ആലപ്പുഴ: പ്രളയം വരുത്തിയ ദുരിതങ്ങൾ അതിജീവിച്ച് അവർ ഒരുങ്ങി. മാറ്റിവച്ച 66-ാമത് നെഹ്രുട്രോഫി വള്ളംകളി ശനിയാഴ്ച പുന്നമടയിൽ നടക്കും. നെഹ്രുട്രോഫിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വള്ളങ്ങൾ പങ്കെടുക്കുന്ന വള്ളംകളിയാണ് ഇത്തവണത്തേത്. 81 ജലരാജാക്കന്മാർ ആണ് ഇക്കുറി നെഹ്രുട്രോഫിയിൽ പങ്കെടുക്കുന്നത്. ചുണ്ടൻമത്സരയിനത്തിൽ 20 വള്ളങ്ങളും പ്രദർശനമത്സരത്തിൽ അഞ്ച് വള്ളങ്ങളും ഉൾപ്പെടെ 25 ചുണ്ടൻവള്ളങ്ങൾ ഇക്കുറി മാറ്റുരയ്ക്കും. രാവിലെ 11-മണി മുതൽ ചെറുവള്ളങ്ങളുടെ മത്സരം ആരംഭിക്കും. വള്ളംകളിക്ക് ആവേശംപകരാൻ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളും തെലുങ്കുനടൻ അല്ലു അർജുനും എത്തും. ജലോത്സവത്തിന്റെ ഉദ്ഘാടനം കേരള ഗവർണർ ജസ്റ്റിസ് പി.സദാശിവം നിർവഹിക്കും. മന്ത്രി തോമസ് ഐസക്, മന്ത്രി ജി.സുധാകരൻ, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം തുടങ്ങിയവർ പങ്കെടുക്കും. സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായി വള്ളംകളി കാണുന്നതിന് പ്രത്യേകം ഇരിപ്പിടങ്ങളും സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ബയോ ടോയ്ലെറ്റുകളും തയ്യാറാക്കിയിട്ടുണ്ട്. സ്ത്രീകൾക്ക് വിശ്രമിക്കുന്നതിനുള്ള പ്രത്യേക സൗകര്യവും ഏർപ്പാടാക്കിയിട്ടുണ്ട്. നെഹ്രുട്രോഫി വള്ളംകളിയുടെ ഭാഗമായി ശനിയാഴ്ച രാവിലെ ഒൻപതു മുതൽ ആലപ്പുഴ നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തും. രാവിലെ ആറു മുതൽ ആലപ്പുഴ നഗരത്തിലെ റോഡുകളിൽ പാർക്കിങ് അനുവദിക്കില്ല. അനധികൃതമായി പാർക്കുചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കി ഉടമയിൽനിന്ന് പിഴ ഈടാക്കും. രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെ ജില്ലാക്കോടതി വടക്കെ ജങ്ഷൻ മുതൽ കിഴക്കോട്ട് തത്തംപള്ളി കായൽ കുരിശ്ശടി ജങ്ഷൻ വരെ വാഹനഗതാഗതം അനുവദിക്കില്ല. കൺട്രോൾ റൂം മുതൽ കിഴക്ക് ഫയർഫോഴ്സ് ഓഫീസ് വരെയുള്ള ഭാഗത്ത് കെ.എസ്.ആർ.ടി.സി. ഒഴികെയുള്ള വാഹനങ്ങളുടെ ഗതാഗതവും അനുവദിക്കില്ല. വള്ളംകളി കാണാൻ ആലപ്പുഴ തണ്ണീർമുക്കം റോഡിലൂടെ വടക്കു ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ എസ്.ഡി.വി. സ്കൂൾ ഗ്രൗണ്ടിൽ പാർക്കുചെയ്യണം. എറണാകുളം ഭാഗത്തുനിന്ന് ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങൾ കൊമ്മാടിവഴി വന്ന് എസ്.ഡി.വി. സ്കൂൾ ഗ്രൗണ്ടിൽ പാർക്കുചെയ്യണം. ചങ്ങനാശ്ശേരി ഭാഗത്തുനിന്ന് കൈതവന ഭാഗത്തുകൂടി വരുന്ന വാഹനങ്ങൾ കാർമൽ, സെന്റ് ആന്റണീസ് സ്കൂൾ ഗ്രൗണ്ടിൽ പാർക്കുചെയ്യണം. രാവിലെ ഒൻപതു മുതൽ രാത്രി എട്ടുവരെ ഹെവികണ്ടെയ്നർ ടൗണിൽ പ്രവേശിക്കാൻ പാടില്ല. തെക്കുഭാഗത്തുവരുന്ന ഹെവികണ്ടെയ്നർ വാഹനങ്ങൾ കളർകോട് ബൈപ്പാസിലും വടക്കുഭാഗത്തുനിന്ന് വരുന്നവ കൊമ്മാടി ബൈപ്പാസിലും പാർക്ക് ചെയ്യണം.
from mathrubhumi.latestnews.rssfeed https://ift.tt/2QvFmXv
via
IFTTT
No comments:
Post a Comment