പത്തനംതിട്ട/കോഴിക്കോട്: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ ജയില്‍വാസം തുടരും. ശബരിമല ദര്‍ശനത്തിനെത്തിയ 52കാരിയെ ആക്രമിച്ച കേസില്‍ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതി തള്ളി. അതേസമയം, കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലിരുന്ന രണ്ടു കേസുകളില്‍ ജാമ്യം ലഭിച്ചു.
ശബരിമല ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ പതിമൂന്നാം പ്രതിയാണ് സുരേന്ദ്രന്‍. കേസിലെ മറ്റു പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളിയിട്ടുണ്ട്. സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷനും ശക്തമായി എതിര്‍ത്തിരുന്നു. സുരേന്ദ്രന്റെ പേരില്‍ ഒമ്പതോളം കേസുകളുണ്ടെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും പോലീസ് ചൂണ്ടിക്കാട്ടി. കണ്ണുര്‍ കേസില്‍ പ്രൊഡക്ഷന്‍ വാറണ്ട് ഉള്ളകാര്യം മറച്ചുവച്ചുവെന്നാണ് പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. ഇതുകൂടി പരിഗണിച്ചാണ് ജാമ്യം നിഷേധിച്ചത്.
2013ല്‍ കോഴിക്കോട് ട്രെയിന്‍ തടഞ്ഞകേസിലും വിലക്ക് ലംഘിച്ച് പ്രകടനം നടത്തിയ കേസിലുമാണ് സുരേന്ദ്രന് ഇന്ന് കോടതി ജാമ്യം അനുവദിച്ചത്. ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ച കേസിലും കണ്ണൂരില്‍ പോലീസുകാരെ ഭീഷണിപ്പെടുത്തിയ കേസിലും ജാമ്യം ലഭിച്ചിരുന്നു.
കോഴിക്കോട് കോടതിയില്‍ രാവിലെ ഹാജരാക്കിയ സുരേന്ദ്രനെ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നുതന്നെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയേക്കും. അതേസമയം, പോലീസ് തന്നോട് ക്രൂരമായായാണ് പെരുമാറുന്നതെന്ന് കോടതിയില്‍ നിന്നും പുറത്തിറങ്ങിയ സുരേന്ദ്രന്‍ പ്രതികരിച്ചു. ശബരിമല മണ്ഡലകാലം കഴിയുന്നവരെ തന്നെ ജയിലില്‍ തളച്ചിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഹവാലകേസില്‍ ഉള്‍പ്പെടുന്ന എം.എല്‍.എമാര്‍ക്കും മറ്റും പരവതാനി വിരിക്കുന്ന സര്‍ക്കാരാണ് അയ്യപ്പഭക്തരെ ദ്രോഹിക്കുന്നതെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.
from mangalam.com https://ift.tt/2E5lbx6
via IFTTT
No comments:
Post a Comment