കൊച്ചി: അഭ്രപാളികളിൽ ആക്ഷന്റെ ഇന്ദ്രജാലം സൃഷ്ടിച്ച സംവിധായകൻ തമ്പി കണ്ണന്താനത്തിന് മലയാളത്തിന്റെ അന്ത്യാഞ്ജലി. ബുധനാഴ്ച എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിനു വച്ച തമ്പിയുടെ ഭൗതികശരീരത്തിൽ സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെട്ട നൂറുകണക്കിന് ആളുകൾ അന്ത്യാഞ്ജലി അർപ്പിച്ചു. വ്യാഴാഴ്ച ജന്മനാടായ കാഞ്ഞിരപ്പള്ളിയിലാണ് തമ്പിയുടെ അന്ത്യകർമങ്ങൾ നടക്കുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തമ്പി അന്തരിച്ചത്. കരൾ സംബന്ധമായ രോഗത്തിന് ചികിത്സയിലിരിക്കെയായിരുന്നു മരണം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.പി.മാരായ കെ.വി. തോമസ്, റിച്ചാർഡ് ഹേ, എം.എൽ.എ.മാരായ പി.ടി. തോമസ്, റോജി എം. ജോൺ, ഹൈബി ഈഡൻ, മേയർ സൗമിനി ജെയിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനിൽ, നടൻമാരായ മനോജ് കെ. ജയൻ, ജനാർദനൻ, നിശാന്ത് സാഗർ, ജോജു, രമേഷ് പിഷാരടി, മധുപാൽ, കലാഭവൻ ഷാജോൺ, കുഞ്ചൻ, സംവിധായകരായ ഫാസിൽ, ജോഷി, സിബി മലയിൽ, ജോഷി മാത്യു, ബ്ലെസി, ജിജു ജേക്കബ്, രഞ്ജിത്ത്, ബൈജു കൊട്ടാരക്കര, ജി.സി.ഡി.എ. ചെയർമാൻ വി. സലിം, എം.എം. ലോറൻസ്, പി. രാജു, ആന്റണി പെരുമ്പാവൂർ, കെ.എസ്. രാധാകൃഷ്ണൻ, ലതിക സുഭാഷ്, ഫാ. പോൾ തേലക്കാട്ട് തുടങ്ങി ഒട്ടേറെപ്പേർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. ചൊവ്വാഴ്ച മോർച്ചറിയിൽ സൂക്ഷിച്ച ഭൗതികശരീരം ബുധനാഴ്ച വൈകുന്നേരമാണ് പൊതുദർശനത്തിനായി ടൗൺഹാളിലേക്ക് കൊണ്ടുവന്നത്. തമ്പിയുടെ ഭാര്യ കുഞ്ഞുമോളും മക്കളായ ഐശ്വര്യയും എയ്ഞ്ചലയും അടക്കമുള്ള ബന്ധുക്കളും ഭൗതികശരീരത്തെ അനുഗമിച്ചിരുന്നു. തമ്പി സിനിമകളുടെ ആരാധകരടക്കം നൂറുകണക്കിന് ജനങ്ങളും ഭൗതികശരീരം കാണാൻ ടൗൺഹാളിലെത്തിയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2xT6Vmv
via
IFTTT
No comments:
Post a Comment