ആലപ്പുഴ: ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധിക്കെതിരെ വിശ്വാസികളെ തെരുവിലിറക്കിയത് ശരിയായില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സർക്കാരിന്റെ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്. തുറന്ന സമീപനമാണ് മുഖ്യമന്ത്രിയുടേത്. സർക്കാരിനെ താഴെയിറക്കാനുള്ള അജണ്ടയുടെ ഭാഗമായാണ് സമരങ്ങൾ അരങ്ങേറുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. സമരക്കാർ മറ്റ് ഹിന്ദു വിഭാഗങ്ങളോട് ഒരു തരത്തിലുള്ള കൂടിയാലോചനകളും നടത്തിയില്ല. ഈഴവ സമുദായത്തോടോ, പട്ടികജാതി പട്ടികവർഗത്തോടോ കൂടിയാലോചന നടത്തിയില്ല. അടുത്ത വിമോചന സമരമാണോ ഇവർ ലക്ഷ്യമിടുന്നത്. സമരക്കാരുടെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടാൻ സമാനമനസ്കരുമായി സഹകരിച്ച്എസ്.എൻ.ഡിപി യോഗം രംഗത്തിറങ്ങും. ദേവസ്വം ബോർഡും മറ്റ് സ്ഥാനങ്ങളും സവർണ വിഭാഗങ്ങളാണ് കയ്യാളുന്നത്. നാല് ശതമാനം മാത്രമാണ് ഇവിടങ്ങളിലെ അവർണ്ണ പ്രാതിനിധ്യം. ശബരിമലയിലെ പല ചടങ്ങുകളും അവർണ്ണരിൽ നിന്ന് സവർണ്ണർ പിടിച്ചെടുത്തു. 1991 ന് ശേഷം മാത്രമാണ് സ്ത്രീ പ്രവേശനം ഇല്ലാതായത്. സമരത്തിന്റെ പേരിലുള്ള കലാപങ്ങൾ അംഗീകരിക്കാൻ കഴിയില്ല. സർക്കാരിന്റെ നിരപരാധിത്വം വളരെ വ്യക്തമാണ്. കഴിഞ്ഞ ദിവസം പിണറായി കാര്യങ്ങൾ വ്യക്തമാക്കിയതാണ്. തന്ത്രി കുടുംബം മാത്രമല്ല കേരളത്തിലെ ഹിന്ദു പ്രമുഖർ. മറ്റ് വിഭാഗങ്ങളെയും ചർച്ചകൾക്ക് വിളിക്കാൻ മുഖ്യമന്ത്രി തയ്യാറാവണം. വിഷയത്തിൽ എസ്.എൻ.ഡി.പി യോഗം ഭാരവാഹികളുടെ യോഗം വിളിക്കും. നിഴലിനോട് യുദ്ധം ചെയ്യുകയാണ് സമരക്കാർ ചെയ്യുന്നത്. നുണ പറഞ്ഞ് നേരാക്കുന്ന ഗീബൽസിയൻ തന്ത്രമാണ് ഇവരുടേത്. എസ്.എൻ.ഡി.പി യോഗത്തിലുള്ള വനിതകൾ ശബരിമലയിൽ പോകില്ല. പക്ഷെ പോകുന്നവരെ തടയാനും പാടില്ല. ദേവസ്വം ബോർഡിൽ എന്നും അയിത്തം നേരിടുന്നവരാണ് ഞങ്ങൾ. ദേവസ്വം ബോർഡ് പ്രസിഡന്റിന് നിലപാട് ഇല്ലാത്തയാളാണ്. സി.പി.എമ്മിന് എതിരായാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രവർത്തിക്കുന്നത്. ദേവസ്വം ബോർഡ് പ്രസിഡന്റ് രാജിവെക്കണമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
from mathrubhumi.latestnews.rssfeed https://ift.tt/2C4ILbp
via
IFTTT
No comments:
Post a Comment