ചെന്നൈ: വിജിലൻസ് മുൻ ഡയറക്ടർ ജേക്കബ് തോമസിന്റെ തമിഴ്‌നാട്ടിലെ വിവാദഭൂമി കണ്ടുകെട്ടാൻ നടപടിയുമായി ആദായനികുതി വകുപ്പ്.വിരുദനഗറിലെ 50.33 ഏക്കറാണ് കണ്ടുകെട്ടുന്നത്. രാജപാളയത്ത് ജേക്കബ് തോമസ് 50 ഏക്കർ ഭൂമി വാങ്ങിയെന്നും ഇത് സ്വത്തുവിവരത്തിൽ വെളിപ്പെടുത്തിയിട്ടില്ലെന്നും ആരോപണമുയർന്നിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭൂമി കണ്ടുകെട്ടാൻ ആദായനികുതിവകുപ്പ് തീരുമാനിച്ചത്. വ്യാജ മേൽവിലാസം നൽകി ജേക്കബ് തോമസ് ഭൂമി വാങ്ങിയതായാണ് കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ കേരളത്തിലെ വീടുകളിൽ നോട്ടീസ് പതിച്ചിട്ടുണ്ട്. 2001-ൽ രണ്ടുഘട്ടമായി 33 പേരിൽനിന്നാണ് ഇദ്ദേഹം സ്വന്തം പേരിൽ ഭൂമിവാങ്ങിയത്. 2002, 2003 വർഷങ്ങളിൽ ഇദ്ദേഹം സർക്കാരിനു നൽകിയ സത്യവാങ്മൂലത്തിൽ സ്വത്തുവിവരം രേഖപ്പെടുത്തിയിട്ടുണ്ട്. ഭാര്യ ഡെയ്‌സിയുടെ പേരിലാണ് ഭൂമിയെന്നാണ് 2003-ൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്. എന്നാൽ, പിന്നീടുള്ള വർഷങ്ങളിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല. സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ അഖിലേന്ത്യാ സർവീസ് കോൺടാക്ട് റൂൾസ് 16 (2) പ്രകാരം സ്വത്തുവിവരം നിർബന്ധമായും വെളിപ്പെടുത്തണം.രജിസ്‌ട്രേഷൻ രേഖകളിൽ കൊച്ചിയിലെ ഇസ്ര അഗ്രോടെക് എന്ന കമ്പനിയുടെ വിലാസത്തിലാണ് ജേക്കബ് തോമസിന്റെ തമിഴ്‌നാട്ടിലെ ഭൂമി. രജിസ്‌ട്രേഷൻ രേഖകൾ പ്രകാരം ജേക്കബ് തോമസ് അഗ്രോടെക് കമ്പനി ഡയറക്ടറാണ്. എന്നാൽ, കമ്പനി കേന്ദ്രസർക്കാരിനു സമർപ്പിച്ച രേഖകളിൽ ബേബി തോമസ്, ലെവിൻ തോമസ് എന്നിവരാണ് ഡയറക്ടർമാർ. ഭൂമി രജിസ്ട്രേഷന് യഥാർഥ മേൽവിലാസത്തിനു പകരം കമ്പനിയുടെ മേൽവിലാസമാണ് നൽകിയത്. ഇതേ വിലാസത്തിൽ ഒരു ടൂർ ഓപ്പറേറ്ററുടെ ഓഫീസുമുണ്ട്. ജേക്കബ് തോമസും ഈ ടൂർ കമ്പനിയുമായുള്ള ബന്ധം മുമ്പ് വിജിലൻസ് അന്വേഷിച്ചെങ്കിലും തെളിവൊന്നും കിട്ടിയിരുന്നില്ല. ഏറ്റവും ഒടുവിലായി ജേക്കബ് തോമസ് സർക്കാരിന് നൽകിയ സ്വത്തുവിവരരേഖപ്രകാരം അദ്ദേഹത്തിന് 37.95 കോടിയുടെ ആസ്തിയുണ്ട്. കർണാടകത്തിലെ കുടകിൽ ഭാര്യയുടെ പേരിലുള്ള 151 ഏക്കർ ഭൂമിയുടെ കാര്യവും ഇതിൽ വെളിപ്പെടുത്തിയിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2yw3DpG
via
IFTTT
No comments:
Post a Comment