കൊച്ചി: ശബരിമലയിൽ ദർശനം നടത്താതെ മടങ്ങില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ അനുനയിപ്പിച്ച് മടക്കാൻ സർക്കാർ നീക്കം. ഇതുമായി ബന്ധപ്പെട്ട് വിവിധ ഉന്നത ഉദ്യോഗസ്ഥർ ഇവരുമായി ചർച്ച നടത്തുകയാണ്. കേരളത്തിലെ കനത്ത പ്രതിഷേധം കണക്കിലെടുത്ത് മടങ്ങണമെന്നായിരിക്കും സർക്കാർ ഇവരോട് ആവശ്യപ്പെടുക. വെള്ളിയാഴ്ച പുലർച്ചെ 4.30 ഓടെയാണ് തൃപ്തി ദേശായിയും അഞ്ച് സ്ത്രീകളും നെടുമ്പാശ്ശേരി വിമാനത്താളത്തിലെത്തിയത്. എന്നാൽ ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരുടെ കനത്ത പ്രതിഷേധത്തെത്തുടർന്ന് അവർക്ക് വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞിട്ടില്ല. വിമാനത്താവളത്തിന് പുറത്ത് നാമജപ പ്രതിഷേധവുമായി ബി.ജെ.പി പ്രവർത്തകരുടെ നേതൃത്വത്തിൽ വൻ സംഘം നിലയുറപ്പിച്ചിട്ടുണ്ട്. തൃപ്തിക്കും സംഘത്തിനും വിമാനത്താവളത്തിൽ നിന്നും കോട്ടയത്തേക്ക് പോകാൻ വാഹനം ലഭിച്ചില്ല. വിമാനത്താവളത്തിലെ ടാക്സികളൊന്നും ഓട്ടം പോകാൻ തയ്യാറായില്ല. പ്രതിഷേധത്തെ ഭയന്നാണ് ടാക്സി ഡ്രൈവർമാർ യാത്രയ്ക്ക് തയ്യാറാകാത്തത്. പുലർച്ചെ 4.30ഓടെ ഇൻഡിഗോ വിമാനത്തിലാണ് തൃപ്തിയും സംഘവും പൂണെയിൽ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയത്. എന്ത് വന്നാലും ശബരിലയിൽ കയറിയിട്ടെ മടങ്ങുകയുള്ളുവെന്ന നിലപാടിലാണ് തൃപ്തി ദേശായി. പോലീസുമായി സഹകരിക്കാൻ തയ്യാറാണെന്നും പോലീസ് നിർദേശിക്കുന്ന സ്ഥലത്ത് താമസിക്കാൻ തയ്യാറാണെന്നും തൃപ്തി ദേശായ് അറിയിച്ചിട്ടുണ്ട്. നിലയ്ക്കലിലെത്തിയാൽ സുരക്ഷ നൽകാൻ തയ്യാറാണെന്ന് പോലീസ് തൃപ്തിയെ അറിയിച്ചിട്ടുണ്ട്. അവരെ ഹോട്ടലിലേക്ക് മാറ്റാൻ അനുവദിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടുവെങ്കിലും അതനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ. തൃപ്തി ദേശായി ഉടൻ തിരിച്ച് പോകണമെന്നും വിമാനത്താവളത്തിന് പുറത്തിറങ്ങരുതെന്നുമാണ് പ്രതിഷേധക്കാർ പറയുന്നത്. വിമാനത്താവള പരിസരത്ത് കനത്ത സുരക്ഷയും പോലീസ് ഒരുക്കിയിട്ടുണ്ട്. പുലർച്ചെ കുറച്ച് പ്രതിഷേധക്കാർ മാത്രമെ ഉണ്ടായിരുന്നുള്ളുവെങ്കിലും നേരം പുലർന്നതോടെ നൂറു കണക്കിന് ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകർ വിമാനത്താവള പരിസരത്ത് എത്തിയിട്ടുണ്ട്. പ്രതിഷേധത്തിനിടെ കാർഗോ ടെർമിനൽ വഴി പുറത്തെത്തിക്കാൻ ശ്രമിച്ചുവെങ്കിലും ഉടൻ തന്നെ പ്രതിഷേധക്കാർ സംഘടിച്ചെത്തി കാർഗോ ടെർമിനലും ഉപരോധിക്കുകയായിരുന്നു. ശബരിമല ദർശനത്തിന് പ്രത്യേക സുരക്ഷ നൽകണമെന്നാവശ്യപ്പെട്ട് തൃപ്തി മുഖ്യമന്ത്രിക്കും പോലീസിനും കത്തയച്ചിരുന്നു. എന്നാൽ പ്രത്യേക സുരക്ഷ ഒരുക്കില്ലെന്ന് പോലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മഹാരാഷ്ട്ര അഹമ്മദ്നഗർ ശനി ശിംഘനാപുർ ക്ഷേത്രത്തിലെ സ്ത്രീപ്രവേശം, മുംബൈ ഹാജി അലി ദർഗ സ്ത്രീപ്രവേശം എന്നീ സമരങ്ങളിലൂടെയാണ് തൃപ്തി ദേശായ് ശ്രദ്ധനേടിയത്. കൊച്ചിയിലെത്തി തിരിച്ച് മഹാരാഷ്ട്രയിലെത്തുന്നവരെയുള്ള ചെലവ് സർക്കാർ വഹിക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. content highlights: trupti desai in nedumbassery airport,bjp,rss,kerala police,pune
from mathrubhumi.latestnews.rssfeed https://ift.tt/2DH7JPO
via
IFTTT
No comments:
Post a Comment