തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ സ്ത്രീകൾക്ക് പ്രത്യേക സൗകര്യമൊരുക്കുമെന്നമുൻ നിലപാടിൽനിന്ന് ദേവസ്വം ബോർഡ് പിൻമാറുന്നു. മുൻ വർഷത്തിൽ നിന്ന് വ്യത്യസ്തമായി സ്ത്രീകൾക്കായി പ്രത്യേക സൗകര്യമുണ്ടാകില്ല. നിലവിലെ സൗകര്യങ്ങളിൽ മുമ്പും സ്ത്രീകൾ ശബരിമലയിൽ വന്നിട്ടുണ്ട്. തുടർ നടപടികൾ ഹൈക്കോടതിയുടെ നിർദേശമനുസരിച്ചായിരിക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ പറഞ്ഞു. ദേവസ്വം ബോർഡിനെ സംബന്ധിച്ച് കോടതി വിധി നടപ്പാക്കുന്നതിൽ പ്രത്യേക താത്പര്യമോ താത്പര്യമില്ലായ്മയോ ഇല്ല. പതിനെട്ടാം പടിയിൽ വനിതാ പോലീസിനെ വിന്യസിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡന്റായിരുന്ന സമയത്തുള്ള ക്രമീകരണങ്ങൾ മാത്രമെ ഇത്തവണയും ഉണ്ടാവുകയുള്ളൂ. പ്രായഭേദമന്യേ സ്ത്രീകൾ ശബരിമലയിൽ വരണമെന്ന വാശി ബോർഡിനില്ല. വനിതാ പോലീസിനെ ശബരിമലയിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട ഒരു ചർച്ചയും നടന്നിട്ടില്ല. നിലവിലുള്ള സ്ഥിതിഗതികളെല്ലാം ഹൈക്കോടതിയെ അറിയിക്കും. കോടതിയുടെ നിർദേശത്തിനനുസരിച്ച് പരസ്പരം ആലോചിച്ചേ മുന്നോട്ട് പോകൂ. ശബരിമലയെ സംബന്ധിച്ച് തന്ത്രി സമൂഹം പിതൃസ്ഥാനീയരാണ്. ശബരിമലയിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ പരിഹാരം കണ്ടെത്താൻ ബാധ്യസ്ഥരാണ് അവരും. ആരോടും ദേവസ്വം ബോർഡിന് വാശിയില്ലെന്നും എ.പദ്മകുമാർ അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2OKhDFB
via
IFTTT
No comments:
Post a Comment