തിരുവനന്തപുരം: ആക്ടിവിസ്റ്റുകൾക്ക് ശക്തി തെളിയിക്കാനുള്ള ഇടമായി ശബരിമലയെ മാറ്റരുതെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സന്നിധാനത്ത് ആരാധനയ്ക്ക് വേണ്ടി അയ്യപ്പ ഭക്തർ എത്തിയാൽ അവർക്ക് സംരക്ഷണം നൽകേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്. എന്നാൽ ആക്ടിവിസ്റ്റുകളായിട്ടുള്ള ചിലരാണ് സന്നിധാനത്ത് എത്താൻ ശ്രമിച്ചത്. ഇവർക്ക് സംരക്ഷണം നൽകാൻ സർക്കാരിന് ഉത്തരവാദിത്തമില്ലെന്നും മന്ത്രി വ്യക്തമാക്കി. വിശ്വാസികളുടെ സംരക്ഷണം ഉറപ്പാക്കുകയാണ് സർക്കാരിന്റെ പ്രാഥമിക പരിഗണന. ഏതു പ്രായത്തിലുമുള്ള വിശ്വാസികൾക്കു വേണ്ടിയുള്ളതാണ് കോടതി വിധി. യുവതികളെ മലകയറ്റിയ നടപടിയിൽ പോലീസ് കുറച്ചുകൂടെ ശ്രദ്ധിക്കേണ്ടതായിരുന്നെന്നും മന്ത്രി പറഞ്ഞു. പതിനായിരക്കണക്കിന് പേർ ശബരിമലയിൽ എത്തുന്ന സാഹചര്യത്തിൽ ഭക്തരേയും ആക്ടിവിസ്റ്റുകളേയും പ്രശ്നം സൃഷ്ടിക്കാൻ വരുന്നവരേയും വേർതിരിച്ചറിയാൻ പ്രയാസമാണ്. റിവ്യൂ ഹർജിയുമായി നിലവിൽ ധാരാളം പേർ കോടതിയെ സമീപിച്ചിട്ടുണ്ട്. വിധിയിൽ മാറ്റം വരികയാണെങ്കിൽ സർക്കാർ അതിന് അനുസൃതമായ നടപടികൾ സ്വീകരിക്കും. കോടതി വിധിക്കും ഭരണഘടനാപരമായ ഉത്തരവാദിത്തിനും അനുസൃതമായി സർക്കാർ പ്രവർത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
from mathrubhumi.latestnews.rssfeed https://ift.tt/2yMeFWZ
via
IFTTT
No comments:
Post a Comment