താമരശ്ശേരി: കിടപ്പുമുറിയിൽ തൊട്ടിലിൽ ഉറക്കിക്കിടത്തിയ പെൺകുഞ്ഞിനെ വീടിനുപിറകുവശത്തുള്ള കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ കുഞ്ഞിന്റെ പിതൃസഹോദരഭാര്യ അറസ്റ്റിൽ.താമരശ്ശേരി കാരാടി പറച്ചിക്കോത്ത് മുഹമ്മദലിയുടെയും ഷമീനയുടെയും ഏഴുമാസം പ്രായമുള്ള മകൾ ഫാത്തിമ മരിച്ച സംഭവത്തിൽ മുഹമ്മദലിയുടെ ജ്യേഷ്ഠൻ അബ്ദുൾ ഖാദറിന്റെ ഭാര്യ പി.പി. ജസീലയെയാണ് (26) താമരശ്ശേരി പോലീസ് അറസ്റ്റുചെയ്തത്. ഉറങ്ങിക്കിടന്ന കുഞ്ഞിനെ ഇവർ എടുത്തുകൊണ്ടുപോയി വീടിനുപിറകിലെ കിണറ്റിലിട്ടതാണെന്ന് സമ്മതിച്ചതായി കേസന്വേഷണത്തിന് നേതൃത്വം നൽകിയ താമരശ്ശേരി ഡിവൈ.എസ്.പി. പി. ബിജുരാജ് പറഞ്ഞു.തിങ്കളാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് കുഞ്ഞിനെ കിണറ്റിനകത്ത് കണ്ടെത്തിയത്. മാതാവ് ഷമീന കുഞ്ഞിനെ ഉറക്കിക്കിടത്തി കുളിമുറിയിൽ കുളിക്കാൻ കയറിയ സമയം ജസീല കുഞ്ഞിനെയെടുത്ത് കിണറ്റിലിടുകയായിരുന്നെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഷമീനയോട് ജസീലയ്ക്കുള്ള വൈരാഗ്യമാണ് കൊലയ്ക്കു കാരണമെന്നും ഡിവൈ.എസ്.പി. പറഞ്ഞു. ഷമീനയും കുഞ്ഞും ജസീലയും ജസീലയുടെ രണ്ടരവയസ്സുള്ള മകൻ മുഹമ്മദ് മിഷാലും മാത്രമാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്.വീട്ടിലെ ജോലികൾ ജസീലയ്ക്ക് കൂടുതൽ എടുക്കേണ്ടിവരുന്നെന്ന തോന്നലിൽനിന്നാണ് ഷമീനയോട് വൈരാഗ്യമുണ്ടാകാൻ കാരണമെന്നാണ് ചോദ്യംചെയ്യലിൽ പോലീസിനു വ്യക്തമായത്. സംഭവദിവസം രാവിലെ ഷമീന ഈങ്ങാപ്പുഴയിലെ ബന്ധുവീട്ടിൽ കുഞ്ഞുമായി പോകാനുള്ള ഒരുക്കത്തിലായിരുന്നു. ഇതുകണ്ട് മനസ്സിൽ തോന്നിയ നീരസമാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ പെട്ടെന്നുള്ള കാരണമായത്.ഷമീന കുഞ്ഞിനെ ഒരുക്കിയശേഷം കുളിക്കാൻ കയറിയപ്പോൾ ജസീല വീടിനുപിറകിൽ മീൻ മുറിക്കുകയായിരുന്നു. അതിനിടയിൽ കയറിവന്ന് കുഞ്ഞിനെയെടുത്ത് കിണറ്റിലിട്ടശേഷം വീണ്ടും മീൻ മുറിക്കുന്നത് തുടരുകയായിരുന്നു. ഷമീന കുളികഴിഞ്ഞെത്തിയപ്പോൾ കുഞ്ഞിനെ കാണാതിരുന്നതിനെത്തുടർന്ന് തിരഞ്ഞുനടന്നപ്പോൾ കിണറ്റിൽ കുഞ്ഞിനെ കണ്ടെത്തിയതും ജസീലയായിരുന്നു. വെള്ളം കോരാൻ നോക്കുമ്പോൾ കിണറ്റിൽ കുട്ടിയെ കണ്ടെന്നാണ് ജസീല പറഞ്ഞത്.വെള്ളത്തിൽ മുങ്ങി കുഞ്ഞ് മരിച്ചതായാണ് പോസ്റ്റ്‌മോർട്ടം നടത്തിയ മെഡിക്കൽ കോളേജിലെ ഡോക്ടർ പോലീസിനുനൽകിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ ചോദ്യംചെയ്യലിലാണ് ജസീല കുറ്റം സമ്മതിച്ചത്. ജസീലയുടെ ഭർത്താവ് അബ്ദുൽ ഖാദർ ഗൾഫിലായിരുന്നു. നാട്ടിലെത്തിയിട്ട് രണ്ടു മാസമായതേയുള്ളൂ. ഭർത്താവ് ഗൾഫിലായിരിക്കുമ്പോൾ ജസീല ഭർതൃവീട്ടിൽ നിൽക്കാറില്ലായിരുന്നു. കത്തറമ്മലിലെ സ്വന്തം വീട്ടിലേക്ക് പോകാറാണ് പതിവ്. ഭർത്താവും മക്കളുമൊത്ത് വേറെ താമസിക്കാൻ കാരാടി പറച്ചിക്കോത്ത് ഇവർ പുതിയ വീടുണ്ടാക്കി ഒന്നരമാസംമുമ്പ് പാലുകാച്ചൽ ചടങ്ങ് നടത്തിയിരുന്നു. പത്തു ദിവസത്തിനുള്ളിൽ അങ്ങോട്ട് താമസംമാറാനിരുന്നതാണ്. രണ്ടരയും ഏഴും വയസ്സുള്ള രണ്ടു കുട്ടികളാണ് ഇവർക്കുള്ളത്.സി.ഐ. അഗസ്റ്റ്യൻ, എസ്.ഐ. സായൂജ്കുമാർ, എ.എസ്.ഐ.മാരായ വി.കെ. സുരേഷ്, അനിൽകുമാർ, രാജീവ് ബാബു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷിബിൽ ജോസഫ്, ഷീബ എന്നിവർ ചേർന്നാണ് പ്രതിയെ ചോദ്യംചെയ്തത്.
from mathrubhumi.latestnews.rssfeed https://ift.tt/2PPJeSR
via
IFTTT
No comments:
Post a Comment