മുംബൈ: ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയെ വധിക്കാനുള്ള ഗൂഢാലോചനയെ കുറിച്ച് അറിവുണ്ടെന്ന് ആരോപിച്ച് ലങ്കൻ പോലീസ് അറസ്റ്റ് ചെയ്ത മലയാളിനിരപരാധിയാണെന്ന് സഹോദരൻ. സെപ്റ്റംബർ 23നാണ് സിരിസേനയെ ഗൂഢാലോചനയെ കുറിച്ച് അറിവുണ്ടെന്ന് ആരോപിച്ച് എം.തോമസ്എന്ന ഇന്ത്യൻപൗരനെ പോലീസ് കൊളംബോയിൽ അറസ്റ്റ് ചെയ്തത്. കേസ് കെട്ടിച്ചമച്ചതാണെന്നും മാനസിക -ശാരീരിക അസ്വാസ്ഥ്യമുള്ളയാളാണ് തോമസ് എന്നും സഹോദരൻ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോം റിപ്പോർട്ട് ചെയ്തു.തോമസിനെ എത്രയും പെട്ടെന്ന് മോചിപ്പിച്ച് വൈദ്യസഹായം നൽകണമെന്നും പേരു വെളിപ്പെടുത്താൻ താത്പര്യപ്പെടാത്ത അദ്ദേഹത്തിന്റെ ഇളയസഹോദരൻ ആവശ്യപ്പെട്ടു. വിരമിച്ച സിവിൽ എൻജിനീയറായ ഇദ്ദേഹം മുംബൈയിലാണ് താമസിക്കുന്നത്. ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ശ്രീലങ്കയിലെ സ്വയംപ്രഖ്യാപിത അഴിമതി വിരുദ്ധ പ്രവർത്തകൻ നമൽ കുമാരയുടെ വസതിയിൽനിന്നാണ് തോമസിനെ അറസ്റ്റ് ചെയ്തത്. സിരിസേനയെയും മുൻപ്രതിരോധ സെക്രട്ടറി ഗോതഭയ രാജപക്സയെയും വധിക്കാൻ ശ്രമം നടക്കുന്നെന്ന് വെളിപ്പെടുത്തൽ നടത്തിയ ആളാണ് നമൽ. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോ തന്നെ വധിക്കാൻ ശ്രമിക്കുന്നുവെന്ന് ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന പറഞ്ഞതായുള്ള റിപ്പോർട്ടുകൾ കഴിഞ്ഞമാസം പുറത്തെത്തിയിരുന്നു. എന്നാൽ ഈ വാർത്ത അടിസ്ഥാനരഹിതമാണെന്നും താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് വിശദീകരിച്ച് ഒക്ടോബർ പതിനേഴിന് സിരിസേന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോൺ വിളിക്കുകയും ചെയ്തിരുന്നു. എന്നാൽ വധശ്രമത്തെ കുറിച്ച് അറിവുണ്ടെന്ന് ആരോപിച്ച് അറസ്റ്റിലായ തോമസ് ഇപ്പോളും കസ്റ്റഡിയിൽ തുടരുകയാണ്. ഭീകരവിരുദ്ധ നിയമപ്രകാരമാണ് തോമസിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കെട്ടിച്ചമച്ച കേസാണെന്നും തന്റെസഹോദരൻ ശ്രീലങ്കയിലെ രാഷ്ട്രീയ അസ്ഥിരതയുടെ ഇരയാണെന്നും തോമസിന്റെ സഹോദരൻ പറഞ്ഞു. അറസ്റ്റിലാകുന്നതിന് ഒരാഴ്ച മുമ്പ് തോമസുമായി സംസാരിച്ചിരുന്നു. തന്റെ ജീവൻ അപകടത്തിലാണെന്നും ശത്രുക്കൾ വലയം ചെയ്തിരിക്കുകയാണെന്നും അന്ന് പറഞ്ഞിരുന്നതായും തോമസിന്റെ സഹോദരൻ പറഞ്ഞു. തോമസ് അറസ്റ്റിലായ കാര്യം സെപ്റ്റംബർ 25ന് ഇന്ത്യൻ ഉദ്യോഗസ്ഥരാണ് തന്നെ അറിയിച്ചത്.തോമസിന്റെ ആധാർ കാർഡ് കാണണമെന്ന് അവർ ആവശ്യപ്പെട്ടതായും സഹോദരൻ കൂട്ടിച്ചേർത്തു. വിസാ കാലാവധി കഴിഞ്ഞിട്ടും താമസം തുടർന്നതിനാലാണ് തോമസിനെ അറസ്റ്റ് ചെയ്തതെന്നായിരുന്നു ഇന്ത്യൻ ഉദ്യോഗസ്ഥർ അറിയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1997ലുണ്ടായ അപകടത്തെ തുടർന്നാണ് തോമസ് മാനസിക അസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ചു തുടങ്ങിയത്. അന്ന് തലയ്ക്ക് തോമസിന് പരിക്കേറ്റിരുന്നു. ബി കോം ബിരുദധാരിയാണ് തോമസ്. എയർപോർട്ട് അതോറിറ്റിയിൽ അസിസ്റ്റന്റ് കം അക്കൗണ്ടന്റായി ജോലി നോക്കിയിരുന്നു. അന്ധേരിയിലായിരുന്നു താമസിച്ചിരുന്നത്. 