നിലയ്ക്കല്‍: കെഎസ്ആര്‍ടിസിക്ക് ഉണ്ടാകാവുന്ന നഷ്ടങ്ങള്‍ സഹിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സര്‍വീസ് നിര്‍ത്തിയതെന്ന് എംഡി ടോമിന്‍ ജെ തച്ചങ്കരി. പൊലീസ് സുരക്ഷ നല്‍കുമെങ്കില്‍ സര്‍വീസ് നടത്താമെന്നും ഇനിയും നഷ്ടം സഹിക്കാന്‍ വയ്യെന്നും ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതിയും ഹിന്ദു ഐക്യവേദിയും ചേര്‍ന്ന് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി കൂടി സര്‍വീസ് നിര്‍ത്തിയതോടെ ജനം വലഞ്ഞിരിക്കുകയാണ്.
പലയിടങ്ങളിലും കെഎസ്ആര്‍ടിസി ബസിനു നേരെ ഹര്‍ത്താല്‍ അനുകൂലികളുടെ കല്ലേറുണ്ടായ സാഹചര്യത്തില്‍ ഇനിയും നഷ്ടം സഹിക്കാന്‍ കഴിയില്ലെന്നും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഒന്നരകോടിയുടെ നഷ്ടം ഉണ്ടായിട്ട് ഒരു പൈസ കിട്ടിയില്ലെന്നും ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും സുരക്ഷാപ്രശ്നവും കെഎസ്ആര്‍ടിസി എംഡി ചൂണ്ടിക്കാട്ടി. അതേസമയം ശബരിമല തീർത്ഥാടകർക്ക് യാതൊരു അസൗകര്യമുണ്ടാകാതിരിക്കാൻ ശ്രമിക്കുമെന്നും ടോമിൻ തച്ചങ്കരി പറഞ്ഞു. നിലയ്ക്കല്‍- പമ്പ ഭാഗത്തേക്ക് ബസ് സര്‍വീസ് നടത്തുന്നുണ്ട്.
തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കര, ബാലരാമപുരം എന്നിവിടങ്ങളില്‍ രാവിലെ ഉണ്ടായ സംഭവങ്ങളുടെ പശ്ചാത്തലം കൂടി കണക്കിലെത്തുടാണ് കെഎസ്ആര്‍ടിസി സര്‍വീസ് പെട്ടെന്ന് നിര്‍ത്തിയത് എന്നും ടോമിന്‍ തച്ചങ്കരി പറഞ്ഞു. എന്നാല്‍ വയനാട്ടില്‍ പൊലീസ് അകമ്പടിയില്‍ എത്തിയ കെഎസ്ആര്‍ടിസി വാഹനങ്ങള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. വിവിധയിടങ്ങളില്‍ നിന്ന് എത്തി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കുടുങ്ങിയവരുമായി യാത്ര തിരിച്ച അഞ്ച് കെഎസ്ആര്‍ടിസി ബസുകളാണ് ബത്തേരിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞത്.
ബത്തേരി ഡിപ്പോയില്‍ നിന്ന് ഏകദേശം ഒന്നര കിലോമീറ്റര്‍ മാത്രം അകലെയുള്ള അസംപ്ഷന്‍ ജംക്ഷനില്‍ വച്ചാണ് കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞത്. ദേശീയപാതയിലടക്കം ഇരുചക്ര വാഹനമടക്കമുള്ള സ്വകാര്യ വാഹനങ്ങള്‍ തടയുകയാണ്. അര്‍ധരാത്രിയില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ജനങ്ങളെ ഏറെ വലച്ചു. ദീര്‍ഘദൂരയാത്രക്കാര്‍ പലയിടങ്ങളിലുമായി ഭക്ഷണവും വെള്ളവും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനാവാതെ കുടുങ്ങിക്കിടക്കുകയാണ്. പൊലീസ് അകമ്പടിയില്‍ ജില്ലയ്ക്ക് പുറത്ത് പോകാന്‍ അനുവദിക്കില്ലെന്നാണ് ഹര്‍ത്താല്‍ അനുകൂലികളുടെ നിലപാട്.
ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ വഴി തടയുന്നുണ്ടെങ്കിലും ചെങ്ങന്നൂരില്‍ ഹര്‍ത്താല്‍ കാര്യമായി ബാധിച്ചിട്ടില്ല. തീര്‍ത്ഥാടകര്‍ക്ക് യാതൊരു തടസ്സവും നേരിട്ടിട്ടില്ല. ചെങ്ങന്നൂരില്‍ നിന്നും പമ്പയിലേക്ക് 40 ബസുകളാണ് കെഎസ്ആര്‍ടിസി സൗകര്യം ചെയ്തിരിക്കുന്നത്. ഇവ ഒന്നിനുപുറകേ ഒന്നായി സര്‍വീസ് നടത്തുന്നു. അതേസമയം തിരുവനന്തപുരത്ത് നിന്നും ഇതുവരെ പമ്പയിലേക്കുള്ള ബസ് യാത്ര തിരിക്കാന്‍ കഴിഞ്ഞിട്ടില്ല. കുട്ടികള്‍ ഉള്‍പ്പെടെയുള്ള അനേകം ശബരിമല തീര്‍ത്ഥാടകരാണ് കടുത്ത ചൂടില്‍ ബസിനുള്ളില്‍ കടുത്ത പ്രതിഷേധത്തോടെ ഇരിക്കുന്നത്.
from mangalam.com https://ift.tt/2DJnMwD
via IFTTT
No comments:
Post a Comment