ന്യൂഡൽഹി: ടിബറ്റൻ ബുദ്ധമത വിശ്വാസികളുടെ ആചാര്യന്മാരിലൊരാളായ 17-ാമത് കർമാപയോട് തിരികെയെത്താൻ ഇന്ത്യ അഭ്യർഥിച്ചു. നിലവിൽ അദ്ദേഹം യു.എസ്സിലാണ്. തനിക്കേർപ്പെടുത്തിയിരിക്കുന്ന യാത്രാ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നതാണ് ഇദ്ദേഹത്തിന്റെ പ്രധാന ആവശ്യം. ഇക്കാര്യത്തിൽ അനുകൂലമായ തീരുമാനം കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് വിവരം. 2000ൽ നേപ്പാൾ വഴി ഇന്ത്യയിലെത്തിയ ഇദ്ദേഹത്തിന്റെ മുഴുവൻ പേര് ഒഗ്യെൻ ട്രിൻലി ഡോജെ കർമാപ എന്നാണ്. ടിബറ്റൻ പാത പിന്തുടരുന്ന സിക്കിമിലെ ബുദ്ധമത വിശ്വാസികൾ ഇദ്ദേഹത്തെ 17-മത് കർമാപയായി അംഗീകരിച്ചിരുന്നു. 14-മത്തെ വയസിലാണ് ഇദ്ദേഹം ഇന്ത്യയിലെത്തിയത്. ഹിമാചലിലെ ടിബറ്റൻ പ്രവാസി സർക്കാരിന്റെ കേന്ദ്രമായ ധർമശാലയിലെത്തി. എന്നാൽ നിലവിലെ ദലൈലാമയിൽ നിന്ന് വിശ്വാസികളെ അകറ്റാനായി ചൈന അയച്ചതാണെന്ന സംശയത്തെ തുടർന്ന് കർമാപയ്ക്ക് മേൽ നിയന്ത്രണങ്ങൾ കൊണ്ടുവരികയും സിക്കിമിലെ റുംസ്ടെക് മൊണാസ്ട്രി സന്ദർശിക്കുന്നതിൽ വിലക്കേർപ്പെടുത്തുകയും ചെയ്തു. ഇന്ത്യയ്ക്കകത്തും പുറത്തും യാത്രകൾ നടത്തുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കർമാപയ്ക്ക് യാത്രകൾക്ക് മുൻകൂർ അനുമതി വാങ്ങേണ്ടതുണ്ട്. എന്നാൽ വിദേശയാത്രകൾക്ക് ഇദ്ദേഹം കരീബിയൻ രാജ്യമായ ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ പാസ്പോർട്ടാണ് ഉപയോഗിക്കുന്നത്. ഇന്ത്യയുടെ നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെടാനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് സംശയം. എന്നാൽ ഇന്ത്യ അഭയാർഥികൾക്ക് നൽകുന്ന റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് പലരാജ്യങ്ങളും അംഗീകരിക്കാത്തതുകൊണ്ടാണ് ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ പാസ്പോർട്ട് ഉപയോഗിക്കുന്നതെന്നാണ് കർമാപ പറയുന്നത്. ഇന്ത്യൻ ഏജൻസികൾ പാസ്പോർട്ട് ഒരു സുരക്ഷാപ്രശ്നമായാണ് കണക്കാക്കുന്നത്. ഈവർഷം നവംബറിൽ ധർമശാലയിൽ നടക്കുന്ന ബുദ്ധമത വിഭാഗങ്ങളുടെ സമ്മേളനത്തിൽ പങ്കെടുക്കാനായി ഇദ്ദേഹം ഇന്ത്യയിലെത്തുമെന്നാണ് വിവരം. ഡൽഹിയിൽ സ്വന്തമായ മൊണാസ്ട്രി സ്ഥാപിക്കാൻ സ്ഥലം അനുവദിക്കാമെന്ന് കേന്ദ്രസർക്കാർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ കർമാപ ഇത് സ്വീകരിച്ചിട്ടില്ല. 17-ാമത് കർമാപയായി അവകാശവാദം ഉന്നയിച്ചുവെങ്കിലും ഇക്കാര്യം ഇതുവരെ കേന്ദ്രം അംഗീകരിച്ചിട്ടില്ല. വിഷയം കോടതിയുടെ പരിഗണനയിലാണെന്നാണ് സർക്കാർ നിലപാട്.
from mathrubhumi.latestnews.rssfeed https://ift.tt/2OEPrE8
via
IFTTT
No comments:
Post a Comment