ന്യൂഡൽഹി: കാറിനുള്ളിൽ വച്ച് ഭാര്യയ്ക്ക് നേരെ വെടിയുതിർത്തശേഷം ശ്വാസംമുട്ടിച്ച് കൊല്ലാൻ ശ്രമിച്ച ഭർത്താവിനെയും കാമുകിയെയും പോലീസ് അറസ്റ്റ് ചെയ്തു. ഗാസിയാബാദ് രാജ്നഗർ സ്വദേശി യശ്വന്ത് റാണ(25), കാമുകി മുരാദ്നഗർ സ്വദേശി അൻഷുൽ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കൊലപാതകശ്രമത്തിൽ ഗുരുതരമായി പരിക്കേറ്റ യശ്വന്ത് റാണയുടെ ഭാര്യ ശിവാനിയെ ഗാസിയാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് ആറു മണി മുതൽ രാത്രി 9.30 വരെയുള്ള മൂന്നര മണിക്കൂറിനിടെയാണ് ഡൽഹി-മീററ്റ് റോഡിൽ നാടകീയസംഭവങ്ങൾ അരങ്ങേറിയത്. രാജ്നഗറിലെ ഒരു സ്കൂളിൽ ഒരുമിച്ച് ജോലിചെയ്യുന്ന യശ്വന്ത് റാണയും കാമുകി അൻഷുലും ചേർന്നാണ് യശ്വന്തിന്റെ ഭാര്യ ശിവാനിയെ കാറിനുള്ളിൽവച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. നാടൻതോക്ക് ഉപയോഗിച്ച് ശിവാനിയെ വെടിവച്ചെങ്കിലും മരിച്ചിട്ടില്ലെന്ന് കണ്ടതോടെ തലയണകൊണ്ട് ശ്വാസംമുട്ടിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഓടുന്ന കാറിനുള്ളിൽനിന്ന് യുവതിയുടെ കരച്ചിൽകേട്ട പോലീസ് പട്രോളിങ് സംഘം ഇവരെ പിന്തുടർന്ന് പിടികൂടി. ഇതോടെയാണ് ശിവാനിയെ കൊലപ്പെടുത്താനുള്ള ശ്രമം നടന്നതെന്ന് വ്യക്തമായത്. രണ്ടുവർഷം മുമ്പ് വിവാഹിതരായ രാജ്കുമാർ-ശിവാനി ദമ്പതികളുടെ കുഞ്ഞിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. സംഭവദിവസം ദോഗട്ടിലെ വീട്ടിലായിരുന്ന ശിവാനിയെ ഡൽഹി എയിംസിൽ കുഞ്ഞിനെ ചികിത്സിക്കാനെന്ന് പറഞ്ഞാണ് രാവിലെ നാല് മണിയോടെ കൂട്ടിക്കൊണ്ടുപോയത്. ഇവരെ ഗാസിയാബാദിലെ ഫ്ളാറ്റിൽ എത്തിച്ചെങ്കിലും വൈകുന്നേരമായിട്ടും ആശുപത്രിയിൽ പോയില്ല. തുടർന്ന് ആറ് മണിയോടെ മുരാദ്നഗർ ഭാഗത്തേക്ക് കാറിൽ കയറ്റികൊണ്ടുപോയി. യാത്രയ്ക്കിടെ അൻഷുലും കാറിൽ കയറി. ഗംഗാകനാൽ ഭാഗത്തേക്ക് കാറോടിച്ച യശ്വന്ത് പിന്നീട് റോഡിൽനിന്ന് അൽപംമാറിയുള്ള സ്ഥലത്തേക്ക് പോയി. ഇവിടെവച്ചാണ് ശിവാനിക്ക് നേരെ വെടിയുതിർത്തത്. കാറിന്റെ മുൻസീറ്റിലായിരുന്ന ശിവാനിയെ പിൻസീറ്റിലിരുന്ന അൻഷുൽ ബലമായി പിടിച്ചിരുത്തിയിരുന്നു. നെഞ്ചിൽ വെടിയേറ്റ ശിവാനി ഉടൻതന്നെ അബോധാവസ്ഥയിലായതോടെ കാർ മീററ്റ് ഭാഗത്തേക്ക് നീങ്ങി. യാത്രയ്ക്കിടെ അൻഷുലിനെ വഴിയിലിറക്കി വീട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു. പിന്നീട് യശ്വന്ത് ഒറ്റയ്ക്കാണ് യാത്ര ചെയ്തത്. എന്നാൽ മീററ്റിലേക്കുള്ള യാത്രയ്ക്കിടെ ശിവാനിക്ക് ബോധംതെളിയുകയും സംസാരിക്കാൻ ശ്രമിക്കുകയും ചെയ്തത് ഭർത്താവിനെ പരിഭ്രാന്തിയിലാക്കി. ഭാര്യ മരിച്ചിട്ടില്ലെന്ന് വ്യക്തമായതോടെ കാമുകിയെ വീണ്ടും ഫോണിൽ വിളിച്ച യുവാവ് തിരികെ മുറാദ്നഗറിലേക്ക് യാത്രതിരിച്ചു. ശിവാനിയെ എങ്ങനെയെങ്കിലും കൊലപ്പെടുത്താനായി കാമുകി വീണ്ടും യാത്രയിൽ പങ്കുചേർന്നു. തുടർന്ന് തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താനായിരുന്നു ശ്രമം. എന്നാൽ ഇതിനിടെ ശിവാനി ഉറക്കെകരയുകയും, കൈകാലിട്ടടിക്കുകയും ചെയ്തത് പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഓടുന്ന കാറിൽനിന്ന് അസ്വാഭാവികമായ ശബ്ദം കേട്ട പോലീസ് പട്രോൾ സംഘം ഡൽഹി-മീററ്റ് റോഡിൽ ഇവരെ കിലോമീറ്ററുകളോളം പിന്തുടർന്നാണ് പിടികൂടിയത്. സംഭവത്തിൽ ശിവാനിയുടെ മാതാപിതാക്കൾ പരാതി നൽകിയിട്ടുണ്ടെന്നും, ഭാഗ്യംകൊണ്ട് മാത്രമാണ് വെടിയേറ്റ യുവതി മരണത്തിൽനിന്ന് രക്ഷപ്പെട്ടതെന്നും ഗാസിയാബാദ് റൂറൽ എസ്.പി എ.കെ. മൗര്യ മാധ്യമങ്ങളോട് പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2OQmOUx
via
IFTTT
No comments:
Post a Comment