തിരുവനന്തപുരം: പുതിയ മദ്യനിർമാണശാലകൾക്ക് അനുമതി നൽകിയതിനെച്ചൊല്ലിയുള്ള വിവാദത്തിൽനിന്ന് തലയൂരാൻ സർക്കാർ ശ്രമം തുടങ്ങി. ഡിസ്റ്റിലറി, ബ്രൂവറി എന്നിവയ്ക്ക് ലൈസൻസ് നൽകുന്നതിനുള്ള നടപടിക്രമം നീട്ടിക്കൊണ്ടുപോകാനാണ് ശ്രമം. ഇവ അനുവദിച്ച മേഖലകളിലെ ഡെപ്യൂട്ടി കമ്മിഷണർമാരോട് തുടർപരിശോധന നടത്താൻ എക്സൈസ് കമ്മിഷണർ നിർദേശിച്ചു. വിശദമായ പരിശോധനയ്ക്ക് കൂടുതൽ സമയമെടുക്കും. പ്രതിപക്ഷ ആരോപണത്തിന്റെ പേരിൽ തീരുമാനത്തിൽനിന്ന് പിന്മാറുന്നത് ക്ഷീണമാകുമെന്നതിനാലാണ് നടപടിക്രമം നീട്ടിക്കൊണ്ടുപോയി അനുകൂലാന്തരീക്ഷത്തിൽ തുടർനടപടി എടുത്താൽമതിയെന്ന നിലപാടിലേക്ക് സർക്കാരെത്തിയത്. നടപടിക്രമങ്ങളിലെ വീഴ്ചയാണ് സർക്കാരിനെ കുരുക്കിയത്. 1999-ലെ ഉത്തരവ് പരിഷ്കരിച്ചുവേണം മദ്യനിർമാണശാലകൾക്ക് അനുമതി നൽകാനെന്ന എക്സൈസ് കമ്മിഷണറുടെ ശുപാർശ തള്ളിയത് സംശയത്തിനിടനൽകി. പ്രതിപക്ഷത്തിന് പുറമേ വി.എസ്. അച്യുതാനന്ദനും രംഗത്തുവന്നതോടെയാണ് ധൃതിപിടിച്ച് ലൈസൻസ് നൽകേണ്ടെന്ന നിലപാടെടുത്തത്. മദ്യനിർമാണശാലകൾ അനുവദിച്ച കണ്ണൂർ, തൃശ്ശൂർ, പാലക്കാട്, എറണാകുളം മേഖലകളിലെ ഡെപ്യൂട്ടി കമ്മിഷണർമാരോടാണ് തുടർപരിശോധന നടത്താൻ നിർദേശിച്ചത്. വിശദമായ പദ്ധതി രേഖ, വസ്തുവിന്റെ ഉടമസ്ഥാവകാശം, മലിനീകരണ നിയന്ത്രണ ബോർഡ്, തദ്ദേശസ്ഥാപനം എന്നിവയുടെ അനുമതി എന്നീ രേഖകൾ പ്രധാനമാണ്. ഇവ ലഭ്യമാക്കാൻ മാസങ്ങളെടുക്കും. പ്രാദേശിക എതിർപ്പുയർന്നാൽ തദ്ദേശസ്ഥാപനങ്ങളുടെ അനുമതി എളുപ്പമല്ല. രൂക്ഷമായ ജലക്ഷാമമുള്ള പാലക്കാട്ട് പുതിയ മദ്യനിർമാണശാലയ്ക്ക് അനുമതി നൽകിയതിനെതിരേ ജനങ്ങൾ സംഘടിച്ചു. ഈ എതിർപ്പുകൾ മറികടന്ന് സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ ഉടമകൾക്ക് കൂടുതൽ സമയം വേണ്ടിവരും. പരിശോധനസമയത്ത് അനുമതി നിഷേധിക്കാം സർക്കാർ വകുപ്പുകളുടെ അനുമതി ഹാജരാക്കാൻ പരാജയപ്പെട്ടാൽ ഇപ്പോൾ നൽകിയ അനുമതി സർക്കാരിന് പിൻവലിക്കാം. ഏതെങ്കിലും ഘട്ടത്തിൽ സർക്കാർ അനുമതി നിഷേധിച്ചാൽ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് തേടാൻ ഉടമകൾക്കും സാധിക്കും. ബാറിലെ നിശ്ശബ്ദത ഡിസ്റ്റിലറിക്ക് അനുമതിനൽകാൻ വീര്യമായി മദ്യനയത്തിൽ മാറ്റംവരുത്തി കൂടുതൽ ബാറുകൾ അനുവദിച്ചപ്പോൾ പ്രതിപക്ഷത്തുനിന്നും മത, സാമുദായിക നേതൃത്വത്തിൽനിന്നും പ്രതിക്ഷിച്ചത്ര എതിർപ്പുയരാഞ്ഞതാണ് മദ്യനിർമാണശാല അനുവദിക്കാൻ സർക്കാരിന് പ്രേരണയായത്. പത്രസമ്മേളനങ്ങളിലും പ്രസ്താവനകളിലുമായി പ്രതിഷേധം ഒതുങ്ങി. തുടർന്നാണ് ജൂൺ, ജൂലായ്, സെപ്റ്റംബർ മാസങ്ങളിലായി നാലു മദ്യനിർമാണശാലകൾക്ക് അനുമതി നൽകിയത്.
from mathrubhumi.latestnews.rssfeed https://ift.tt/2xVO2PD
via
IFTTT
No comments:
Post a Comment