ന്യൂയോര്‍ക്കിലെ ക്വീന്‍സ് നഗരത്തിലെ നിര്‍മ്മാണ തൊഴിലാളികള്‍ കെട്ടിടംപണിക്ക് വേണ്ടി നിലം കുഴിക്കുന്നതിനിടയിലാണ് ഒരു നീളന്‍ഇരുമ്പു പെട്ടി കണ്ടെടുത്തത്. തുറന്ന് നോക്കിയ തൊഴിലാളികള്‍ ഞെട്ടി. വെള്ളവസ്ത്രം ധരിച്ച ഒരു പെണ്‍കുട്ടിയുടെ മൃതദേഹമായിരുന്നു പെട്ടിക്കുള്ളില്‍. കാല്‍മുട്ടു വരെ സോക്സ് ധരിച്ച മൃതദേഹത്തിന് കാര്യമായ പഴക്കമൊന്നും ഉണ്ടായിരുന്നില്ല. അടുത്ത കാലത്തോ മറ്റോ ആരോ കൊന്നു കുഴിച്ചുമൂടിയ മൃതദേഹമാണെന്ന് കരുതി, ഉടന്‍ തന്നെ ആ നിര്‍മാണ തൊഴിലാളികള്‍ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് ഫൊറന്‍സിക് ആര്‍ക്കിയോളജിസ്റ്റായ സ്‌കോട്ട് വാര്‍നാഷിന്റെ സഹായം തേടി.
ഏകദേശം 25 കൊല്ലമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫൊറന്‍സിക് പരിശോധകനാണ് സ്‌കോട്ട് വാര്‍നാഷ്. 2001 സെപ്റ്റംബര്‍ 11-ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണ സമയത്തുള്‍പ്പെടെ ഫൊറന്‍സിക് പരിശോധകനായി പോയ വ്യക്തിയാണ് സ്‌കോട്ട്. ഏകദേശം 150 വര്‍ഷത്തെ പഴക്കമുണ്ടായിരുന്നു മൃതദേഹത്തിനെന്നാണ് സ്‌കോട്ട് വ്യക്തമാക്കിയത്. കൂടുതല്‍ പരിശോധനയില്‍ സ്‌കോട്ട് പറഞ്ഞത് സത്യമാണെന്നു തെളിയുകയും ചെയ്തു. തുടര്‍ന്ന് സ്‌കോട്ട് നടത്തിയ അന്വേഷണത്തില്‍ ഒരു ശവപ്പെട്ടിയുടെ രഹസ്യത്തിലേക്കാണു കാര്യങ്ങളെത്തിച്ചത്. പത്തൊന്‍പതാം നൂറ്റാണ്ടിലെ സമ്പന്ന വിഭാഗക്കാര്‍ ഉപയോഗിച്ചിരുന്ന പ്രത്യേക തരം ശവപ്പെട്ടിയായിരുന്നു അത്. 150 വര്‍ഷം മുന്‍പത്തെ ജനസംഖ്യാ രേഖകള്‍ പരിശോധിച്ചപ്പോള്‍ ആ പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും വിവരങ്ങളും ലഭിച്ചു. മാര്‍ത്ത പീറ്റേഴ്സന്‍ എന്ന ആഫ്രിക്കന്‍ അമേരിക്കന്‍ പെണ്‍കുട്ടിയുടെ മൃതദേഹമായിരുന്നു അത്. ക്വീന്‍സിലെ പ്രശസ്തരായ ദമ്പതിമാരുടെ മകളായിരുന്നു അവള്‍.
