മുംബൈ: മഹാരാഷ്ട്രയില്‍ സിനിമാശാലകളിലും നാടക തീയറ്ററുകളിലും സ്‌ഫോടനം നടത്തിയത് തങ്ങളാണെന്ന് വിചാരണകോടതി കുറ്റവിമുക്തരാക്കിയ ഹിന്ദു തീവ്രവാദി കളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഒരു ദേശീയമാധ്യമം നടത്തിയ ഒളിക്യാമറയില്‍ കുടുങ്ങിയ ഹിന്ദു സംഘടന സനാതന്‍ സന്‍സ്തയുടെ രണ്ട് പ്രവര്‍ത്തകരുടെ സ്‌ഫോടനാത്മകമായ വെളിപ്പെടുത്തലുകളാണ് പുറത്തു വന്നിരിക്കുന്നത്. 2008ല്‍ മഹാരാഷ്ര്ടയില്‍ നടത്തിയ ആക്രമണങ്ങളുമായി ബന്ധപ്പെട്ട കേസില്‍ കുറ്റവിമുക്തരാക്കപ്പെട്ടവരാണ് ഇവര്‍.
താനെ, പന്‍വേല്‍, വാഷി എന്നിവിടങ്ങളിലെ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട കേസില്‍ 2011 ല്‍ വിചാരണകോടതി വെറുതേ വിട്ട മഹേഷ് ദിനകര്‍ നിഗം(45), ഹരിഭാവു കൃഷ്ണ ദിവേകര്‍(58) എന്നിവരാണ് ഒളിക്യാമറയില്‍ പെട്ടത്. തങ്ങളാണ് ബോംബ് വച്ചത് എന്ന് മഹേഷ് ദിനകര്‍ നികം പറഞ്ഞു. ഹിന്ദു ദേവതകളെ തെറ്റായ രീതിയില്‍ ചിത്രീകരിച്ചു എന്ന് ആരോപിച്ചാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്നാണ് ഇവര്‍ പറഞ്ഞിരിക്കുന്നത്. തെളിവില്ലെന്ന് പറഞ്ഞ് ഹരിഭാവു ദേവ്കറിനെ വെറുതെ വിടുകയായിരുന്നെങ്കിലും മഹാരാഷ്ര്ട എടിഎസിന്റെ കുറ്റപത്രത്തില്‍ ആരോപിക്കുന്നതിനേക്കാള്‍ വലിയ പങ്കാണ് തനിക്ക് സ്‌ഫോടനത്തിലുള്ളതെന്നാണ് ഇയാള്‍ ക്യാമറയ്ക്ക് മുന്നില്‍ പറഞ്ഞിരിക്കുന്നത്.
വാഷി തീയറ്ററില്‍ കളിച്ചിരുന്ന ഒരു മറാത്തി നാടകത്തിനെതിരെയാണ് സന്‍സ്ത പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. വാഷിയിലുണ്ടായിരുന്ന താനാണ് ഐഇഡി വച്ചതെന്ന് ദിനകര്‍ നിഗം പറയുമ്പോള്‍ സ്‌ഫോടനത്തിനായി 23 ഡിറ്റണേറ്ററുകളും 20 ജെലാറ്റിന്‍ സ്റ്റിക്കുകളും കൈവശം വച്ചിരുന്നതായാണ് ദേവ്കര്‍ പറയുന്നത്. പന്‍വേലിലെ സനാതന്‍ സന്‍സ്ത ആശ്രമത്തില്‍ വച്ചാണ് ഭീകരാക്രമണ പദ്ധതി തയ്യാറാക്കിയത് എന്നും നികം പറയുന്നു. അതേസമയം ദേവ്കര്‍ സ്‌ഫോടക വസ്തുക്കളും ആയുധങ്ങള്‍ കൈവശം വച്ചിരുന്ന കാര്യം കുറ്റപത്രത്തില്‍ പറഞ്ഞിട്ടില്ലായിരുന്നു. 2009ല്‍ ഗോവയിലെ മഡ്ഗാവില്‍ ബോംബ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് സന്‍സ്ത പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു.
from mangalam.com https://ift.tt/2yu3aTV
via IFTTT
No comments:
Post a Comment