മട്ടന്നൂർ: കണ്ണൂർ വിമാനത്താവളം പ്രവർത്തനം തുടങ്ങുന്നതിന് മുന്നോടിയായി യാത്രാവിമാനമുപയോഗിച്ച് വീണ്ടും പരീക്ഷണപ്പറക്കൽ നടത്തി. എയർ ഇന്ത്യ എക്സ്‌പ്രസിന്റെ ബോയിങ് 737-800 വിമാനമാണ് പരീക്ഷണപ്പറക്കൽ നടത്തിയത്. വിമാനത്താവളത്തിലെ ഇൻസ്ട്രുമെന്റ് ലാൻഡിങ് സിസ്റ്റ(ഐ.എൽ.എസ്.)ത്തിന്റെ കൃത്യത പരിശോധിക്കുന്നതിനാണ് വിമാനമെത്തിയത്. രാവിലെ 7.51ന് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട വിമാനം 8.05-ഓടെയാണ് കണ്ണൂർ വിമാനത്താവളത്തിന്റെ റൺവേക്ക് മുകളിലെത്തിയത്. ലാൻഡ് ചെയ്യാതെ 07, 25 റൺവേകൾക്ക് മുകളിലൂടെ ചുറ്റിപ്പറന്നായിരുന്നു പരിശോധന. അരമണിക്കൂറിനുള്ളിൽ പരിശോധന പൂർത്തിയാക്കി വിമാനം മടങ്ങി. ക്യാപ്റ്റൻ ശരൺ, സഹ പൈലറ്റ് നിശാന്ത് കുമാർ എന്നിവരാണ് വിമാനം പറത്തിയത്.വിമാനത്താവളത്തിന്റെ ഇൻസ്ട്രുമെന്റ് അപ്രോച്ച് പ്രൊസീജിയർ (ഐ.എ.പി.) പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് പരീക്ഷണപ്പറക്കൽ നടത്തിയത്. പരിശോധന സംബന്ധിച്ച റിപ്പോർട്ട് അടുത്ത ദിവസം എയർപോർട്ട് അതോറിറ്റിക്ക് നൽകും. വാണിജ്യ സർവീസ് തുടങ്ങുന്നതിന് മുൻപ് ഐ.എ.പി. പ്രസിദ്ധീകരിക്കേണ്ടതുണ്ട്. പ്രസിദ്ധീകരിച്ച് 56 ദിവസത്തിന് ശേഷമാണ് ഇതിന് പ്രാബല്യം ലഭിക്കുക. ഇതിന് ശേഷമായിരിക്കും കണ്ണൂർ വിമാനത്താവളത്തിൽനിന്ന് സർവീസുകൾ തുടങ്ങുന്നത്. എയർഇന്ത്യ എക്സ്‌പ്രസ്, ഇൻഡിഗോ വിമാനങ്ങൾ കഴിഞ്ഞമാസം വിമാനത്താവളത്തിൽ പരീക്ഷണപ്പറക്കൽ നടത്തിയിരുന്നു. ഡി.വി.ഒ.ആർ. സംവിധാനമുപയോഗിച്ചാണ് വിമാനമിറക്കിയത്. ഐ.എൽ.എസ്. പരിശോധന കൂടി പൂർത്തിയായതോടെ കണ്ണൂർ വിമാനത്താവളത്തിന് ലൈസൻസിന് വേണ്ട നടപടിക്രമങ്ങളെല്ലാം പൂർത്തിയായി. പ്രവർത്തനം ആരംഭിക്കാനുള്ള ഡയറക്ടർ ഓഫ് ജനറൽ സിവിൽ ഏവിയേഷന്റെ ലൈസൻസ് ഈയാഴ്ചതന്നെ ലഭിക്കുമെന്നാണ് വിവരം.
from mathrubhumi.latestnews.rssfeed https://ift.tt/2xTDGjx
via
IFTTT
No comments:
Post a Comment