ന്യുഡല്‍ഹി/തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനത്തിന് അനുമതി നല്‍കിയ സുപ്രീം കോടതി വിധിക്കെതിരെ പന്തളം രാജകുടുംബം ഇന്ന് പുനഃപരിശോധനാ ഹര്‍ജി നല്‍കും. തന്ത്രി കുടുംബവും സുപ്രീം കോടതിയെ സമീപിച്ചേക്കും. വിധി പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി ദേശീയ അയ്യപ്പ ഭക്തജന വനിതാ കൂട്ടായ്മ, പീപ്പിള്‍ ഫോര്‍ ധര്‍മ്മ, ശബരിമല ക്ഷേത്ര ആചാര സംരക്ഷണ ഫോറം എന്നീ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ക്ഷേത്രാചാരങ്ങളില്‍ കടുന്നുകയറരുതെന്നും പ്രതിഷ്ഠയുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നുമാണ് ഇവര്‍ ഉന്നയിക്കുന്നത്്. പന്തളം കൊട്ടാരത്തില്‍ അടിയന്തര അവലോകന യോഗവും രാവിലെ ചേര്‍ന്നിരുന്നു.
പൂജ അവധികള്‍ക്കായി സുപ്രീം കോടതി വെള്ളിയാഴ്ച അടയ്ക്കുകയാണ്. 22നു ശേഷമാണ് കോടതി വീണ്ടും പ്രവര്‍ത്തനമാരംഭിക്കുക. എന്നാല്‍ തുലാമാസ പൂജകള്‍ക്കായി ശബരിമല നടതുറക്കുകയും ചെയ്യും. ഈ അവസരത്തില്‍ ശബരിമലയില്‍ സ്ത്രീകള്‍ എത്താനുള്ള സാധ്യത മുന്നില്‍ കണ്ടാണ് അടിയന്തരമായി പുനഃപരിശോധന ഹര്‍ജി.
സ്ത്രീ പ്രവേശനത്തിലെ നിയന്ത്രണം റദ്ദാക്കിയ വിധി നടപ്പാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് എന്‍.എസ്.എസും മറ്റു സംഘടനകളും തീരുമാനിച്ചിരിക്കുന്നത്. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.
വിധി പുറപ്പെടുവിച്ച് ഒരു മാസം വരെ പുനഃപരിശോധ നല്‍കാം. കോടതിയുടെ സമയമനുസരിച്ചായിരുക്കും ഹര്‍ജി പരിഗണിക്കുക. എന്നാല്‍ അടിയന്തര സാഹചര്യുണ്ടെന്ന് ബോധ്യപ്പെടുത്തിയാല്‍ ചീഫ് ജസ്റ്റസീന്‌നേരത്തെ ഹര്‍ജി പരിഗണിക്കാന്‍ അധികാരമുണ്ട്.
അതേസമയം, വിധിയെ മറികടക്കാന്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ശബരിമലയെ കലാപഭൂമിയാക്കാന്‍ യു.ഡി.എഫ് ആഗ്രഹിക്കുന്നില്ല. വിശ്വാസികള്‍ക്കൊപ്പമാണ് യു.ഡി.എഫ്. ശബരിമല പ്രതിസന്ധിയുണ്ടാക്കിയതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ്. ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നതാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം. ദേവസ്വം ബോര്‍ഡ് ഇതിനൊപ്പമായിരുന്നു. എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കര്‍ എല്ലാം മാറ്റിമറിച്ചുവെച്ച് ചെന്നിത്തല കുറ്റപ്പെടുത്തി.
സുന്നികളുടെ പള്ളികളില്‍ സ്ത്രീകളെ കയറ്റണമെന്ന കോടിയേരി ബാലകൃഷ്ണന്റെ പുതിയ വാദവും ചെന്നിത്തല തള്ളിക്കളഞ്ഞു. അത് നോക്കാന്‍ അവിടെ ബന്ധപ്പെട്ട ആളുകളുണ്ട്. കോടിയേരി നോക്കണ്ട. എല്ലാ മതങ്ങളേയും വിശ്വാസങ്ങളേയും സംരക്ഷിക്കണമെന്ന് ഭരണഘടനയില്‍ പറയുന്നു. അത് സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. ശബരിമലയുടെ പേരില്‍ മുതലെടുപ്പ് നടത്താന്‍ സി.പി.എമ്മും ബി.ജെ.പിയും ശ്രമിക്കേണ്ട. വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ വിശ്വാസികളുടെ വിശ്വാസം നിലനിര്‍ത്തുകയാണ് യു.ഡി.എഫിന്റെ നിലപാട്.
ആര്‍.എസ്.എസിനും ബി.ജെ.പിക്കും തികച്ച അവസരവാദ നിലപാടാണുള്ളത്. ആര്‍.എസ്.എസ് ഈ വിധിയെ സ്വാഗതം ചെയ്യുകയും നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. ജന്മഭൂമിയില്‍ അനുകുലിച്ച് ലേഖനവും വന്നു. പട്ടാളത്തെ ഇറക്കി വിധി നടപ്പാക്കണമെന്ന് സുബ്രഹ്മണ്യം സ്വാമി ആവശ്യപ്പെടുന്നു. ഈകാര്യത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കേണ്ട കേന്ദ്രത്തിന്റെ അറ്റോര്‍ണി ജനറല്‍ ദുര്‍ബലമായ വാദമാണ് സുപ്രീം കോടതിയില്‍ നടത്തിയത്. ഹര്‍ജിയില്‍ സി.പി.എമ്മും ബി.ജെ.പിയും ആര്‍.എസ്.എസും കള്ളക്കളി നടത്തുകയായിരുന്നു. ബി.ജെ.പി ഒരിക്കല്‍ പോലും കേസില്‍ കക്ഷി ചേരാതെ വിശ്വാസികളെ വഞ്ചിച്ചു. തുടക്കം മുതല്‍തന്നെ വിശ്വാസിക്കൊപ്പം നിന്ന സമീപനം സ്വീകരിച്ചത് യുഡിഎഫാണ്. ബി.ജെ.പി ഇപ്പോള്‍ ആക്രമണങ്ങള്‍ കാണിച്ചാല്‍ കേരള സമൂഹം വെറുതെ വിടില്ലെന്നും ചെന്നിത്തല പറഞ്ഞു.
അതിനിടെ, വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ തലത്തില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറും പ്രതിനിധികളും മുഖ്യമന്ത്രിയെ കാണുന്നുണ്ട്. ഹൈക്കോടതിയില്‍ പരിഗണനയിലിരിക്കുന്ന ഹര്‍ജിയില്‍ ദേവസ്വം ബോര്‍ഡ് ഇന്ന് മറുപടി അറിയിക്കും.
from mangalam.com https://ift.tt/2pIk7pP
via IFTTT
No comments:
Post a Comment