1992ൽ കേരളത്തിലെ എ ഐ എ ഓഫീസിലേക്ക് മാറി. പിന്നീട് തനിക്കറിയാത്ത കാരണത്താൽ തോമസിന്റെ ജോലി എ ഐ എ അദ്ദേഹത്തിന്റെ ഭാര്യക്കു നൽകിയതായും തോമസിന്റെ സഹോദരൻ പറഞ്ഞു. തോമസും ഭാര്യയും വിവാഹമോചനം നേടിയിട്ട് വർഷങ്ങളായെന്നും ഇവർക്ക് ഒരു മകനുണ്ടെന്നും സഹോദരൻ പറഞ്ഞു. 2016ലാണ് തോമസിനെ താൻ അവസാനമായി കണ്ടത്. കേരളത്തിൽ ഏഴ് മുറികളുള്ള ഒരു ബംഗ്ലാവ് തോമസിനുണ്ടായിരുന്നു. ഇത് ഭാര്യ കൈവശപ്പെടുത്തുമെന്ന് തോമസ് ഭയപ്പെട്ടിരുന്നെന്നും സഹോദരൻ പറഞ്ഞു. വസ്തു നികുതിയടയ്ക്കാൻ തോമസിനൊപ്പം കേരളത്തിലേക്ക് താനും പോയിരുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. പിന്നീട് തോമസിനെ കാണാതാവുകയായിരുന്നു. അതിനു ശേഷം 2017ന്റെ ആരംഭത്തോടെയാണ് തോമസിനെ കുറിച്ച് വീണ്ടും കേൾക്കുന്നത്. ശ്രീലങ്കയിലാണെന്ന് പറയാനായിരുന്നു വിളിച്ചത്. സന്തോഷത്തോടെയാണ് വിളിച്ചതെന്നും കൊളംബോയിലേക്ക് ചെല്ലാൻ തന്നോട് ആവശ്യപ്പെട്ടെന്നും സഹോദരൻ പറഞ്ഞു. എന്നാൽ ഉപജീവനത്തിനുള്ള ഉപാധി എങ്ങനെയാണ് കണ്ടെത്തുന്നതെന്നോ എവിടെയാണ് താമസിക്കുന്നതെന്നോ എന്താണ് ചെയ്യുന്നതെന്നോ ഉള്ള കാര്യങ്ങൾ തോമസിനോട് ചോദിച്ചിട്ടില്ലെന്നും സഹോദരൻ പറഞ്ഞു. പിന്നീടുള്ള കുറച്ചുമാസങ്ങളിൽ മിസ്ഡ് കോളുകളിലൂടെയാണ് താനും തോമസും ബന്ധപ്പെട്ടിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തോമസിന്റെ കൈവശം പണമുണ്ടാവില്ലെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ടു തന്നെ മിസ്ഡ് കോൾ കാണുമ്പോൾ തിരിച്ചു വിളിക്കുകയായിരുന്നു പതിവ്. സെപ്റ്റംബർ മൂന്നാംവാരമാണ് തോമസുമായി അവസാനമായി സംസാരിച്ചത്. തനിക്ക് ഒരുപാട് ശത്രുക്കളുണ്ടെന്ന് അന്ന് തോമസ് പറഞ്ഞിരുന്നു. തിരികെ വരികയോ അല്ലെങ്കിൽ പോലീസിനോ ഇന്ത്യൻ എംബസിക്കോ പരാതി നൽകാനോ പറഞ്ഞിരുന്നു. ശ്രീലങ്കയിലെയും ഇന്ത്യയിലെയും ഉദ്യോഗസ്ഥരുമായി താൻ ബന്ധപ്പെടുന്നുണ്ടെന്നും എന്നാൽ തോമസുമായി സംസാരിക്കാൻ അവസരം ലഭിച്ചിട്ടില്ലെന്നും സഹോദരൻ പറഞ്ഞു. തോമസിനെ സന്ദർശിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥരെ ഇതുവരെ അനുവദിച്ചിട്ടില്ലെന്നും സഹോദരൻ കൂട്ടിച്ചേർത്തു. തോമസിന്റെ അനാരോഗ്യം കണക്കിലെടുത്ത് അദ്ദേഹത്തിന്റെ പേരിലുള്ള കേസുകൾ റദ്ദാക്കണമെന്ന് സഹോദരൻ അഭ്യർഥിച്ചു. തോമസിനെ ഉടൻ വിട്ടയക്കാൻ സാധിച്ചില്ലെങ്കിൽ കുറഞ്ഞപക്ഷം മാനസികാരോഗ്യ ചികിത്സ ലഭ്യമാക്കണമെന്നും സഹോദരൻ അഭ്യർഥിച്ചു. content highlights:indian arrested for assasination attempt against sri lankan president is innocent says brother
from mathrubhumi.latestnews.rssfeed https://ift.tt/2S7p2NV
via
IFTTT
No comments:
Post a Comment