ന്യൂഡല്‍ഹി: മതംമാറ്റം നടത്തുന്നു എന്നാരോപിച്ച് മലയാളിയായ പെന്തകോസ്തു പാസ്റ്ററെ രാജസ്ഥാനില്‍ അക്രമികള്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചെന്ന് റിപ്പോര്‍ട്ട്. എബനീസര്‍ ഇന്ത്യന്‍ പെന്തകോസ്തല്‍ സഭയുടെ സൂറത്ത്ഗറില്‍ പ്രവര്‍ത്തിക്കുന്ന പാസ്റ്റര്‍ മത്തായി വര്‍ഗ്ഗീസിനെതിരേയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ അക്രമികളെ പോലീസ് പിന്തുടര്‍ന്നു പിടികൂടി പാസ്റ്ററെ മോചിപ്പിച്ചെങ്കിലും അക്രമം നടത്തിയെന്ന് കാണിച്ച് കേസെടുത്തിട്ടുണ്ട്.
സെപ്തംബര്‍ 4 ന് നടന്ന അക്രമത്തില്‍ പാസ്റ്ററുടെ മുഖത്തും ശരീരത്തിലും പരിക്കേറ്റു. മുഖത്ത് പലയിടത്തും അടിയേല്‍ക്കുകയും മൂക്കിന്റെ പാലം തകര്‍ക്കുകയും ചെയ്തതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞദിവസം സൂറത്ത്ഗറിലെ ഒരു വിശ്വാസിയുടെ വീട്ടില്‍ നിന്നുമായിരുന്നു പാസ്റ്ററെ രണ്ടു വാഹനങ്ങളിലായി അക്രമികള്‍ പിടിച്ചുകൊണ്ടുപോയത്. വീട്ടുടമയായ 100 വയസ്സ് പ്രായമുള്ള സ്ത്രീയെ മതംമാറ്റാന്‍ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. അതേസമയം ഈ സ്ത്രീയുടെ പുതിയ വീട്ടിലേക്കുള്ള ഗൃഹപ്രവേശനം നടത്താന്‍ എത്തിയപ്പോഴാണ് ആക്രമണം നടന്നതെന്നാണ് പാസ്റ്റര്‍ പറഞ്ഞതായി മോണിംഗ് സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മതംമാറ്റം നടത്തിയിട്ടില്ലെന്നും പാസ്റ്റര്‍ പറഞ്ഞിട്ടുണ്ട്.
മൂന്നു വര്‍ഷമായി വിശ്വാസത്തിലുള്ള 100 വയസ്സുകാരി രുക്മാ ദേവി നായിക് എന്ന സ്ത്രീയുടെ സില്‍വാനി ഗ്രാമത്തിലെ വീട്ടില്‍ പാസ്റ്ററും ഭാര്യയും സഹായിയായ കാശ്മീര്‍ സിംഗ് എന്നയാളും സെപ്തംബര്‍ 4 ന് വന്നപ്പോഴായിരുന്നു സംഭവം. തുടര്‍ന്ന് പാസ്റ്ററും വീട്ടിലുണ്ടായിരുന്ന മറ്റ് 12 പേരും ചേര്‍ന്ന് ബൈബിള്‍ വാക്യം വായിച്ച് പ്രാര്‍ത്ഥന തുടങ്ങുകയും പെട്ടെന്ന് വാതിലില്‍ മുട്ട് കേള്‍ക്കുകയുമായിരുന്നു. വാതില്‍ തുറന്നപ്പോള്‍ ഇതിലാരാണ് പാസ്റ്റര്‍ എന്ന് വന്നവര്‍ അന്വേഷിച്ചു. എന്നാല്‍ ആരും പറയാന്‍ കൂട്ടാക്കാതിരുന്നതോടെ എല്ലാവരേയും മര്‍ദ്ദിച്ചു. വീടിന് പുറത്ത് കമ്പും വടിയുമായി ഒട്ടേറെ പേര്‍ ഈസമയത്ത് തടിച്ചു കൂടിയെന്നും അവര്‍ വീടു തകര്‍ക്കുമെന്ന് ഭയന്നതോടെ സ്ത്രീ പാസ്റ്ററെ കാണിച്ചു കൊടുക്കുകയും ചെയ്തു.
