മുംബൈ: ഫാഷൻ ഡിസൈനറായ 45-കാരി കൊല്ലപ്പെട്ട സംഭവത്തിൽ മോഡലായ മകൻ അറസ്റ്റിൽ. മുംബൈ ക്രോസ് ഗേറ്റ് ബിൽഡിങ് അപ്പാർട്ട്മെന്റിൽ വെച്ച് ഫാഷൻ ഡിസൈനറായ സുനിത സിങിനെ കൊലപ്പെടുത്തിയ മകൻ ലക്ഷ്യ സിങാണ്(23) പോലീസിന്റെ പിടിയിലായത്. പ്രതിശ്രുതവധുവിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ അമ്മയെ കുളിമുറിയിലേക്ക് തള്ളിയിട്ടപ്പോൾ മരണംസംഭവിച്ചെന്നാണ് പ്രതിയുടെ മൊഴി. കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. അതേസമയം, പിടിയിലായ ലക്ഷ്യസിങ് മയക്കുമരുന്നിന് അടിമയാണെന്ന് പോലീസ് അറിയിച്ചു. ഫാഷൻ ഡിസൈനറായ സുനിത സിങും മകനും മോഡലുമായ ലക്ഷ്യസിങും മയക്കുമരുന്ന് ഉപയോഗിക്കുന്നവരായിരുന്നു. ക്രോസ് ഗേറ്റ് ബിൽഡിങിലെ അപ്പാർട്ട്മെന്റിൽ ലക്ഷ്യയുടെ പ്രതിശ്രുതവധുവായ യുവതിയും ഇവരോടൊപ്പം താമസിച്ചിരുന്നു. ബുധനാഴ്ച രാത്രി പ്രതിശ്രുതവധുവിനെ ചൊല്ലി സുനിതയും മകനും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ ലക്ഷ്യസിങ് അമ്മയെ കുളിമുറിയുടെ വാതിൽതുറന്ന് അകത്തേക്ക് തള്ളിയിട്ടശേഷം വാതിലടച്ചു. ഈ വീഴ്ചയിൽ വാഷ്ബേസിനിൽ തലയിടിച്ച് വീണാണ് സുനിതസിങ് മരണപ്പെട്ടത്. എന്നാൽ പിറ്റേദിവസം കുളിമുറിയുടെ വാതിൽതുറന്നപ്പോഴാണ് മകൻ അമ്മയെ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് പരിഭ്രാന്തരായ മകനും പ്രതിശ്രുതവധുവും അമ്മ കുളിമുറിയിൽ വീണെന്ന് മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. സുനിതസിങിന്റെ മരണത്തിൽ ദുരൂഹതയുള്ളതിനാൽ പോലീസ് സംഘം ലക്ഷ്യസിങിനെ ഞായറാഴ്ച വിശദമായി ചോദ്യംചെയ്തു. ഇതോടെയാണ് സംഭവത്തിന്റെ യഥാർഥചിത്രം പുറത്തുവന്നത്. സംഭവം നടക്കുമ്പോൾ അപ്പാർട്ട്മെന്റിലുണ്ടായിരുന്ന രണ്ട് ജോലിക്കാരെയും ലക്ഷ്യയുടെ പ്രതിശ്രുതവധുവിനെയും അന്വേഷണത്തിന്റെ ഭാഗമായി ചോദ്യംചെയ്തിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2CwFMKb
via
IFTTT
No comments:
Post a Comment