തിരുവനന്തപുരം: ബിജെപി പിന്തുണയോടെ ഹിന്ദുഐക്യവേദി ആഹ്വാനം ചെയ്ത ഹർത്താൽ ജനങ്ങളെ ഒന്നടങ്കം വലച്ചു. പുലർച്ച മൂന്ന് മണിയോടെ പ്രഖ്യാപിച്ച ഹർത്താൽ അറിയാതെ ട്രെയിനുകളിലും ദീർഘദൂര ബസ്സുകളിലും എത്തിയവരും ആശുപത്രിയിലേക്ക് പോകാൻ പുറപ്പെട്ടവരും അടക്കം പെരുവഴിയിലായി.കെഎസ്ആർടിസിയും സർവീസ് നിർത്തിവെച്ചതോടെ ശബരിമല തീർത്ഥാടകരും പ്രതിസന്ധിയിലായി. തിരുവനന്തപുരം ആർസിസിയിലേക്ക് പോകാനായി വിദൂര സ്ഥലങ്ങളിൽ നിന്ന് വന്നവർ ട്രെയിനിറങ്ങിയപ്പോഴാണ് ഹർത്താലുള്ള കാര്യം അറിയുന്നത്. ഡോക്ടർമാർക്കായി ബുക്ക് ചെയ്ത് വന്നവർ സമയത്തിന് എത്തിപ്പെടാൻ പറ്റാത്തതിൽ ഏറെ വിഷമിച്ചു. പോലീസ് വാഹനങ്ങളിലാണ് രോഗികളേയും മറ്റും തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് കൊണ്ടുപോയത്. ആർമി പരീക്ഷകൾക്കും മറ്റും വന്നവരും വഴിയിൽ കുടുങ്ങി. കാസർകോട് കറന്തക്കാട് ജംഗ്ഷനിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടയുന്നു. -ഫോട്ടോ: രാമനാഥ് പൈ. ഹർത്താലിനോടനുബന്ധിച്ച് ഹിന്ദു ഐക്യവേദി പ്രവർത്തകർ പോലീസ് ആസ്ഥാനത്തേക്ക് പ്രകടനം നടത്തി. പലയിടങ്ങളിലും ബൈക്കുകൾ പോലും പ്രതിഷേധക്കാർ തടഞ്ഞു. കൊട്ടാരക്കരയിൽ വാഹനങ്ങൾ തടഞ്ഞവരെ പോലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. വടക്കൻ കേരളത്തിലും ഹർത്താൽ പൂർണ്ണമായിരുന്നു. സ്വകാര്യ ബസുകളും സർവീസ് നിർത്തിവെച്ചതോടെ ഓഫീസുകളും കടകളും അടഞ്ഞു കിടന്നു. മലപ്പുറം തിരൂരിൽ സ്വകാര്യ ബസ് ജീവനക്കാരെ ഹർത്താൽ അനുകൂലികൾ മർദ്ദിക്കുകയും മൊബൈലും പണവും അപഹരിച്ചുവെന്ന് ആക്ഷേപമുണ്ട്. വയനാട് കമ്പളക്കാട് ടിപ്പർ ലോറി തടഞ്ഞുവെച്ച് തകർത്തതിൽ ഒരാളെ അറസ്റ്റിലായി. മധ്യകേരളത്തിൽ ഹർത്താൽ ഭാഗികമായി പുരോഗമിക്കുകയാണ്. ആദ്യ മണിക്കൂറിൽ കെഎസ്ആർടിസിയും സ്വകാര്യ ബസുകളും സർവീസ് നടത്തിയിരുന്നെങ്കിലും പിന്നീട് ബിജെപി പ്രവർത്തകർ തടയാൻ ശ്രമിച്ചതോടെ ബസുകൾ നിരത്തിൽ നിന്ന് പിൻവാങ്ങി. ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് സംഘപരിവാർ സംഘടനകളുടെ ഹർത്താൽ ആഹ്വാനം. രാവിലെ ആറുമുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ. Content Highlights: BJP,Harthal, KP Sasilkala
from mathrubhumi.latestnews.rssfeed https://ift.tt/2qTHnBz
via
IFTTT
No comments:
Post a Comment