കോഴിക്കോട്: ശബരിമല യുവതീ പ്രവേശന വിഷയം ഭരണഘടനാ ഭേദഗതിയിലൂടെ മാത്രമേ പരിഹരിക്കാൻ സാധിക്കൂവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണഘടനയുടെ ആർട്ടിക്കിൾ 26 ബി അനുസരിച്ച് ശബരിമല തീർഥാടകരെ പ്രത്യേക വിഭാഗമായി പരിഗണിക്കുന്ന തരത്തിലുള്ള ഭരണഘടനാ ഭേദഗതിയിലൂടെ മാത്രമേ നിലവിലെ സുപ്രീംകോടതി വിധി നമുക്ക് മറികടക്കാൻ സാധിക്കൂവെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് മുൻകൈ എടുക്കേണ്ടത് കേന്ദ്രഗവൺമെന്റാണെന്നും ഇക്കാര്യം ആവശ്യപ്പെടാൻ ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻപിള്ള എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. വിഷയത്തിൽ ശ്രീധരൻപിള്ളതെറ്റിധരിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ശബരിമല തീർഥാടനം ഭരണഘടന അനുസരിച്ച് കൺകറന്റ് ലിസ്റ്റിൽ പെട്ട വിഷയമാണ്. അതിനാൽ ഇക്കാര്യത്തിൽ സംസ്ഥാനത്തിനും കേന്ദ്രത്തിനും നിയമ നിർമാണം നടത്താം. സംസ്ഥാന സർക്കാർ നിയമനിർമാണം നടത്തില്ലെന്ന് പറയുമ്പോൾ കേരളത്തിലെ ബിജെപി നേതാക്കൾ പ്രധാനമന്ത്രിയെ കണ്ട് നിയമനിർമാണം നടത്തിക്കുകയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തിൽ ബിജെപി ഒളിച്ചുകളിക്കുകയാണ് ചെയ്യുന്നതെന്ന് ചെന്നിത്തല ആരോപിച്ചു. സിപിഎമ്മിന്റെയും ബിജെപിയുടെയും കള്ളക്കളികൾ തുറന്നുകാണിക്കുന്നതിനായാണ് കോൺഗ്രസ് വമ്പിച്ച പ്രചാരണ പരിപാടികൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും ദിവസമായിട്ടും ഒരു യുവതിയും പ്രവേശിക്കാതിരുന്നത് കേരളത്തിന്റെ മനസാണ് വെളിവാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുപ്രീം കോടതി വിധിയുടെ ഗുണഭോക്താക്കൾ സ്ത്രീകളാണ്. അവർ 99 ശതമാനവും ഇതിന് എതിരാണ്. ഇത് മനസിലാക്കാതെയാണ് മുഖ്യമന്ത്രിയും സർക്കാരും പ്രചാരണങ്ങൾ നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു. ഏത് മതവിഭാഗമാണെങ്കിലും അവരുടെ വിശ്വാസങ്ങൾ വ്രണപ്പെടുത്തുന്ന നടപടികൾ ശരിയല്ല എന്നതാണ് യുഡിഎഫിന്റെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
from mathrubhumi.latestnews.rssfeed https://ift.tt/2Razljb
via
IFTTT
No comments:
Post a Comment