പ്രസിഡന്റ് മൈത്രിപാല സിരിസേനയെ വധിക്കാനുള്ള ഗൂഢാലോചനയുടെ തെളിവ് കണ്ടെത്താൻ ചൈനീസ് സ്മാർട്ഫോൺ കമ്പനിയുടെ സഹായം തേടാനൊരുങ്ങി ശ്രീലങ്ക. ഗൂഢാലോചനയെ കുറിച്ച് പോലീസിന് വിവരം നൽകിയ ആളുടെ മൊബൈൽ ഫോൺ വിവരങ്ങൾ തിരിച്ചെടുക്കുന്നതിന് ചൈനീസ് സ്മാർട്ഫോൺ നിർമാതാക്കളായ വാവേയുടെ സഹായം തേടാൻ ശ്രീലങ്കൻ പോലീസിന് കോടതിയുടെ അനുമതി ലഭിച്ചു. ഗൂഢാലോചനയെ കുറിച്ച് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥനുമായി ചർച്ചചെയ്തിരുന്നുവെന്ന് ഗൂഢാലോചനയെ കുറിച്ച് പോലീസിന് വിവരം നൽകിയ നമൽ കുമാര ഒരു വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. മുൻ ശ്രീലങ്കൻ പ്രതിരോധ മന്ത്രി ഗോടബായ രാജപക്സയെ വധിക്കാനും ഗൂഢാലോചനയുണ്ടെന്നും കുമാര പറഞ്ഞു. കുമാരയുടെ ഫോണിൽ നിന്നും നീക്കം ചെയ്യപ്പെട്ട വിവരങ്ങളിൽ ചിലത് തെളിവുകളാകാൻ സാധ്യതയുണ്ട്. അത് തിരിച്ചെടുക്കാൻ വാവേയുടെ സാങ്കേതിക സഹായം ആവശ്യമാണെന്നാണ് ക്രിമിനൽ അന്വേഷണ വകുപ്പ് (സിഐഡി) ചൊവ്വാഴ്ച കോടതിയിൽ പറഞ്ഞു. കോടതിയിൽ നിന്നും അനുമതിയില്ലാതെ വാവേയിൽ നിന്നും സഹായം ആവശ്യപ്പെടാൻ ശ്രീലങ്കൻ പോലീസ് നിയമം അനുവദിക്കുന്നില്ല. അതേസമയം ഗൂഢാലോചനയാരോപിച്ച് മലയാളിയായ എം.തോമസ് എന്നയാൾ സെപ്റ്റംബർ 22ന് ശ്രീലങ്കയിൽ പിടിയിലായിരുന്നു. ചൊവ്വാഴ്ച കോടതിയിൽ ഹാജരായ തോമസ് സിഐഡിയിൽ നിന്നും തനിക്ക് വധഭീഷണിയുണ്ടെന്നും സിഐഡി കസ്റ്റഡിയിൽ തന്നെ വിടരുതെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ തോമസിന്റെ ആവശ്യം മജിസ്ട്രേറ്റ് അനുവദിച്ചില്ല. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയുടെ ഇടപെടൽ സംഭവത്തിൽ ഉണ്ടെന്ന രീതിയിലുള്ള റിപ്പോർട്ടുകളും ഇതുമായി ബന്ധപ്പെട്ടുണ്ടായി. ഈ ആരോപണത്തെ ഇരുരാജ്യങ്ങളും തള്ളിക്കളഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2Sgq8qy
via
IFTTT
No comments:
Post a Comment