ന്യൂഡല്‍ഹി: ശബരിമല സന്നിധാനത്ത് ആര്‍എസ്എസ് നേതാവ് പോലീസ് മൈക്ക് എടുത്ത സംഭവം പ്രതിഷേധക്കാരെ ശാന്തമാക്കാന്‍ പോലീസ് ആവശ്യപ്പെട്ടത് അനുസരിച്ചെന്ന് മുഖ്യമന്ത്രി. ആര്‍എസ്എസ് നേതാവ് വത്സന് തില്ലങ്കരി ക്രമസമാധാനചുമതല ഏറ്റെടുക്കുകയും പോലീസ് മെഗാഫോണ്‍ ഉപയോഗിക്കുകയും ചെയ്തത് പോലീസിന്റെ വീഴ്ചയല്ലേ എന്ന നിയമസഭയിലെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ശബരിമലയില്‍ ക്രമസമാധാന ചുമതല പോലീസിന്റെ കയ്യില്‍ത്തന്നെ ആയിരുന്നു എന്നും ചുമതലപ്പെടുത്തിയവരൊഴികെ ആരെങ്കിലും ആധിപത്യം സ്ഥാപിച്ചതായി തന്റെ ശ്രദ്ധയില്‍ പെട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ തടയുകയും മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതിനും സന്നിധാനം, പമ്പ, നിലയ്ക്കല്‍ സ്റ്റേഷനുകളിലായി 58 കേസുകള്‍ റജിസ്റ്റര്‍ ചെയ്തെന്നും 320 പേരെ അറസ്റ്റ് ചെയ്തതായും മുഖ്യമന്ത്രി വ്യക്തമാക്കി.
വിശ്വാസികളെ പ്രകോപിപ്പിക്കുന്ന ഒന്നും സര്‍ക്കാര്‍ ചെയ്തിട്ടില്ല. വിശ്വാസികള്‍ എന്ന വ്യാജേനെ ആചാര സംരക്ഷണത്തിന് എന്ന പേരില്‍ ഇറങ്ങിത്തിരിച്ച ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചത്. കോടതി ഉത്തരവിനെ ലാക്കാക്കി വര്‍ഗ്ഗീയ ധ്രുവീകരണം നടത്താനും കേരളത്തെ കലാപഭൂമി ആക്കുവാനും ആയിരുന്നു ഇവരുടെ ശ്രമം. ഇത്തരം സംഘടനകള്‍ ഇടപെട്ടത് രാഷ്ട്രീയ നേട്ടത്തിനായിരുന്നു. എന്നാല്‍ സന്നിധാനത്ത് രക്തച്ചൊരിച്ചില്‍ ഉണ്ടാകാതെ പോലീസ് സംയമനം പാലിക്കുകയായിരുന്നു.
അടിയന്തിര സാഹചര്യത്തില്‍ പോലും സാധാരണ ഭക്തര്‍ക്ക് പ്രശ്നം ഉണ്ടാകാതിരിക്കാനും ക്ഷേത്രമുറ്റത്തെ സമാധാനം തകരാതെ നിലനിര്‍ത്താനുമാണ് പോലീസ് ശ്രമിച്ചത്. ചിത്തിര ആട്ടത്തിരുനാളിന് എത്തിയ 52 കാരിയെ യുവതി എന്നാരോപിച്ച് നടപ്പന്തലില്‍ ഉണ്ടായിരുന്നവര്‍ അന്യായമായി തടയുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്ത സംഭവം ഉണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു. പരമ്പരാഗത പാതയിലെ യാത്രക്കാര്‍ക്ക് പാസ് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും എന്നാല്‍ കാനനപാതവഴി വരുന്നവര്‍ക്ക് വാക്കേഴ്സ് കൂപ്പണ്‍ നല്‍കുന്നുണ്ടെന്നും പറഞ്ഞു.
from mangalam.com https://ift.tt/2QrH4wg
via IFTTT
No comments:
Post a Comment