ബിഹാര്‍: സംരക്ഷകര്‍ തന്നെ വേട്ടക്കാരായി മാറിയ ഞെട്ടിക്കുന്ന കഥയാണ് ബിഹാര്‍ മുസാഫര്‍പൂര്‍ സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍ നിന്ന് പുറത്ത് വരുന്നത്. അഭയകേന്ദ്രത്തിലെ ലൈംഗികചൂഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അഭയകേന്ദ്രത്തിലെ ഒരു പെണ്‍കുട്ടിയെ ലൈംഗികപീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയെന്ന ആരോപണങ്ങളെ ശരിവെക്കുന്ന കണ്ടെത്തലാണ് പുറത്ത് വന്നിരിക്കുന്നത്. അഭയകേന്ദ്രത്തിലെ അന്തേവാസിയെന്ന് കരുതുന്ന പെണ്‍കുട്ടിയുടെ അസ്ഥികൂടം സിബിഐ കണ്ടെത്തി.
ബ്രജേഷ് താക്കൂറിന്റെ നേതൃത്വത്തില്‍ സങ്കല്‍പ് ഇവാന്‍ വികാസ് സമിതി എന്ന എന്‍ജിഒയാണ് അഭയകേന്ദ്രം നടത്തിയിരുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 470 അന്തേവാസികള്‍ ഈ അഭയകേന്ദ്രത്തില്‍ എത്തിയിട്ടുണ്ടെന്നാണ് കണക്ക്. സിക്കന്തര്‍പൂര്‍ പ്രദേശത്തെ ശ്മശാനത്തിലാണ് പെണ്‍കുട്ടിയുടെ അസ്ഥികൂടം കണ്ടെത്തിയത്. അഭയകേന്ദ്രം നടത്തിപ്പുകാരനായ ബ്രജേഷ് താക്കൂറിന്റെ ഡ്രൈവറിനൊപ്പമാണ് സിബിഐ സംഘം ശ്മശാനത്തിലെത്തിയത്. തുടര്‍ച്ചയായ ചോദ്യം ചെയ്യലിനൊടുവില്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഡ്രൈവര്‍ പൊട്ടിക്കരഞ്ഞു.
ഒരു സന്നദ്ധസംഘടന നടത്തിയ കൗണ്‍സിലിങ്ങിലാണ് രാജ്യത്തെ ഞെട്ടിച്ച ക്രൂരത മറനീക്കി പുറത്തുവന്നത്. അഭയകേന്ദ്രത്തിലെ നാല്‍പ്പതോളം പെണ്‍കുട്ടികളാണ് ലൈംഗിക പീഡനത്തിരയായത്. ഏഴിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള സംസാരശേഷിയില്ലാത്ത പെണ്‍കുട്ടികള്‍ പോലും അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി. ഒരു പെണ്‍കുട്ടിയെ കൊലപ്പെടുത്തി ആരും അറിയാതെ മറവുചെയ്യുകയും ചെയ്തു. രക്ഷപ്പെട്ട പെണ്‍കുട്ടികള്‍ പ്രത്യേക പോക്സോ കോടതിക്ക് മുന്നില്‍ ഞെട്ടിക്കുന്ന കാര്യങ്ങളാണ് തുറന്ന് പറഞ്ഞത്. മയക്കുമരുന്ന് കലര്‍ത്തിയ ഭക്ഷണമാണ് ദിസവും ലഭിച്ചിരുന്നത്. ഭക്ഷണ ശേഷം മയക്കം അനുഭവപ്പെടുന്ന തങ്ങളെ പൂര്‍ണ നഗ്നരാക്കിയാണ് മിക്ക ദിവസവും കിടത്തിയിരുന്നത്.
ഊഴമനുസരിച്ച് ഓരോരുത്തരെയും ഓരോ മുറിയിലേക്ക് പറഞ്ഞയക്കുന്ന പതിവുമുണ്ടായിരുന്നു. പീഡനത്തെ എതിര്‍ക്കുന്നവരെ അഭയകേന്ദ്രത്തിന്റെ നടത്തിപ്പുകാര്‍ അതിക്രൂരമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. പീഡനം സഹിക്കവയ്യാതെ പൊട്ടിയ കുപ്പിച്ചില്ലുകള്‍ ഉപയോഗിച്ച് ദേഹത്ത് മുറിവുണ്ടാക്കിയ കാര്യവും ഇവര്‍ കോടതിക്ക് മുന്നില്‍ വെളിപ്പെടുത്തി. സംഭവത്തില്‍ ബ്രജേഷിനെ വീണ്ടും ചോദ്യം ചെയ്യും.
from mangalam.com https://ift.tt/2IEDjNC
via IFTTT
No comments:
Post a Comment