തിരുവനന്തപുരം: ശബരിമലയിൽ സുപ്രീംകോടതിവിധി നടപ്പാക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്നു പറഞ്ഞ് സർക്കാർ നിലപാടു കടുപ്പിച്ചത് തിരുവിതാംകൂർ ദേവസ്വംബോർഡിനെ കടുത്ത പ്രതിസന്ധിയിലാക്കി. ആരുടെയെങ്കിലും കോപ്രായം കണ്ട് പുനഃപരിശോധനാ ഹർജി നൽകുന്നത് വടികൊടുത്ത് അടിവാങ്ങുന്നതാകുമെന്ന മുഖ്യമന്ത്രിയുടെ പ്രസംഗം സ്ഥിതി ഗുരുതരമാക്കുകയാണ്.വിശ്വാസികളുടെയും സമരത്തിലുള്ളവരുടെയും പ്രധാന ആവശ്യമായിരുന്നു പുനഃപരിശോധനാ ഹർജി. സമരക്കാരെ മാത്രമല്ല, തന്ത്രികുടുംബത്തെയും പന്തളം കൊട്ടാരത്തെയും മുഖ്യമന്ത്രി വെറുതേവിടുന്നില്ല. വിശ്വാസികളുടെ ഭാഗമാകേണ്ട ദേവസ്വംബോർഡിന് ഒന്നും ചെയ്യാനാകാത്തവിധം സർക്കാർ പിടിമുറുക്കുകയാണെന്നാണ് ആക്ഷേപം. സുപ്രീംകോടതിയിൽ നൽകാനിരിക്കുന്ന റിപ്പോർട്ടിന്റെ ഭാവിയും മുഖ്യമന്ത്രിയുടെ നിലപാടിന് അനുസൃതമാകും.ക്ഷേത്രാചാരങ്ങളുടെ സംരക്ഷണം പ്രധാന ജോലിയായ ദേവസ്വംബോർഡിന് അതു ചെയ്യാനാകുന്നില്ലെന്നാണ് പ്രധാന ആക്ഷേപം. സ്വതന്ത്രമായി ഒന്നും ചെയ്യാനാകാത്തവിധം സർക്കാർ പിടിമുറുക്കുന്നുവെന്ന തോന്നൽ ദിവസംതോറും ശക്തിപ്പെടുകയാണ്. ഇതെല്ലാം ദേവസ്വം പ്രസിഡന്റ് ഉൾപ്പെടെയുള്ള ബോർഡ് പ്രതിനിധികളെ സമ്മർദത്തിലാക്കുന്നുണ്ട്. പ്രത്യേകിച്ചും സമവായമുണ്ടാക്കാൻ ശ്രമിക്കുന്ന പ്രസിഡന്റ് എ. പദ്മകുമാറാണ് വെട്ടിലായിരിക്കുന്നത്.വിധി നടപ്പാക്കുന്നതിനെതിരേ ഒരുവശത്ത് ബി.ജെ.പി.യുടെ നേതൃത്വത്തിൽ സമരം ശക്തമാവുമ്പോൾ പ്രതിഷേധം തണുപ്പിക്കാനുള്ള ശ്രമമാണ് ബോർഡിന്റേത്. ഇതെല്ലാം അവതാളത്തിലാകുന്നതാണ് ഇപ്പോൾ കാണുന്നത്. വിധിക്കെതിരേയുള്ള ഹർജികൾ പരിഗണിക്കുമെന്ന സുപ്രീംകോടതിയുടെ അറിയിപ്പ് ബോർഡിന് ആശ്വാസമായിരുന്നതാണ്. അപ്പോഴാണ് വാക്കുകൾ രൂക്ഷമാക്കി മുഖ്യമന്ത്രിയുടെ പത്രസമ്മേളനവും പത്തനംതിട്ട പ്രസംഗവും.പുനഃപരിശോധനാ ഹർജി നൽകില്ലെന്നു സർക്കാറും ബോർഡും നേരത്തേ പറഞ്ഞിരുന്നതാണ്. ഇതിനിടെയാണ് കോടതിയിൽ റിപ്പോർട്ട് നൽകാമെന്ന് ബോർഡ് തീരുമാനിച്ചത്. വിധി മറികടക്കാൻ പഴുതോ നടപ്പാക്കാൻ സാവകാശമോ തേടാനാണ് ബോർഡ് ലക്ഷ്യമിട്ടത്. ഹർജി നൽകുന്നതിനെക്കാൾ ഗുണംചെയ്യുന്ന തരത്തിൽ കോടതിയെ സമീപിക്കാനുള്ള നീക്കങ്ങളുടെ സാധ്യതയെപ്പോലും സർക്കാർ നിലപാട് ബാധിക്കുമോ എന്നാണ് ബോർഡിന്റെ ഇപ്പോഴത്തെ ആശങ്ക.
from mathrubhumi.latestnews.rssfeed https://ift.tt/2D1QgS2
via
IFTTT
No comments:
Post a Comment