തലപ്പുഴ (വയനാട്): അപവാദപ്രചാരണത്തിൽ മനംനൊന്ത് ഒരു വീട്ടിലെ നാലംഗ കുടുംബം ആത്മഹത്യചെയ്തു. വെൺമണി തിടങ്ങഴി തോപ്പിൽ വിനോദ് (48), ഭാര്യ മിനി (43), മക്കളായ അനുശ്രീ (17), അഭിനവ് (12) എന്നിവരാണ് ആത്മഹത്യചെയ്തത്. വീടിനടുത്തുള്ള തോട്ടത്തിലെ കശുമാവിൽ തൂങ്ങിയനിലയിലാണ് നാലു മൃതദേഹങ്ങളും കണ്ടെത്തിയത്. അഭിനവ് മുതിരേരി സർവോദയം യു.പി. സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. ശനിയാഴ്ച രാവിലെ ആറുമണിയോടെയാണ് നാട്ടുകാർ മൃതദേഹങ്ങൾ കണ്ടെത്തിയത്. അപവാദപ്രചാരണം കാരണം മാനസികമായി തകർന്നതിനാലാണ് തങ്ങൾ ആത്മഹത്യചെയ്യുന്നതെന്ന് വിനോദ് മരണക്കുറിപ്പിൽ പറയുന്നുണ്ട്.വെള്ളിയാഴ്ച വൈകുന്നേരം ആറുമണിക്ക് മാനന്തവാടി പിലാക്കാവിലുള്ള സഹോദരിയുടെ വീട്ടിൽ ഭാര്യയെയും മകനെയും കൂട്ടി വിനോദ് എത്തിയിരുന്നു. ഇവിടെനിന്ന് ഭക്ഷണം കഴിച്ചശേഷം സഹോദരിയുടെ വീട്ടിലായിരുന്ന മകൾ അനുശ്രീയെ കൂട്ടിയാണ് മടങ്ങിയത്. ഒമ്പതുമണിയോടെ സ്വന്തം വാഹനത്തിൽ നാലുപേരും വീട്ടിലേക്ക് തിരിച്ചെങ്കിലും രാത്രി ഏറെ വൈകിയിട്ടും വീട്ടിലെത്തിയില്ല. ഇവരെ കാണാത്തതിനാൽ വിനോദിന്റെ പിതാവ് ശശിയും സുഹൃത്തുക്കളും വിനോദിന്റെയും മിനിയുടെയും ഫോണിലേക്ക് വിളിച്ചെങ്കിലും സ്വിച്ച് ഓഫാണെന്ന മറുപടിയാണ് ലഭിച്ചത്. പിലാക്കാവിൽ വിളിച്ചന്വേഷിച്ചപ്പോൾ നേരത്തേ വീട്ടിലേക്ക് പോയതായാണ് വിവരം ലഭിച്ചത്. വിനോദ് പോകാൻ സാധ്യതയുള്ള എല്ലാ ഭാഗത്തും അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല. ഇതിനിടയിൽ വീടിനടുത്തുനിന്ന് കുറച്ചകലെയായി റോഡരികിൽ വിനോദിന്റെ ജീപ്പ് നിർത്തിയിട്ടത് നാട്ടുകാർ കണ്ടെത്തി. തുടർന്ന് പരിസരത്ത് രാത്രിതന്നെ വ്യാപക തിരച്ചിൽ നടത്തി. പിന്നീട് ശനിയാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് വീട്ടിൽനിന്ന് നൂറുമീറ്റർ അകലെ അയൽപക്കത്തെ സ്വകാര്യവ്യക്തിയുടെ കശുമാവുതോട്ടത്തിൽ ഇവരെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യ അപവാദപ്രചാരണംമൂലമെന്ന് കുറിപ്പുകൾവിനോദിന്റെ ശരീരത്തിൽനിന്ന് വ്യത്യസ്ത കവറിലാക്കിയ ഏഴ് കുറിപ്പുകൾ പോലീസ് കണ്ടെടുത്തു. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും സ്വാശ്രയസംഘത്തിനും നൽകാൻവേണ്ടി തയ്യാറാക്കിയതായിരുന്നു കുറിപ്പുകൾ. ഇതിൽ മരണകാരണത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ചെയ്യാത്ത തെറ്റിന് കുട്ടൻ എന്നു വിളിക്കുന്ന നാരായണൻ എന്ന വ്യക്തി തന്നെക്കുറിച്ച് അപവാദപ്രചാരണം നടത്തിയെന്ന് കുറിപ്പിൽ പറയുന്നു. സഹോദരിയെപ്പോലെ കരുതിയ സ്ത്രീയെയും തന്നെയും ചേർത്താണ് അപവാദം പറയുന്നത്. ഇതിൽ മാനസികമായി തകർന്നതുമൂലമാണ് ഞങ്ങൾ ആത്മഹത്യചെയ്യുന്നതെന്നും കത്തിൽ പറയുന്നു. കുട്ടന്റെ വീടിന്റെമുമ്പിലെ കശുമാവിൻചുവട്ടിൽ തങ്ങളെ മറവുചെയ്യണമെന്നും കത്തിൽ എഴുതിയിട്ടുണ്ട്. ബന്ധുക്കളുടെ സാന്നിധ്യത്തിൽ പോലീസ് കുറിപ്പുകൾ തുറന്ന് വായിച്ചുകേൾപ്പിച്ചു. ആത്മഹത്യപ്രേരണാ കുറ്റത്തിന് നാരായണന്റെപേരിൽ പോലീസ് കേസെടുത്തേക്കും. മാനന്തവാടി ഡിവൈ.എസ്.പി. കെ.എം. ദേവസ്യ, തലപ്പുഴ എസ്.ഐ. സി.ആർ. അനിൽകുമാർ, മാനന്തവാടി എസ്.ഐ. പി.ജെ. ജിമ്മി, തൊണ്ടർനാട് എസ്.ഐ. കെ.വി മഹേഷ്, തിരുനെല്ലി എസ്.ഐ. ബിജു ആന്റണി എന്നിവർ സ്ഥലത്തത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടി സ്വീകരിച്ചു. തുടർന്ന് ഉച്ചയ്ക്ക് 12 മണിയോടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി.
from mathrubhumi.latestnews.rssfeed https://ift.tt/2yjnO9q
via
IFTTT
No comments:
Post a Comment