സന്നിധാനം: ശബരിമലയിലെത്തിയ യുവതികൾ സന്നിധാനത്ത് പ്രവേശിക്കാതെ നടപ്പന്തലിൽ നിന്ന് തിരിച്ചു പോയി. ആചാരം ലംഘിക്കപ്പെട്ടാൽ നട അടച്ച് താക്കോൽ ക്ഷേത്രം മാനേജരെ ഏൽപ്പിക്കുമെന്ന തന്ത്രിയുടെ പ്രസ്താവനയെത്തുടർന്നാണ് യുവതികൾ തിരിച്ച് പോയത്. യുവതികൾക്കെതിരെ നടപ്പന്തലിൽ ഭക്തരും പരികർമികളും പ്രതിഷേധിച്ചിരുന്നു. ഇതും കണക്കിലെടുത്താണ് യുവതികൾ തിരിച്ചിറങ്ങിയത്. സാഹചര്യം വിശദീകരിച്ച് ഐജി ശ്രീജിത്തുമായിഒരു മണിക്കൂറോളം നടത്തിയ ചർച്ചകൾക്കൊടുവിലാണ് തിരികെ പോകാനുള്ള തീരുമാനമുണ്ടായത്. പോലീസിന്റെ കനത്ത സുരക്ഷാ സന്നാഹങ്ങളോടെയാണ് ഇവരെ തിരികെ കൊണ്ടുപോകുന്നത്. പ്രതിഷേധക്കാരിൽനിന്നുള്ള ആക്രമണം ഉണ്ടാവാനുള്ള സാധ്യത മുന്നിൽക്കണ്ട് അതീവ ശക്തമായ സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. ചർച്ചയ്ക്കു ശേഷം ഇവർ തിരിച്ചുപോകുമെന്ന വിവരം ഐജി മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഹൈദരാബാദ് സ്വദേശിനിയായ കവിത തിരിച്ചുപോകാമെന്ന നിലപാട് എടുത്തിരുന്നെങ്കിലും രഹന ഫാത്തിമ ദർശനം നടത്തണമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. എന്നാൽ പ്രതിഷേധം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇതു സാധിക്കില്ലെന്ന് ഐജി യുവതികളെ ബോധ്യപ്പെടുത്തുകയായിരുന്നു. യുവതികൾ തിരികെ പോകുന്ന സാഹചര്യത്തിൽ പതിനെട്ടാം പടിക്കു താഴെ നടത്തിവന്ന പരികർമികളുടെ പ്രതിഷേധം അവസാനിപ്പിച്ചിട്ടുണ്ട്. ആന്ധ്രാ സ്വദേശിനിയായ മാധ്യമപ്രവർത്തക കവിത ജെക്കാലയും മലയാളിയുവതി രഹ്ന ഫാത്തിമയുമാണ് ഇരുമുടിക്കെട്ടേന്തിവെള്ളിയാഴ്ച രാവിലെ സന്നിധാനത്ത് പ്രവേശിക്കാനായി എത്തിയത്. ആന്ധ്രാ സ്വദേശിനിയായ കവിത മോജോ ടി വി എന്ന തെലുങ്ക് ചാനലിന്റെ റിപ്പോർട്ടറാണ്. ജോലി സംബന്ധമായ ആവശ്യത്തിനാണ് താനെത്തിയതെന്ന് കവിത വ്യക്തമാക്കിയിരുന്നു. കനത്ത പോലീസ് ബന്തവസ്സിലാണ് യുവതികൾ നടപ്പന്തൽ വരെ എത്തിയത്. യുവതികൾ നടപ്പന്തലിൽ എത്തിയതോടെ ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നത് ആചാരവിരുദ്ധമാണെന്ന വാദം ഉയർത്തി പ്രതിഷേധവുമായി നിരവധി പേർ രംഗത്തെത്തി. ഐ ജി ശ്രീജിത്ത് ഇവരോട് സംസാരിച്ചെങ്കിലും യുവതികളെ കടത്തിവിടാൻ തയ്യാറല്ലെന്ന നിലപാടായിരുന്നു ഇവർ. ശബരിമലയെ സംഘർഷഭൂമിയാക്കില്ലെന്നും ആക്ടിവിസ്റ്റുകൾക്കല്ല, ഭക്തർക്കാണ് പോലീസ് സുരക്ഷയൊരുക്കുകയെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിക്കുകയും ചെയ്തിരുന്നു. ശക്തി തെളിയിക്കാനുള്ള ഇടമായി ആക്ടിവിസ്റ്റുകൾ ശബരിമലയെ കാണരുതെന്നും മന്ത്രി പറഞ്ഞു. ഇതിനിടെ, യുവതികൾ പതിനെട്ടാംപടി ചവിട്ടിയാൽ ക്ഷേത്രം അടച്ചിടണമെന്ന് പന്തളം കൊട്ടാരം തന്ത്രിയോട് ആവശ്യപ്പെട്ടു.
from mathrubhumi.latestnews.rssfeed https://ift.tt/2EFS18K
via
IFTTT
No comments:
Post a Comment