തൃശ്ശൂർ/കൊച്ചി: കൊച്ചിയിലും തൃശ്ശൂരിലും എ.ടി.എമ്മുകൾ കുത്തിത്തുറന്ന് 35 ലക്ഷം രൂപ കവർന്നു മുങ്ങിയ പ്രതികൾ ഏതു സംസ്ഥാനക്കാരാണെന്നത് ഇനിയും വ്യക്തമായില്ല. പ്രതികൾ കേരളം വിട്ടെന്നും മറുനാട്ടുകാരാണെന്നും മാത്രമാണു പോലീസ് നൽകുന്ന വിശദീകരണം. വിവിധ സംസ്ഥാനങ്ങളിലെ പോലീസിന്റെ സഹായം തേടിയിട്ടുള്ളത് ഈ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ്. അന്വേഷണത്തിനു മറ്റു സംസ്ഥാനങ്ങളിലേക്കു കേരളാ പോലീസ് പോകുന്നതിനെക്കുറിച്ചു തീരുമാനമെടുത്തിട്ടുമില്ല.എന്നാൽ, വാഹനവും ഗ്യാസ് കട്ടറും മോഷ്ടിച്ച സംഘം കോട്ടയം നഗരത്തിലെ ലോഡ്ജിൽ താമസിച്ചതായി ജില്ലയിലെ ലോഡ്ജുകളിൽ നടത്തിയ പരിശോധനയിൽ പോലീസിനു സൂചന ലഭിച്ചു. മൂന്നുപേർ രണ്ടുദിവസം മുമ്പു ജില്ലയിൽ എത്തിയെന്നാണു വിവരം. തീവണ്ടിമാർഗം എത്തിയ ഇവർ നഗരപരിധിയിലോ മറ്റു സ്ഥലങ്ങളിലോ ലോഡ്ജുകളിൽ താമസിച്ചു മോഷണം ആസൂത്രണംചെയ്തെന്നു കരുതുന്നു. ഇതേത്തുടർന്നു കോട്ടയം, കുറുപ്പന്തറ, ആപ്പാഞ്ചിറ, വെള്ളൂർ, ചിങ്ങവനം, ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനുകളിലെയും ലോഡ്ജുകളിലെയും ഹോട്ടലുകളിലെയും സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചു. സംശയം തോന്നിയ ഹോട്ടലുകളിൽനിന്നുള്ള രേഖകളും സി.സി.ടി.വി. ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്.കോട്ടയം, എറണാകുളം ജില്ലകളിലെ പോലീസുദ്യോഗസ്ഥർ ചേർന്നാണു പരിശോധന നടത്തുന്നത്. കോട്ടയം കോടിമതയിൽ മറുനാട്ടുകാർ താമസിച്ചിരുന്ന വീടുകളിലും കെട്ടിടങ്ങളിലും പരിശോധന നടത്തിയെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിച്ചില്ല.കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണു മണിക്കൂറുകളുടെ വ്യത്യാസത്തിൽ തൃപ്പൂണിത്തുറ ഇരുമ്പനത്തും ചാലക്കുടി കൊരട്ടിയിലും കവർച്ച നടന്നത്. ഇരുമ്പനത്ത് എത്തുംമുമ്പ് കോട്ടയത്തു രണ്ട് എ.ടി.എമ്മുകളിൽ കവർച്ചശ്രമവും നടത്തി. എല്ലാം നടത്തിയത് ഒരു സംഘമാണെന്ന് പോലീസ് ഉറപ്പിച്ചിട്ടുണ്ട്. ആലപ്പുഴയിൽനിന്നു ധൻബാദിലേക്ക് പോയ എക്സ്‌പ്രസിലാണ് കവർച്ചസംഘം രക്ഷപ്പെട്ടതെന്ന നിഗമനത്തിൽ എല്ലാ റെയിൽവേ സ്റ്റേഷനുകളിലേക്കും സന്ദേശം കൈമാറിയിട്ടുണ്ട്. കോട്ടയത്തു മോഷണശ്രമം നടന്ന വെമ്പള്ളിയിലെയും മോനിപ്പള്ളിയിലെയും എ.ടി.എം. കൗണ്ടറുകളിൽനിന്ന് പ്രതികളെന്നു സംശയിക്കുന്നവരുടെ വിരലടയാളം ലഭിച്ചിട്ടുണ്ട്. കോടിമതയിൽനിന്നു മോഷണംപോയ വാനിൽനിന്നു ലഭിച്ച വിരലടയാളവും എ.ടി.എമ്മിൽനിന്നു ലഭിച്ച വിരലടയാളവും സാമ്യമുള്ളതാണെന്നു വ്യക്തമായി. മൂന്ന് ഡിവൈ.എസ്.പി.മാരുടെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളാണ് കേസ് അന്വേഷിക്കുന്നത്.ഹൈദരാബാദിൽ കണ്ടത് അവരല്ലെന്ന്ചാലക്കുടി റെയിൽവേസ്റ്റേഷനടുത്തുള്ള ഒരു വീട്ടിൽനിന്നു കിട്ടിയ സി.സി.ടി.വി. ദൃശ്യത്തിൽനിന്നാണ് പ്രതികളെന്നു സംശയിക്കുന്ന ഏഴുപേരുടെ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടത്. ഞായറാഴ്ച ഹൈദരാബാദിൽനിന്ന് ഏഴുപേരുള്ള ഒരു സംഘത്തിന്റെ ചിത്രം പോലീസിനു കിട്ടിയിരുന്നു. എന്നാൽ, ചാലക്കുടിയിൽ കണ്ടവരെക്കാൾ പ്രായക്കൂടുതൽ ഉള്ളവരായിരുന്നു ഇവർ. ചാലക്കുടിയിൽ കണ്ടവർ മിക്കവരും 30 വയസ്സിൽ താഴെ പ്രായം തോന്നിക്കുന്നവരാണ്.ജാമ്യത്തിലിറങ്ങിയ ബിഹാർ സ്വദേശികളോ?ഒരുവർഷംമുമ്പ് അങ്കമാലിയിൽ ഒരു സി.ഡി.എം. കൗണ്ടർ കൊള്ളയടിക്കപ്പെട്ടിരുന്നു. അതിൽ രണ്ട് ബിഹാർ സ്വദേശികളാണ് അറസ്റ്റിലായത്. അവർ ജാമ്യത്തിലിറങ്ങിയശേഷം ഒളിവിൽ പോയിട്ടുണ്ട്. ഇവരിൽ ഒരാളുമായി മുഖസാദൃശ്യം കൊരട്ടി എ.ടി.എമ്മിലെ സി.സി.ടി.വി.യിൽനിന്ന് ലഭിച്ച ദൃശ്യത്തിലുള്ളതായി സൂചനയുണ്ട്.അന്വേഷണം ഫോൺകോളുകൾ കേന്ദ്രീകരിച്ച്കവർച്ച നടന്ന സമയത്ത് എ.ടി.എമ്മിന് സമീപത്തുള്ള മൊബൈൽ ടവറുകളിലൂടെ പോയ കോളുകൾ പരിശോധിക്കുകയാണ്. ഈ സ്ഥലങ്ങളിലെ ടവറുകളിലൂടെപോയ എല്ലാ കോളുകളും പരിശോധിച്ചുവരികയാണ്. ഇതിൽ ചില നമ്പറുകളെക്കുറിച്ച് പോലീസിന് ചില സംശയങ്ങളുണ്ട്. വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2QPC5Cb
via
IFTTT
No comments:
Post a Comment