പാലക്കാട്: സംഭരണം തുടങ്ങി മൂന്നാഴ്ചപിന്നിട്ടിട്ടും നെല്ലിന്റെ വില പുതുക്കി സംസ്ഥാന സർക്കാർ ഉത്തരവിറക്കിയില്ല. ഇതേത്തുടർന്ന് ഒന്നാംവിള നെല്ല് വിറ്റ കർഷകർക്ക് പി.ആർ.എസ്. ഈടിൽ ബാങ്കുകൾ നൽകുന്ന വായ്പത്തുക കിലോയ്ക് 23 രൂപ 30 പൈസ. ജൂലായ് മൂന്നിനാണ് നെല്ലിന്റെ സംഭരണവില രണ്ടുരൂപ വർധിപ്പിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കിയത്. കേന്ദ്രം വിലവർധിപ്പിച്ച് മൂന്നരമാസം പിന്നിട്ടിട്ടും ഇതുവരെ സംസ്ഥാന സർക്കാർ പുതുക്കിയ വില നിശ്ചയിച്ചില്ല. കഴിഞ്ഞ സീസണിൽ നിശ്ചയിച്ചിരുന്ന 23.30 രൂപ തോതിലാണ് ഇപ്പോഴും രണ്ടാംവിള നെല്ല് വിറ്റ കർഷകർക്ക് ലഭിക്കുന്ന പ്രതിഫലം. ഒന്നാംവിളയ്ക്ക് ഇതുവരെ സംഭരിച്ച നെല്ലിൽ 4,000 മെട്രിക് ടണ്ണിനാണ് പി.ആർ.എസ്. നൽകിയിട്ടുള്ളത്. രസീതുമായി കർഷകർ ജില്ലാ സഹകരണബാങ്കിലും മറ്റ് ഷെഡ്യൂൾഡ് ബാങ്കുകളിലും വായ്പയ്ക്കായി എത്തിയപ്പോഴാണ് സർക്കാർ ഉത്തരവിറങ്ങിയിട്ടില്ലെന്ന കാര്യം പ്രശ്നമായത്. നെല്ലിന്റെ മുൻവർഷത്തെ വിലയ്ക്കുമാത്രമേ നിലവിൽ വായ്പത്തുക കണക്കാക്കാനാവൂയെന്ന് ബാങ്കധികൃതർ അറിയിച്ചു. സംഭരണവുമായി ബന്ധപ്പെട്ട് മില്ലുകാരുമായി ചർച്ച നടക്കുന്നതിനിടയിലും വില കിലോയ്ക്ക് ഇക്കുറി 25.30 ആണെന്ന ഭക്ഷ്യ-പൊതുവിതരണ മന്ത്രി പി. തിലോത്തമൻ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച ഉത്തരവ് മുഖ്യമന്ത്രി ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയാലുടൻ ഉണ്ടാവുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ, ഉത്തരവ് ഇറങ്ങാത്തതോടെ പഴയവിലയിൽ മാത്രമേ തുക നൽകാനാവൂയെന്ന നിലപാടിലാണ് ബാങ്കധികൃതർ. ബാക്കി രണ്ടുരൂപ ഉത്തരവിറങ്ങിയശേഷമേ നൽകാനാവൂയെന്ന് അറിഞ്ഞതോടെ കർഷകർ ആശങ്കയിലായി. പലരും തുക സ്വീകരിക്കാതെ മടങ്ങി. പ്രശ്നം ഉടൻ പരിഹരിക്കും നെല്ലുസംഭരണത്തിൽ വർധിപ്പിച്ച വില ലഭിക്കാത്ത പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് സപ്ലൈകോ പാഡി സംഭരണവിഭാഗം അധികൃതർ പറഞ്ഞു. കർഷകർക്ക് വർധിപ്പിച്ച വില ലഭിക്കാത്ത കാര്യം മന്ത്രിയുടെ ഓഫീസിൽ അറിയിച്ചിട്ടുണ്ട്. ഉടൻ ഉത്തരവ് ഇറങ്ങുമെന്നാണ് പ്രതീക്ഷ. ഉത്തരവ് ലഭ്യമായാലുടൻ ബാങ്കുകളിലെത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പാഡി സംഭരണവിഭാഗം ഓഫീസർ കൃഷ്ണകുമാരി പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2P4yvGZ
via
IFTTT
No comments:
Post a Comment