കണ്ണൂർ: തിരഞ്ഞെടുപ്പിൽ ജയിച്ചതായി ഹൈക്കോടതി പ്രഖ്യാപിച്ചില്ലെങ്കിലും ജേതാവിനെപ്പോലെയാണ് നികേഷ്‌കുമാറിനെ സദസ്സ് കണ്ടത്. കണ്ണൂരിൽ നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സ് ഹാളിൽ എം.വി. രാഘവന്റെ നാലാം ചരമവാർഷികാചരണ ചടങ്ങിലായിരുന്നു വിധിയറിയുമ്പോൾ നികേഷ്. പാട്യം രാജൻ അധ്യക്ഷപ്രസംഗം നടത്തുന്നതിനിടെയാണ് നികേഷിന് ഫോൺ വന്നത്. ‘കെ.എം. ഷാജിയുടെ നിയമസഭാംഗത്വം റദ്ദാക്കിയിരിക്കുന്നു’. പിന്നെ വിളികളുടെ തിരക്കായി. പ്രസംഗം നടക്കുന്നതിനാൽ നികേഷ് എല്ലാം കേൾക്കുകമാത്രമായിരുന്നു. അപ്പോഴേക്കും വേദിയിലുള്ള മറ്റുചിലർക്കും വിവരം ലഭിച്ചു. സദസ്സിലും വിവരമെത്തി. എന്നാൽ അങ്ങനെയെന്തെങ്കിലും സംഭവിച്ചതായി പ്രസംഗത്തിൽ ആരും മിണ്ടിയില്ല. ഇതിനിടെ നികേഷിന്റെ അമ്മ ജാനകിയമ്മയും ഭാര്യ റാണിയും എത്തി. അമ്മയെ വേദിയിൽ തൊട്ടടുത്ത് എം.വി. ആറിന്റെ ഫോട്ടോയ്ക്ക് സമീപമിരുത്തി നികേഷ് അമ്മയുടെ ചെവിയിൽ പറഞ്ഞു. ‘അമ്മേ... എന്നെ തോൽപ്പിച്ച ആളെ കോടതി അയോഗ്യനാക്കി’...പിന്നീട് പി. ജയരാജനടക്കമുള്ളവരുമായി പതിഞ്ഞ സ്വരത്തിൽ ചർച്ച. തിരക്കുകാരണം വേദിവിട്ടിറങ്ങിയ പി. ജയരാജൻ മാധ്യമങ്ങളുമായി സംസാരിക്കുമ്പോഴും നികേഷിനെ പുറത്തിറങ്ങാൻ അധ്യക്ഷൻ ‘അനുവദിച്ചില്ല’. ഉദ്ഘാടകനായ എം.എ. ബേബി പ്രസംഗം നിർത്തിയ ഉടനെ നികേഷിനെ ആലിംഗനംചെയ്തു. നേതാക്കളുടെയെല്ലാം ഉൗഴത്തിനുശേഷമായിരുന്നു നികേഷിന്റെ പ്രസംഗം. അപ്പോഴും കേസിലെ വിജയത്തെപ്പറ്റി കൂടുതലെന്തെങ്കിലും പറയാതെ ഒരുസൂചനമാത്രമാണ് നൽകിയത്. വിധിയുടെ വിശദാംശം അറിയാത്തതിനാൽ കൂടുതലൊന്നും പറയാനാവില്ലെന്ന് പറഞ്ഞായിരുന്നു മാധ്യമപ്രവർത്തകരെ നികേഷ് കണ്ടത്.അമ്മയെ അടുത്തുനിർത്തിയാണ് മാധ്യമങ്ങളോട് സംസാരിച്ചത്. അച്ഛന്റെ അനുസ്മരണത്തിനിടെ അമ്മയുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ ഒരു പോരാട്ടത്തിന്റെ വിജയം അറിയാൻ സാധിച്ചതിൽ പ്രത്യേക സന്തോഷമുണ്ടെന്ന് നികേഷ് പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2RLnYyh
via
IFTTT
No comments:
Post a Comment