തിരുവനന്തപുരം: പ്രളയത്തിൽ ലോക ബാങ്ക് കണക്കു പ്രകാരം കേരളത്തിന് 25,050 കോടി രൂപയുടെ നഷ്ടമുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭവന മേഖലയിൽ 2534 കോടി രൂപയുടേയും ഗതാഗത മേഖലയിൽ 8554 കോടി രൂപയുടേയും നഷ്ടമുണ്ടായി. വ്യവസായ-കച്ചവട മേഖലയിലുണ്ടായ നഷ്ടത്തിന്റെ കണക്കുകൾ വന്നിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുരധിവസിപ്പിക്കാൻ സർക്കാരിന് 400 കോടി ആവശ്യമുണ്ട്. പുനർനിർമാണത്തിന് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് നിവേദനം നൽകും. ആഭ്യന്തര, അന്താരാഷ്ട്ര ഏജൻസികളിൽ നിന്നുള്ള വായ്പ, ബാങ്ക് വായ്പ, ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന, കേന്ദ്ര സഹായം തുടങ്ങിയവയെല്ലാം പുനർനിർമാണത്തിന് ആവശ്യമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. പുനർനിർമാണത്തിന് എല്ലാ വിഭാഗം ആളുകളുടേയും സഹായം ആവശ്യമാണ്. വിദേശസഹായം സ്വീകരിക്കുന്നതിലെ കേന്ദ്ര നിലപാടിൽ വ്യത്യാസമില്ല. ഈ സാഹചര്യത്തിൽ വിദേശ മലയാളികളുടെ സഹായം സ്വീകരിക്കുകയാണ് പോംവഴി. ഇതിനായി മന്ത്രിമാരുടെ സംഘം പ്രവാസി മലയാളികളെ സമീപിക്കും. ഒക്ടോബർ-നവംബർ കാലയളവാകും ഇതിനായി തിരഞ്ഞെടുക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനിടെ പുനർനിർമാണത്തിന് വിദേശ സഹായം ആവശ്യമില്ലെന്ന രീതിയിൽ വരുന്ന പ്രതികരണങ്ങൾ മോശമാണ്. പുറമേ നിന്നുള്ള സഹായം പുനർനിർമാണത്തിന് കരുത്തുപകരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കെ.പി.എം.ജി നൽകുന്ന വിവരങ്ങൾ പരിശോധിച്ച് യുക്തമാണെങ്കിൽ സ്വീകരിക്കും. ലോകബാങ്ക് സംഘത്തോട് കാര്യങ്ങൾ ബോധിപ്പിച്ചിട്ടുണ്ടെന്നും നല്ല രീതിയിലുള്ള സഹായം പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2O1FvVE
via
IFTTT
No comments:
Post a Comment