കോട്ടയ്ക്കൽ: തുല്യതാസർട്ടിഫിക്കറ്റിന്റെ പേരിൽ സർവകലാശാലകൾ നടത്തുന്നത് പകൽക്കൊള്ള. മറ്റുസംസ്ഥാനങ്ങളിൽനിന്ന് ബിരുദം നേടിയെത്തുന്ന വിദ്യാർഥികളിൽനിന്നാണ് തുല്യതാസർട്ടിഫിക്കറ്റിന്റെ പേരിൽ പണം പിഴിയുന്നത്. യു.ജി.സിയുടെ അംഗീകാരമുള്ള റെഗുലർ കോഴ്സ് കഴിഞ്ഞെത്തുന്നവർപോലും ഇവിടെ തുടർപഠനം നടത്താനും സ്ഥാപനങ്ങളിൽ ജോലിക്കുചേരാനും സർവകലാശാലയിൽ പണമടച്ച് തുല്യത (Equivalency) സമ്പാദിക്കണം. ഒരേ കോഴ്സിനുതന്നെ ഓരോ വിദ്യാർഥിയും വെവ്വേറെ പണമടച്ച് അവർക്കാവശ്യമായ തുല്യതാസർട്ടിഫിക്കറ്റുകൾ വാങ്ങണം. ഏതെല്ലാം സർവകലാശാലകളിലെ കോഴ്സുകൾക്ക് ഇവിടെ അംഗീകാരമുണ്ടായിരിക്കും എന്നൊരു പട്ടിക സർവകലാശാലകൾ ഇറക്കിയാൽ തീരുന്ന പ്രശ്നമാണിത്. അങ്ങനെചെയ്താൽ അപൂർവവും വ്യത്യസ്തവുമായ ചില കോഴ്സുകൾക്കും പുതുതായി വരുന്ന സർവകലാശാലകളുടെ കോഴ്സുകൾക്കും മാത്രമേ തുല്യതാപരിശോധന ആവശ്യമായി വരൂ. അപേക്ഷകരുടെ എണ്ണംകൂടിയപ്പോൾ ഫീസ് ഏർപ്പെടുത്താൻ നിർബന്ധിതരായതാണ് എന്നതാണ് ബന്ധപ്പെട്ടവർ നൽകുന്ന വിശദീകരണം. അതേകാരണംകൊണ്ടുതന്നെ സർവകലാശാലകൾക്ക് ഇപ്പോൾ തുല്യതാസർട്ടിഫിക്കറ്റ് പണംകൊയ്യാനുള്ള മാർഗമാണ്. മുമ്പ് 350 രൂപയായിരുന്നു തുല്യതയ്ക്ക് ഈടാക്കിയിരുന്നത്. ഇപ്പോഴത് 525 ആണ്. തപാലിൽ ലഭിക്കാൻ 580 രൂപ അടയ്ക്കണം. നേരത്തേ അംഗീകാരമുള്ള കോഴ്സാണെങ്കിൽ സർട്ടിഫിക്കറ്റ് അന്നുതന്നെ ലഭിക്കും. അല്ലെങ്കിൽ മറുനാട്ടിൽ പഠിച്ച കോഴ്സിന്റെ സിലബസ്സിന്റെ കോപ്പിസഹിതം അപേക്ഷിച്ച് ആറുമാസവും ഒരുകൊല്ലവുമൊക്കെ കാത്തിരിക്കുകയും വേണം. ഇവിടുത്തെ സമാനമായ കോഴ്സിന്റെ സിലബസ്സിലെ 60 ശതമാനമെങ്കിലും ആ സിലബസ്സിൽ ഉണ്ടെങ്കിലേ ബോർഡ് ഓഫ് സ്റ്റഡീസ് പ്രസ്തുത കോഴ്സിന് തുല്യത അനുവദിക്കൂ. ഈ വർഷം ഏപ്രിൽ മുതൽ കൂടുതൽ പണംപിഴിയാനായി സർവകലാശാലകൾ തുല്യതാസർട്ടിഫിക്കറ്റിനെയും ഫാസ്റ്റ് ട്രാക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫാസ്റ്റ് ട്രാക്കിലൂടെ തുല്യതാസർട്ടിഫിക്കറ്റ് ലഭിക്കാൻ 2,625 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. എങ്കിൽ ഒന്നോ രണ്ടോ മാസത്തിനുള്ളിൽ തുല്യതാസർട്ടിഫിക്കറ്റ് ലഭിക്കും. ഫീസ്, സേവനത്തിനുള്ള പ്രതിഫലം മാത്രം അംഗീകാരമുള്ള സർവകലാശാലകളുടെ ഒരു പട്ടിക അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് പുറത്തിറക്കിയിട്ടുണ്ട്. ആ പട്ടികയിലുള്ള സർവകലാശാലകളുടെ കോഴ്സുകൾക്ക് വേറെ തുല്യതാസർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് സ്ഥാപനങ്ങൾ തീരുമാനിക്കുകയാണെങ്കിൽ പ്രശ്നം തീരും. തുല്യതാസർട്ടിഫിക്കറ്റ് നൽകാൻ സർവകലാശാലകൾ ഇപ്പോൾ ഈടാക്കുന്ന തുക നൽകുന്ന സേവനത്തിനുള്ള പ്രതിഫലം മാത്രമാണ്. എല്ലാ സർവകലാശാലകളും തുല്യതയ്ക്ക് പണം ഈടാക്കുന്നുണ്ട്. -ഡോ.കെ. മുഹമ്മദ് ബഷീർ, വൈസ് ചാൻസലർ, കാലിക്കറ്റ് സർവകലാശാല
from mathrubhumi.latestnews.rssfeed https://ift.tt/2QMxrVu
via
IFTTT
No comments:
Post a Comment