ശ്രീനഗർ: തന്റെ 30 കൊല്ലത്തെ ജീവിതത്തിനിടയിൽ കശ്മീരിലെ ഒരു സാധാരണ തൊഴിലാളിയായ മുഹമ്മദ് സുൽത്താൻ ഇതിലും ഭാരമേറിയതൊന്നുംചുമലിലേറ്റിയിട്ടുണ്ടാവില്ല. ഒരുപാട് പേരുടെ കണ്ണുകളിൽ നിന്നൊളിപ്പിച്ച് പഴയൊരു കമ്പിളിപ്പുതപ്പിനുള്ളിൽ ഭദ്രമായി പൊതിഞ്ഞ്, ഒരു രാത്രി മുഴുവൻ നെഞ്ചിലെ വിങ്ങലടക്കി ജമ്മുവിൽ നിന്ന് കിഷ്ത്വാറിലേക്ക് അയാൾ കൊണ്ടുവന്നത് രണ്ടു വയസുകാരൻമകന്റെ മൃതശരീരമാണ്. ആ രാത്രിയിലെ 12 മണിക്കൂർ നീണ്ട യാത്ര ഒരിക്കലും മറക്കാൻ കഴിയില്ല സുൽത്താന്. 230 കിലോമീറ്റർ ദൂരം ബസിൽ മരവിച്ച കുഞ്ഞുശരീരവുമായി യാത്രചെയ്യേണ്ട ഗതികേട്ഒരച്ഛനുംവരരുതെന്ന് ആത്മാർഥമായി ആഗ്രഹിക്കുകയാണ് നിർഭാഗ്യവാനായ അയാൾ. മൃതശരീരമാണെന്നറിഞ്ഞാൽ ബസിലും യാത്ര നിഷേധിച്ചാലോയെന്ന് ഭയന്നാണ് പുതപ്പിൽ പൊതിഞ്ഞെടുക്കാൻ തീരുമാനിച്ചതെന്ന് സുൽത്താൻ ഓർമിച്ചു. തന്റെ നിസഹായതയെ പഴിക്കാനുള്ള മനസ്സാന്നിധ്യം പോലും നഷ്ടമായ അവസ്ഥയിലാണ് വീട്ടിലേക്ക് സുൽത്താൻ മടങ്ങിയെത്തിയത്. രണ്ടു വയസുകാരൻ മനാന് ന്യൂമോണിയ മൂർച്ഛിച്ചതിനെ തുടർന്ന് വ്യാഴാഴ്ചയാണ് കിഷ്ത്വാറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ചില മരുന്നുകൾ നൽകിയെങ്കിലുംജമ്മുവിലെ കുട്ടികളുടെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആശുപത്രി അധികൃതർ അറിയിച്ചു. ജമ്മുവിലേക്ക് പോകാൻ ആംബുലൻസ് വിട്ടുകിട്ടാനായി കിഷ്ത്വാർ ഡെപ്യൂട്ടി കമ്മീഷണർ അംഗ്രേസ് സിങ് റാണയെ സമീപിച്ചെങ്കിലും അയാളത് അവഗണിച്ചുവെന്ന് സുൽത്താനും ബന്ധുവായ മുസാഫർ ഹുസൈനും പറഞ്ഞു. തുടർന്ന് അബാബീൽ എന്ന സന്നദ്ധസംഘടനയുടെ സഹായം തേടിയെങ്കിലും ആംബുലൻസിന് പണം നൽകാനില്ലാത്തതു കൊണ്ട് അതുംനടന്നില്ല. സംഘടനയുടെ പ്രവർത്തകർ പണം സമാഹരിച്ച് എത്തിയപ്പോൾ വൈകിപ്പോയിരുന്നു. ആംബുലൻസ് തരപ്പെടുത്തി ജമ്മുവിൽ എത്തിയപ്പോഴേക്കും വിധി മനാന്റെ ജീവൻ കവർന്നെടുത്തിരുന്നു. പിന്നീട് മൃതദേഹംകിഷ്ത്വാറിലേക്ക് എത്തിക്കാനുള്ള പരിശ്രത്തിലായിരുന്നു. പലരോടും അപേക്ഷിച്ചു. ആരും ചെവിക്കൊണ്ടില്ല. മകന്റെ മരവിച്ച ശരീരവുമായി ആറു മണിക്കൂർ ജമ്മു ബസ് സ്റ്റാൻഡിൽ കാത്തിരുന്നു. ഒടുവിലാണ്മൃതശരീരം ആരും കാണാതെ പൊതിഞ്ഞ് ബസിൽ പോകാൻ തീരുമാനിച്ചതെന്ന സുൽത്താൻ പറയുന്നു. റാണയോ മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ അൽപം കരുണയോടെ പ്രവർത്തിച്ചിരുന്നുവെങ്കിൽ മനാൻ ജീവിതത്തിലേക്ക് മടങ്ങി വരുമായിരുന്നുവെന്ന് സുൽത്താൻ അതീവദുഃഖിതനായി അറിയിച്ചു. ജമ്മുവിലെ ആശുപത്രിയിൽ മനാനെ എത്തിച്ച ആംബുലൻസ് സൗകര്യമെങ്കിലും ലഭിച്ചിരുന്നെങ്കിൽ ബസിൽ ഒളിപ്പിച്ച് മനാന്റെ ശരീരം നാട്ടിലെത്തിക്കേണ്ടി വരില്ലായിരുന്നുവെന്നും ഇയാൾ പറയുന്നു. പ്രാദേശിക പ്രതിഷേധത്തെ തുടർന്ന് സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് തഹസിൽദാർ ഉറപ്പു നൽകി. വെള്ളിയാഴ്ച രാത്രിയോടെ മനാന്റെ ശരീരം മറവു ചെയ്തു. കടപ്പാട്: ന്യൂസ് 18 ഇംഗ്ലീഷ് Content Highlights:Denied Ambulance, Father Forced to Carry Baby's Dead Body in Bus,Jammu Kashmir
from mathrubhumi.latestnews.rssfeed https://ift.tt/2K9GX33
via
IFTTT
No comments:
Post a Comment