തിരുവനന്തപുരം: കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സംവിധായകൻ വിനയന്റെ മൊഴിയെടുത്ത് സി.ബി.ഐ. കലാഭവൻ മണിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി വിനയൻ സംവിധാനം ചെയ്ത ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമയുടെ ക്ലൈമാക്സിൽ കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ചില വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇതു സംബന്ധിച്ചാണ് വിനയനെ സി.ബി.ഐ ചോദ്യം ചെയ്യുന്നത്. തിരുവനന്തപുരം സിബിഐ ഓഫീസിൽ വച്ചാണ് മൊഴിരേഖപ്പെടുത്തുന്നത്. കലാഭവൻ മണിയുടെ മരണം സിനിമയിൽ ഒരു കൊലപാതകമായാണ് വിനയൻ ചിത്രീകരിച്ചിരിക്കുന്നത്. സിനിമയുടെ ക്ലൈമാക്സ് സംബന്ധിച്ച തനിക്ക് പറയാനുള്ളത് അന്വേഷണ സംഘത്തെ അറിയിക്കുമെന്ന് വിനയൻ നേരത്തേ വ്യക്തമാക്കിയിരുന്നു. കലാഭവൻ മണിയുടെ അഭിനയ ജിവിതത്തിൽ വളരെയധികം ശ്രദ്ധേയമായ വേഷങ്ങൾ വിനയൻ സമ്മാനിച്ചിട്ടുണ്ട്. കലാഭവൻ മണിയുടെ അടുത്ത സുഹൃത്തായിരുന്നു അദ്ദേഹം. 2016 മാർച്ച് 6നാണ് കലാഭവൻ മണി മരിക്കുന്നത്. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നും ആരോപിച്ച് ബന്ധുക്കൾ ആദ്യം മുതലേ രംഗത്ത് വന്നിരുന്നു. വിഷമദ്യം അകത്ത് ചെന്നാണ് മരിച്ചതെന്ന് ലാബ് റിപ്പോർട്ടും പോസ്റ്റമോർട്ടം റിപ്പോർട്ടും പുറത്ത് വന്നിരുന്നു. എന്നാൽ കൃത്യമായ തെളിവുകൾ ലഭിക്കാത്തതിനെ തുടർന്ന് കേസ് എങ്ങുമെത്താതെ നിന്നു പോകുകയായിരുന്നു. തുടർന്ന് ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2OBTIIs
via
IFTTT
No comments:
Post a Comment