തിരുവനന്തപുരം: ഇത്രയും സുന്ദരനായ ജസ്റ്റിസ് കുര്യൻ ജോസഫിനെ നേരത്തെ കണ്ടിരുന്നുവെങ്കിൽ തന്റെ സിനിമയിലെ നായകനാക്കുമായിരുന്നെന്ന നടി ശാരദയുടെ വാക്കുകൾ സദസ്സ് സ്വീകരിച്ചത് ഹർഷാരവത്തോടെ. വേദിയിലുണ്ടായിരുന്ന ജസ്റ്റിസ് കുര്യൻ ജോസഫിനും ശാരദയുടെ വാക്കുകൾ നന്നേ പിടിച്ചു. ശാരദയുടെ അടുത്ത ചിത്രത്തിൽ തന്നെ നായകനാക്കുമെന്ന് കരുതുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഇത്രയും വലിയൊരു നടിയിൽ നിന്ന് ലഭിച്ച ആശ്ലേഷത്തെയും വലിയൊരു സംഭവമായിത്തന്നെ സദസ്സിനെ അറിയിച്ചു. രാജ്യം നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും സമൂഹത്തിന്റെ സമകാലിക മനസ്സിനെക്കുറിച്ചും അദ്ദേഹം പരാമർശിക്കുകയും ചെയ്തു. ശ്രീചിത്തിര തിരുനാൾ പുരസ്കാര വിതരണ വേദിയിലായിരുന്നു ഔപചാരികതകൾ മാറ്റിവച്ചുള്ള പ്രമുഖരുടെ പ്രസംഗവും പ്രവൃത്തിയും. കവിയും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാറിന് പുരസ്കാരം വിതരണം ചെയ്യുന്ന ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയ ശാരദയാണ് തന്റെ പഴയകാല സിനിമാ ബന്ധങ്ങളുടെ ഊഷ്മളതകൾ പങ്കുവച്ചത്. കെ. ജയകുമാറിന്റെ അച്ഛൻ കൃഷ്ണൻ നായർ സംവിധാനം ചെയ്ത് താൻ ആദ്യം നിർമ്മിച്ച ചിത്രത്തിൽ പാട്ടെഴുതിയത് കെ.ജയകുമാറായിരുന്നുവെന്ന് സൂചിപ്പിക്കുന്നതിനിടെ അവർ ജയകുമാറിനെ കുഞ്ഞുന്നാളിൽ കണ്ടതും ഓർമ്മിച്ചു. അദ്ദേഹത്തിന്റെ കഴിവിനെയും അവർ പുകഴ്ത്തി. തുടർന്ന് ജയകുമാറിന്റെ ഭാര്യയെക്കുറിച്ച് പറയുന്നതിനിടെ അവർ സുന്ദരിയാണെന്നും ശാരദ ചിരിയോടെ കൂട്ടിച്ചേർത്തു. ഈ സമയം വേദിയിലുണ്ടായിരുന്ന ജയകുമാറിന്റെ സൗന്ദര്യത്തെക്കുറിച്ചും സൂചിപ്പിക്കവേയാണ് ജസ്റ്റിസിനെ നേരത്തെ കണ്ടിരുന്നുവെങ്കിൽ തന്റെ സിനിമയിലെ നായകനാക്കുമായിരുന്നെന്ന് ശാരദ പറഞ്ഞത്. ഇതോടെ സദസ്സിൽ നിന്ന് നിർത്താതെ കൈയടിയുമുയർന്നു. കാര്യമായ വിദ്യാഭ്യാസമില്ലാതിരുന്നിട്ടും ഇത്രയുംപേർക്ക് മുന്നിൽനിന്ന് സംസാരിക്കാൻ തന്നെ പ്രാപ്തയാക്കിയത് കലയാണെന്നും ശാരദ കുട്ടികളോടും സദസ്സിലുണ്ടായിരുന്നവരോടുമായി പറഞ്ഞു. സിനിമകളിൽ എന്നും താൻ ദുഃഖപുത്രിയായിരുന്നുവെങ്കിലും ജീവിതത്തിൽ സന്തോഷവതിയാണെന്നും അവർ സൂചിപ്പിച്ചു. ശാരദ അഭിനയിച്ച സിനിമകൾക്കായി ജയകുമാർ എഴുതിയ പാട്ടുകൾ ഉൾപ്പെടുത്തിയുള്ള സംഗീത പരിപാടിയോടെയാണ് പുരസ്കാര വിതരണച്ചടങ്ങ് അവസാനിച്ചത്. content highlights:actress sarada on justice kurian joseph
from mathrubhumi.latestnews.rssfeed https://ift.tt/2OxFHai
via
IFTTT
No comments:
Post a Comment