കണ്ണൂർ: പാർലമെന്റ് തിരഞ്ഞെടുപ്പിനായി അംഗങ്ങളോട് തയ്യാറെടുക്കാൻ സി.പി.എം. നിർദേശം. ശബരിമല പ്രശ്നം പുതിയ വെല്ലുവിളിയായതോടെയാണ് അണികൾ ഇപ്പോഴേ കർമനിരതരാകണമെന്ന ആഹ്വാനം. ശനിയാഴ്ച സമാപിച്ച സംസ്ഥാന കമ്മിറ്റി ഇതിനായുള്ള പ്രവർത്തനരൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങൾ പങ്കെടുക്കുന്ന പാർലമെന്റ് മണ്ഡലം കമ്മിറ്റി രൂപവത്കരണയോഗം അടുത്തയാഴ്ച തുടങ്ങും. 31-നകം ഇത് 20 മണ്ഡലത്തിലും പൂർത്തിയാക്കാനാണ് തീരുമാനം. ശബരിമലയിലെ സ്ത്രീപ്രവേശവിധിയുടെ പശ്ചാത്തലത്തിൽ പാർട്ടിയുടെയും സർക്കാരിന്റെയും നിലപാട് വിശദീകരിക്കാൻ നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ കാൽനടജാഥ നടത്തും. 14-ന് നടത്തിയ മേഖലാതല യോഗത്തിൽ ബ്രാഞ്ച് സെക്രട്ടറിമാർ വരെയുള്ളവർക്ക് സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങൾ വിശദീകരണം നൽകിയിരുന്നു. അടുത്ത രണ്ടു ദിവസത്തിനുള്ളിൽ മേഖലാതലത്തിൽ പാർട്ടി അംഗങ്ങൾക്ക് ക്ളാസ് നൽകും. എല്ലാ പ്രദേശത്തും കുടുംബയോഗങ്ങൾ വിളിക്കാനും സംസ്ഥാന കമ്മിറ്റി നിർദേശം നൽകിയിട്ടുണ്ട്. സുപ്രീംകോടതിവിധി വന്ന സാഹചര്യം, കേരളത്തിന്റെ നവോത്ഥാന ചരിത്രം, ക്ഷേത്രപ്രവേശവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവ വിശദീകരിക്കാൻ കെല്പുള്ളവരെ വേണം പ്രസംഗകരാക്കാനെന്നും നിർദേശമുണ്ട്. പാർലമെന്റ് മണ്ഡലം കമ്മിറ്റി ഇങ്ങനെ ഈ മാസാവസാനത്തോടെ പാർലമെന്റ് മണ്ഡലാടിസ്ഥാനത്തിൽ സംഘടനാകമ്മിറ്റി നിലവിൽ വരും. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഈ കമ്മിറ്റിയാണ് നേതൃത്വം നൽകുക. ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന പ്രദേശത്തെ ജില്ലാ കമ്മിറ്റി അംഗങ്ങളാണ് മണ്ഡലം കമ്മിറ്റിയിലുണ്ടാവുക. രണ്ടു ജില്ലകളിലുള്ള മണ്ഡലമാണെങ്കിൽ രണ്ട് ജില്ലാ കമ്മിറ്റികളിലെ അംഗങ്ങളും ഈ കമ്മിറ്റിയിലുണ്ടാകും. പാർലമെന്റ് മണ്ഡലം കമ്മിറ്റിയുടെ സെക്രട്ടറി സംസ്ഥാന കമ്മിറ്റി അംഗമായിരിക്കും. നിയമസഭാമണ്ഡലം കമ്മിറ്റി നിയമസഭാമണ്ഡലത്തിന്റെ പരിധിയിൽ വരുന്ന പഞ്ചായത്തുകളിൽനിന്നുള്ള ഏരിയാ കമ്മിറ്റി അംഗങ്ങളാണ് നിയമസഭാ മണ്ഡലം കമ്മിറ്റിയിൽ വരിക. ബ്രാഞ്ചുകമ്മിറ്റികൾ ബൂത്തടിസ്ഥാനത്തിൽ ഒന്നിച്ച് ബൂത്ത് കമ്മിറ്റിയുമുണ്ടാവും. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ മാത്രമുള്ള സംവിധാനമാണിത്. നിയമസഭാ മണ്ഡലം കമ്മിറ്റിയുടെ സെക്രട്ടറി ജില്ലാ സെക്രട്ടേറിയറ്റംഗമാവും. കഴിയാവുന്നത്രയിടത്ത് ബൂത്തുകമ്മിറ്റി സെക്രട്ടറിയായി ലോക്കൽ കമ്മിറ്റി അംഗമാവും പ്രവർത്തിക്കുക.
from mathrubhumi.latestnews.rssfeed https://ift.tt/2yGLV1R
via
IFTTT
No comments:
Post a Comment