ന്യൂഡൽഹി: പ്രോവിഡന്റ് ഫണ്ട് പെൻഷൻകാരുടെ അവകാശങ്ങൾ അംഗീകരിച്ച് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് അതേപടി നടപ്പാക്കുമ്പോൾ ഇ.പി.എഫ്.ഒ.യ്ക്ക് മാസം ആയിരംകോടി രൂപയുടെ അധികബാധ്യത വരുമെന്ന് കേന്ദ്ര തൊഴിൽമന്ത്രി സന്തോഷ് കുമാർ ഗംഗവാർ. ഈ പശ്ചാത്തലത്തിൽ സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസുകളിൽകൂടി അന്തിമതീർപ്പായാലേ ഉത്തരവ് നടപ്പാക്കാനാവൂവെന്ന് അദ്ദേഹം സൂചിപ്പിച്ചു. വിധി നടപ്പാക്കാൻ അടിയന്തരനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി. നിവേദനം നൽകിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണമുണ്ടായത്. കേരള ഹൈക്കോടതിയിലും മറ്റിടങ്ങളിലുമുള്ള കേസുകളിൽ വിധിവരട്ടെ എന്നുപറഞ്ഞാണ് നേരത്തേ സുപ്രീംകോടതി ഹർജികൾ മാറ്റിവെച്ചതെന്ന് ഉദ്യോഗസ്ഥർ ചർച്ചയിൽ വിശദീകരിച്ചു. ഹർജികൾ എന്തായാലും സുപ്രീംകോടതി തീർപ്പാക്കേണ്ടതുണ്ട്. സർക്കാരിന്റെ തീരുമാനം അതിനുശേഷമേ ഉണ്ടാവൂ. നേരത്തേ ലോക്സഭയിൽ സ്വകാര്യപ്രമേയം അവതരിപ്പിച്ചപ്പോൾ ചർച്ചയ്ക്കുള്ള മറുപടിയിൽ മന്ത്രി നൽകിയ ഉറപ്പിനു സമാനമായ ഉത്തരവാണ് കോടതിയിൽനിന്ന് ഉണ്ടായിരിക്കുന്നതെന്ന് പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി. സഭയോടും നിയമത്തോടുമുള്ള സർക്കാരിന്റെ ബാധ്യത നിറവേറ്റാൻ ഉത്തരവ് നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിധി നടപ്പാക്കാതിരിക്കുന്നത് തൊഴിലാളിവിരുദ്ധവും നിയമലംഘനവുമാണ്. ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രീം കോടതിയിൽ അപ്പീൽ നൽകരുത്. ലോക്സഭയിൽ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ രൂപവത്കരിച്ച ഉന്നതാധികാരസമിതി ഇ.പി.എഫ്. സമഗ്രമായി പരിഷ്കരിക്കുന്നതിനുള്ള പഠനം നടത്തുകയാണ്. ഈ സാഹചര്യത്തിൽ കോടതി ഉത്തരവ് അടിയന്തരമായി നടപ്പാക്കണമെന്ന് പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.
from mathrubhumi.latestnews.rssfeed https://ift.tt/2Sgadc6
via
IFTTT
No comments:
Post a Comment