കോഴിക്കോട്: ഹെൽമറ്റില്ലെങ്കിൽ ഫൈനിടുന്ന പോലീസുകാരെയല്ലാതെ ഹെൽമറ്റ് വാങ്ങിച്ച് നൽകുന്ന പോലീസുകാരെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ. എന്നാൽ ആങ്ങനെ ഒരു പോലീസ് സ്റ്റേഷനുണ്ട് കോഴിക്കോട് നഗരത്തിൽ. കോഴിക്കോട്സിറ്റി ട്രാഫിക് പോലീസ്. പക്ഷെ ഹെൽമറ്റ് ലഭിക്കുമെന്ന് കേട്ട് ഓടിച്ചെന്നിട്ട് കാര്യമില്ല. ഈ ഓഫർ ബൈക്കിൽ നിന്ന് വീണിട്ട് ഹെൽമറ്റ് തകർന്നവർക്ക് മാത്രമാണ്. അങ്ങനെയെങ്കിൽ നല്ല ഐ.എസ്.ഐ മുദ്രയുള്ള പുത്തൻ ഹെൽമറ്റാവും ട്രാഫിക് പോലീസ് നൽകുക. കോഴിക്കോട് സിറ്റി പോലീസ് സുസൂക്കി മോട്ടോർസ് പ്രൈവറ്റ് കമ്പനിയുമായി ചേർന്ന് തുടങ്ങിയ പദ്ധതി കൂടുതൽ വ്യാപകമാക്കാൻ ശ്രമിക്കുകയാണ്. അതേസമയം കൈയിൽ നിന്ന് വീണ് പൊട്ടിയാൽ പുതിയ ഹെൽമറ്റ് ലഭിക്കുമെന്ന് കരുതേണ്ട. പുതിയ ഹെൽമറ്റ് തരുമെന്ന് കരുതി മനപൂർവ്വം പൊട്ടിച്ചാലും കിട്ടില്ല. അപകടത്തിൽപെടുന്നവർക്ക് മാത്രമാണ് ഈ ഓഫർ. കോഴിക്കോട് നഗര പരിധിയിൽ വെച്ച് ഹെൽമറ്റ് വെച്ച് വാഹനം ഓടിക്കുന്നതിനിടെ അപകടം പറ്റിയവർക്കാണ് പോലീസിന്റെ പുത്തൻ ഹെൽമെറ്റ് ലഭിക്കുക. അപകടം സംഭവിച്ച ശേഷം പരാതിയും ഹെൽമറ്റുമായി ട്രാഫിക്ക് പോലീസ് സ്റ്റേഷനിൽ എത്തിയാൽ മതി. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് ഒക്ടോബർ നാലാം തീയതി മുതൽ സിറ്റി ട്രാഫിക് തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെയും അറിയിച്ചിട്ടുമുണ്ട്. ശരിയായ രീതിയിൽ ഹെൽമറ്റ് ധരിച്ച് അപകടത്തിൽപെട്ട് ഹെൽമെറ്റ് പൊട്ടിപോകുന്നവർ തത്സമയം 1099, 9497934724 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും പോലസ് അറിയിച്ചിട്ടുണ്ട്. റോഡപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഹെൽമറ്റ് നിർബന്ധമാക്കുന്നതിനായി പോലീസ് വ്യത്യസ്ത മാർഗങ്ങൾ സ്വീകരിക്കുന്നതെന്ന് ട്രാഫിക് നോർത്ത് എ.സി.പി രാജു അറിയിച്ചു. ഇക്കഴിഞ്ഞ ആഗസ്തിൽ നിയമം ലംഘിച്ചവർക്ക് ബമ്പർ സമ്മാനവുമായി ട്രാഫിക് പോലീസ് രംഗത്തെത്തിയിരുന്നു. 100 രൂപ പിഴ ഈടാക്കിയ ശേഷമായിരുന്നു ഹെൽമെറ്റ് നൽകിയത്. കോഴിക്കോട് സിറ്റി പോലീസും സുസൂക്കി മോർട്ടോഴ്സ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നാണ് പരിപാടി നടത്തിയത്. ആകർഷകമായ സമ്മാനം നിയമം ലംഘിച്ചവർക്കായി നൽകിയത്. ഹെൽമറ്റില്ലാതെ നഗരത്തിലെത്തി പോലീസിന്റെ കണ്ണിൽ പെട്ടവർക്കെല്ലാം ഐഎസ്ഐ മാർക്കുള്ള ഹെൽമറ്റായിരുന്നു നൽകിയിരുന്നത്. ഇതിന്റെ തുടർച്ചയെന്നോണമാണ് ഹെൽമറ്റ് ബോധവത്കരണത്തിനായുള്ള പുതിയ പദ്ധതിക്കായി ട്രാഫിക് പോലീസ് രംഗത്തെത്തിയത്. ബോധവത്കരണ പരിപാടികൾ ശക്തമാക്കിയതോടെ അപകടങ്ങൾ നന്നെ കുറഞ്ഞതായി പോലീസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2ISYHPt
via
IFTTT
No comments:
Post a Comment