തിരുവനന്തപുരം: മണ്‍വിളയില്‍ പ്ലാസ്റ്റിക് ഫാക്ടറിക്ക് തീവെച്ച് നശിപ്പിച്ച സംഭവത്തില്‍ ജീവനക്കാര്‍ അറസ്റ്റിലായത് ഞെട്ടലോടെയാണ് പ്രദേശവാസികള്‍ ഉള്‍ക്കൊണ്ടത്. ഷോര്‍ട് സര്‍ക്യൂട്ട് ആണ് തീ പടരാന്‍ കാണമെന്നായിരുന്നു പ്രാധമിക നിഗമനം. എന്നാല്‍ പിന്നീട് ജീവനക്കാരാണ് ഫാക്ടറിക്ക് തീപിടിച്ചതിന് പിന്നിലെന്ന് സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ വന്യക്തമായത്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി ഫാക്ടറി ഉടമ.
ഫാമിലി പ്ലാസ്റ്റിക്‌സിലെ ജീവനക്കാര്‍ തന്റെ കുടുംബാംഗങ്ങളെപ്പോലെയാണെന്നും അവരുടെ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ വെട്ടിക്കുറച്ചിട്ടില്ലെന്നും ഉടമ സിംസണ്‍ ഫെര്‍ണാണ്ടസ് പറഞ്ഞു. മണ്‍വിളയിലെ തന്റെ ഫാക്ടറിയില്‍ ഏതാനും അസി. മാനേജര്‍മാരും 36 സൂപ്പര്‍വൈസര്‍മാരും ഉണ്ടെങ്കിലും ജീവനക്കാരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും നല്‍കുന്നതു താന്‍ നേരിട്ടാണെന്നും ഇന്നുവരെ ജീവനക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ യാതൊരു നടപടികളും തന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
'അവരിതു ചെയ്യുമെന്ന് ഞാനൊരിക്കലും കരുതിയില്ല' പ്രതികള്‍ കുറ്റം സമ്മതിച്ചുവെന്ന വാര്‍ത്തയറിഞ്ഞ സിംസണ്‍ ഫെര്‍ണാണ്ടസിനു നടുക്കം ഇനിയും മാറിയിട്ടില്ല. എല്ലാത്തിനും ഒപ്പമുണ്ടായിരുന്നിട്ടും ഒരു ലൈറ്ററിലെ തീപ്പൊരിയില്‍ ഇവര്‍ അണച്ചത് 500 ജീവനക്കാരുടെ സ്വപ്‌നങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് വര്‍ഷം മുമ്പാണ് കഴക്കൂട്ടം സ്വദേശിയായ ബിനു ഫാമിലി പ്ലാസ്റ്റിക്‌സില്‍ ജോലിക്കായി എത്തിയത്. അച്ഛന്റെ അനിയന്റെ ശുപാര്‍ശവഴിയാണ് അയാള്‍ ജോലിയില്‍ പ്രവേശിച്ചത്.
വലിയ ബുദ്ധിമുട്ടാണെന്നും ജോലി നല്‍കണമെന്നും പറഞ്ഞാണ് സിംസണിനെ കാണാന്‍ ബിനു എത്തിയത്. ഉടന്‍ തന്നെ ജോലി ലഭിക്കുകയും ചെയ്തു. മറ്റൊരു പ്രതിയായ ബിമലിന്റെ അമ്മ ഫാമിലി പ്ലാസ്റ്റിക്‌സിലെ ജീവനക്കാരിയായിരുന്നു. അമ്മ ജോലിയില്‍നിന്നു മാറിയപ്പോള്‍ മകനു പകരം ജോലി നല്‍കിയിരുന്നു. ജീവനക്കാരായ ബിമല്‍, ബിനു എന്നിവരാണ് അറസ്റ്റിലായത്. കുറഞ്ഞ ശമ്പളമാണ് കടുംകൈ ചെയ്യാന്‍ ഇരുവരെയും പ്രേരിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു.
from mangalam.com https://ift.tt/2FgVfQr
via IFTTT
No comments:
Post a Comment