മഡ്രിഡ്: 481 മിനിറ്റുകൾക്കുശേഷം റയൽ മഡ്രിഡ് ഗോളടിച്ചു. ആ ഗോളിനൊന്നും റയലിനെ തോൽവിയിൽ നിന്ന് രക്ഷിക്കാനായില്ല. സ്പാനിഷ് ലാലിഗ ഫുട്ബോളിൽ റയൽ മഡ്രിഡിന് മൂന്നാം തോൽവി. ശനിയാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരേ രണ്ടുഗോളിന് ലെവാന്റയാണ് യൂറോപ്യൻ ചാമ്പ്യൻമാരെ അട്ടിമറിച്ചത്. കളിതുടങ്ങി 13 മിനിറ്റിനുള്ളിൽ വഴങ്ങിയ രണ്ടുഗോളുകളാണ് റയലിന് തിരിച്ചടിയായത്. ഏഴാം മിനിറ്റിൽ ഹോസെ ലൂയിസ് മൊറാലസ് ലെവാന്റയ്ക്ക് ലീഡ് സമ്മാനിച്ചു. 13-ാം മിനിറ്റിൽ പെനാൽട്ടി ഗോളാക്കി റോജർ ലെവാന്റയുടെ ലീഡുയർത്തി. 72-ാം മിനിറ്റിൽ മാഴ്സലോയുടെ വകയായിരുന്നു റയലിന്റെ ഗോൾ. അടുത്തയാഴ്ച നടക്കുന്ന എൽ ക്ലാസിക്കോ പോരാട്ടം മുന്നിൽക്കണ്ട് ഗാരെത് ബെയ്ൽ, കരീം ബെൻസെമ എന്നിവർക്ക് വിശ്രമമനുവദിച്ചാണ് ജുലെൻ ലോപറ്റേഗി ടീമിനെയിറക്കിയത്. മാർക്കോ അസെൻസിയോ, ലുക്കാസ് വാസ്ക്വാസ്, മരിയോ ഡയസ് എന്നിവർക്കായിരുന്നു മുന്നേറ്റത്തിന്റെ ചുമതല. എന്നാൽ, ലെവാന്റയുടെ പോസ്റ്റിലേക്ക് പന്തെത്തിക്കുന്നതിൽ മൂവരും പരാജയപ്പെട്ടു. ഗോളടിക്കാതെ 465 മിനിറ്റ് പിന്നിട്ടപ്പോൾ ലോപെറ്റേഗിയുടെ സംഘത്തെത്തേടി മറ്റൊരു നാണക്കേടെത്തി. ക്ലബ്ബ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സമയം ഗോളടിച്ചില്ലെന്ന റെക്കോഡ്. ഒടുവിൽ 481-ാം മിനിറ്റിലാണ് റയൽ സ്കോർ ചെയ്തത്. തോൽവിയോടെ റയലിൽ ലോപറ്റെഗിയുടെ നിലനിൽപ്പ് ഭീഷണിയിലായി. ലാലിഗയിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട റയൽ സമീപകാലത്തെ ഏറ്റവും മോശം ഫോമിലാണ്. ചാമ്പ്യൻസ് ലീഗിൽ ദുർബലരായ സി.എസ്.കെ. മോസ്കോയോടുപോലും യൂറോ ചാമ്പ്യൻമാർ തോറ്റു. ഒമ്പതു മത്സരങ്ങളിൽ നാലു ജയവും രണ്ടു സമനിലയും മൂന്നു തോൽവിയുമാണ് റലയിന്റെ സമ്പാദ്യം. അതേസമയം മെസ്സി പരിക്കേറ്റ് കളം വിട്ട മത്സരത്തിൽ ബാഴ്സലോണ വിജയം സ്വന്തമാക്കി. ക്യാമ്പ് നൂവിൽ നടന്ന മത്സരത്തിൽ സെവിയ്യയെ ആണ് ബാഴ്സലോണ തോൽപിച്ചത്. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ബാഴ്സലോണയുടെ വിജയം. വിജയത്തോടെ 18 പോയിന്റുമായി ലീഗിൽ ബാഴ്സ ഒന്നാമതെത്തി. 17 പോയിന്റുള്ള അലാവസാണ് രണ്ടാമത്. മത്സരത്തിന്റെ 26-ാം മിനിറ്റിൽ കൈയിന് പരിക്കേറ്റ് മെസ്സി ഗ്രൗണ്ട് വിടുകയായിരുന്നു. ഒരു ഗോൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തശേഷമാണ് മെസ്സി കളം വിട്ടത്. കുട്ടിന്യോ നേടിയ ഗോളിലായിരുന്നു മെസ്സിയുടെ അസിസ്റ്റ്. രണ്ടാം പകുതിയിൽ ഒരു പെനാൽറ്റിയിലൂടെ സുവാരസും അവസാന മിനിറ്റിൽ റാക്കിറ്റിച്ചും ബാഴ്സയ്ക്കായി ലക്ഷ്യം കണ്ടു. സെവിയ്യക്കായി രണ്ടാം പകുതിയിൽ സരാബിയയും മുരിയലും ഗോൾ നേടി. മറ്റു മത്സരങ്ങളിൽ വിയ്യാറയൽ അത്ലറ്റിക്കോ മാഡ്രിഡിനെ സമനിലയിൽ കുരുക്കി. വലൻസിയയും ലെഗനെൻസും തമ്മിലുള്ള മത്സരവും സമനിലയിൽ പിരിഞ്ഞു. Content Highlights: Real Mdrid lost to Levante Barcelona Win La Liga 2018
from mathrubhumi.latestnews.rssfeed https://ift.tt/2CWyFee
via
IFTTT
No comments:
Post a Comment