2011-ലാണ് മാര്‍ത്തയുടെ മൃതദേഹം ഗവേഷകര്‍ക്കു ലഭിക്കുന്നത്. പിന്നീട് അഞ്ചു വര്‍ഷക്കാലം ഡിജിറ്റല്‍ തന്ത്രങ്ങളിലൂടെ ഇതിനെപ്പറ്റി അവര്‍ പഠിക്കാന്‍ ശ്രമിച്ചു. അങ്ങനെയാണ് ഈ പെണ്‍കുട്ടിയുടെ യഥാര്‍ഥ മുഖവും 'വിര്‍ച്വലി' രൂപപ്പെടുത്തിയെടുത്തത്. സിടി സ്‌കാനിലൂടെയാണ് തലയോട്ടി സ്‌കാന്‍ ചെയ്ത്, സര്‍ക്കാര്‍ രേഖകളില്‍ നിന്ന് മാര്‍ത്തയുടെ വയസ്സ് കണ്ടെത്തി. അഞ്ചു വര്‍ഷത്തെ പഠനത്തിനു ശേഷം 2016 നവംബറില്‍ മാര്‍ത്തയുടെ മൃതദേഹം അടക്കുകയും ചെയ്തു. മാര്‍ത്തയുടെ ഇരുമ്പു ശവപ്പെട്ടി വഴി ലഭിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തി യുഎസ് പബ്ലിക് ബ്രോഡ്കാസ്റ്റിങ് സര്‍വീസ് ഒരു ഡോക്യുമെന്ററിയും പുറത്തിറക്കിയിരുന്നു. 'സീക്രട്ട്സ് ഓഫ് ദ് ഡെഡ്: ദ് വുമണ്‍ ഇന്‍ ദി അയണ്‍ കോഫിന്‍' എന്നായിരുന്നു അതിന്റെ പേര്.
സ്റ്റവ് നിര്‍മാണത്തില്‍ പേരുകേട്ട ഒരു കമ്പനിയാണ് മാര്‍ത്തയ്ക്കു വേണ്ടി ഇരുമ്പു കൊണ്ടുള്ള ശവപ്പെട്ടി നിര്‍മിച്ചത്. 1800-കളുടെ മധ്യകാലം മുതല്‍ അവര്‍ അത്തരം ശവപ്പെട്ടികള്‍ നിര്‍മിക്കുന്നു. പ്രിയപ്പെട്ടവരുടെ മൃതദേഹം പെട്ടെന്നൊന്നും ജീര്‍ണിച്ചു പോകാതിരിക്കാനായിരുന്നു അത്. മരം കൊണ്ടുള്ള ശവപ്പെട്ടിയാണെങ്കില്‍ എല്ലു മാത്രം ബാക്കിയാക്കി മൃതദേഹം ദ്രവിച്ചു പോവുകയാണു പതിവ്. ഇരുമ്പുപെട്ടിക്കു മറ്റൊരു പ്രത്യേകതയുമുണ്ട്. വായുവിലൂടെ പകരുന്ന രോഗം പടരുന്നത് പതിവായിരുന്നു അക്കാലത്ത്. അത്തരത്തില്‍ ചിക്കന്‍ പോക്സ് പിടിപെട്ടായിരുന്നു മാര്‍ത്തയുടെ മരണമെന്നാണു കരുതുന്നത്. മരം കൊണ്ടുള്ള ശവപ്പെട്ടിയിലാണെങ്കില്‍ അടക്കും മുന്‍പ് മാര്‍ത്തയെ കാണാന്‍ പോലും സാധിക്കില്ലായിരുന്നു. എന്നാല്‍ ഇരുമ്പു പെട്ടിയുടെ മുകളില്‍ ഓവര്‍ ആകൃതിയില്‍ ഗ്ലാസുണ്ടായിരുന്നു. അതിലൂടെ അവസാനമായി മാര്‍ത്തയെ കാണാന്‍ അവളുടെ കുടുംബത്തിനു സാധിച്ചു. ഇരുമ്പു പെട്ടിയായതിനാല്‍ ഒരാള്‍ക്കു പോലും അസുഖവും പകരില്ല.
from mangalam.com https://ift.tt/2Pv4vB2
via IFTTT
No comments:
Post a Comment