തുടര്‍ന്ന് പാസ്റ്ററെ വീട്ടില്‍ നിന്നും വലിച്ചിറക്കി കൂടി നിന്നവര്‍ മര്‍ദ്ദിച്ചു. ഇതിനിടയില്‍ ആരോ പോലീസിനെ വിളിച്ചതോടെ അക്രമികള്‍ തങ്ങള്‍ എത്തിയ രണ്ടു വാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുകയും ഒന്നില്‍ പാസ്റ്ററെയും മറ്റേതില്‍ കാശ്മീര്‍ സിംഗിനെയും കയറ്റിക്കൊണ്ടു പോകുകയും ചെയ്തു. നാട്ടുകാരന്‍ കൂടിയായ കാശ്മീര്‍ സിംഗിനെ പിന്നീട് വഴിയില്‍ വിട്ട സംഘം പാസ്റ്ററെ വാഹനത്തില്‍ ഇട്ടും മര്‍ദ്ദിച്ചു. ഇതിനിടയില്‍ ഗ്രാമത്തിലെത്തിയ പോലീസ് വിവരങ്ങള്‍ മനസ്സിലാക്കി സൂറത്തഗര്‍ റോഡിലേക്ക് പോകുകയും അരകിലോമീറ്ററിനുള്ളിലിട്ടു തന്നെ രണ്ടു വാഹനങ്ങളിലായി ഉണ്ടായിരുന്ന 16 അംഗ സംഘത്തെ പിടിക്കുകയും ചെയ്തു.
പാസ്റ്ററെ തട്ടിക്കൊണ്ടു പോയ 16 പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. പാസ്റ്റര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്്. അതേസമയം നായകിനെ മതംമാറ്റാനുള്ള മത്തായി വര്‍ഗ്ഗീസിന്റെ ശ്രമം നാട്ടുകാര്‍ തടയാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിശ്വാസികളും അല്ലാത്തവരും നേര്‍ക്കുനേര്‍ നടത്തിയ ആക്രമണം തടയാന്‍ താന്‍ ശ്രമിച്ചിട്ടും നടക്കാതെ വന്നതോടെ എല്ലാറ്റിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഹനുമാന്‍ പ്രസാദ് മീന പറയുന്നത്. ഒരു ദിവസം മുഴുവന്‍ ജയിലില്‍ കിടക്കേണ്ടി വന്ന പാസ്റ്ററെ സഹപ്രവര്‍ത്തകര്‍ വന്നാണ് പുറത്തിറക്കിയത്.
അക്രമികളില്‍ നിന്നും രക്ഷപ്പെടുത്തിയെങ്കിലും ഇടിയേറ്റ് കണ്ണു കലങ്ങുകയും മൂക്ക് തകരുകയും ചെയ്ത മത്തായി വര്‍ഗ്ഗീസിന് മതിയായ ചികിത്സ പോലും ലഭ്യമാക്കാന്‍ കൂട്ടാക്കാതെ പോലീസ് പിടിച്ചു ജയിലിലിട്ടെന്നും പറയുന്നു. മലയാളിയായ പാസ്റ്റര്‍ മത്തായി വടക്കേ ഇന്ത്യയില്‍ എത്തിയത് 1979 ലാണ്. 1992 മുതല്‍ സൂററ്റ് ഗറില്‍ പ്രവര്‍ത്തിക്കുന്നു. അക്രമികള്‍ തന്നെ മര്‍ദ്ദിച്ചെന്നും തന്റെ കാറിന് കേടുപാടു വരുത്തിയെന്നും പോലീസില്‍ പരാതിയുമായി പോയാല്‍ കത്തിക്കുമെന്ന് പറഞ്ഞെന്നും പാസ്റ്റര്‍ പറഞ്ഞു. തന്റെ മൂക്കില്‍ കൂടി രക്തം വന്നിട്ടും കാലും നെഞ്ചും ഉള്‍പ്പെടെ ശരീരത്ത് പലയിടത്തും പരിക്കേറ്റിട്ടും പോലീസ് പ്രാഥമിക ചികിത്സ തേടാന്‍ പോലും അനുവദിച്ചില്ലെന്നും ഇയാള്‍ ആരോപിച്ചിട്ടുണ്ട്.
from mangalam.com https://ift.tt/2yq14p1
via IFTTT
No comments:
Post a Comment