കണ്ണൂർ: ബാങ്ക് അക്കൗണ്ട് ഉടമയറിയാതെ ഒാൺലൈൻ വ്യാപാര സൈറ്റുകളിൽനിന്ന് സാധനങ്ങൾ വാങ്ങി പണം തട്ടി. ഒറ്റത്തവണ പാസ്‌വേഡ്(ഒ.ടി.പി.) പോലുമില്ലാതെ നടന്ന ഇടപാടുകളിൽ നിരവധിപേരുടെ അക്കൗണ്ടുകളിൽനിന്ന് പണം പോയി. ഒരുമാസത്തിനിടെ കണ്ണൂരിൽ മാത്രം 15 പേർക്ക് പണം നഷ്ടമായതായാണ് പരാതി. ഒ.ടി.പി. ഉപയോഗിക്കാതെയാണ് തട്ടിപ്പ് നടത്തിയതെന്നതിനാൽ പണം പോയവിവരം അറിയാത്തവരും ഏറെയുണ്ട്. സംസ്ഥാനത്താകെ 150-ലേറെ പേർക്ക് പണം നഷ്ടമായിട്ടുണ്ടെന്നാണ് കണക്ക്. എന്നാൽ, ആരാണ് ഇടപാട് നടത്തിയതെന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഓൺലൈൻ വ്യാപാരികളിൽനിന്ന് ലഭിച്ചിട്ടില്ല. രണ്ടായിരത്തിൽ താഴെവരുന്ന തുകയ്ക്കുള്ള സാധനങ്ങളാണ് വാങ്ങിയിട്ടുള്ളത്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ടിൽനിന്നാണ് പണം ഏറെയും നഷ്ടമായിട്ടുള്ളത്. ചെറുകുന്നിലെ ഒരു വിദ്യാർഥിയുടെ സ്‌കോളർഷിപ്പ് തുക പൂർണമായും നഷ്ടമായി. 25,000 രൂപ ഇവർക്ക് പലതവണയായി സ്‌കോളർഷിപ്പ് ലഭിച്ചിരുന്നു. ചാല സ്വദേശിക്ക് 15,000 രൂപയാണ് നഷ്ടമായത്. ഇവർക്കൊന്നും മൊബൈലിൽ ഒരു സന്ദേശം പോലും വന്നിട്ടില്ല. നെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ് എന്നിവയൊന്നും ഉപയോഗിക്കാത്തവരാണ് തട്ടിപ്പിനിരയായതിലേറെയും. ഇത്തരം തട്ടിപ്പുകളുടെ വിവരങ്ങൾ ഉടൻ കൈമാറുന്നതിനും തടയുന്നതിനും പോലീസ് സൈബർ ഡോമിന്റെ നേതൃത്വത്തിൽ വാട്‌സാപ്പ് ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ട്. ബാങ്ക് പ്രതിനിധികൾ, പേമെന്റ് ഗേറ്റ്‌വേ അംഗങ്ങൾ എന്നിവരെല്ലാം ഈ ഗ്രൂപ്പിലുണ്ട്. പരാതി ലഭിച്ച കേസിന്റെ വിവരങ്ങൾ അപ്പപ്പോൾ ബാങ്ക് പ്രതിനിധികളെയും പേമെന്റ് ഗേറ്റ്‌വേ അംഗങ്ങളെയും അറിയിച്ച് ഇടപാട് തടയുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. പരാതിലഭിച്ചാൽ മാത്രമേ വിവരങ്ങൾ ഇങ്ങനെ കൈമാറാനാവുകയുള്ളൂ. ഇപ്പോൾ നടന്ന തട്ടിപ്പുകൾ ഇടപാടുകാരറിയുന്നത് വൈകിയാണെന്നതാണ് പ്രശ്‌നം. അതിനാൽ, ഇടപാടുകൾ തടയാനായിട്ടില്ല. തട്ടിപ്പിന്റെ രീതി ബാങ്കിനെയും ഓൺലൈൻ വ്യാപാര സൈറ്റുകളുടെ പ്രതിനിധികളെയും പോലീസ് അറിയിച്ചിട്ടുണ്ട്. എല്ലാ ഇടപാടുകൾക്കും ഒ.ടി.പി. നിർബന്ധമാക്കാമെന്ന് ഓൺലൈൻ വ്യാപാരികൾ പോലീസിനെ അറിയിച്ചിട്ടുണ്ട്. തട്ടിപ്പ് നടന്നതിലേറെയും സമാന സീരീസുകളിലുള്ള എ.ടി.എം. കാർഡുടമകളുടെതാണ്. ഇക്കാര്യം ബാങ്കുകളെയും അറിയിച്ചിട്ടുണ്ട്. സുരക്ഷാക്രമീകരണങ്ങൾ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ബാങ്ക് പ്രതിനിധികളും പോലീസിനെ അറിയിച്ചിട്ടുണ്ട്. പണം നഷ്ടപ്പെട്ട അക്കൗണ്ടിൽനിന്ന് ഏത് മൊബൈൽ നമ്പർ ഉപയോഗിച്ചാണ് ഇടപാട് നടന്നത്, ഇതുവഴി വാങ്ങിയ സാധനങ്ങൾ ഏത് വിലാസത്തിലാണ് വിതരണം ചെയ്തത് തുടങ്ങിയ വിവരങ്ങളാണ് ഓൺലൈൻ വ്യാപാരക്കമ്പനികളിൽനിന്ന് പോലീസ് തേടിയത്. ഇത് ഇതുവരെ ലഭിച്ചിട്ടില്ല. അതിനാൽ, തട്ടിപ്പ് സംബന്ധിച്ചുള്ള അന്വേഷണം പ്രതിസന്ധിയിലാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2O6uT2E
via
IFTTT
No comments:
Post a Comment