കൊച്ചി: ഗർഭസ്ഥ ശിശുക്കളുടെ വളർച്ച കണക്കാക്കുന്നതിന് ഇന്ത്യൻ മാനദണ്ഡങ്ങൾ നടപ്പാക്കാൻ കൊച്ചിയിൽ സമാപിച്ച ഇന്ത്യൻ റേഡിയോളജിക്കൽ ആൻഡ് ഇമേജിങ് അസോസിയേഷന്റെ ദേശീയ സമ്മേളനം തീരുമാനിച്ചു. നിലവിൽ പാശ്ചാത്യ രാജ്യങ്ങളിലെ മാനദണ്ഡങ്ങളാണ് ശിശുവിന്റെ വളർച്ച, രക്തയോട്ടം, ഭാരം എന്നിവ കണക്കാക്കാൻ ഉപയോഗിക്കുന്നത്. ഇതുപ്രകാരം വളർച്ചയിൽ മാത്രം ഒരാഴ്ചയോളം വ്യത്യാസം കണ്ടുവരുന്നതായി വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തിലാണ് തദ്ദേശീയ മാനദണ്ഡങ്ങൾ രൂപപ്പെടുത്തിയത്.വന്ധ്യതാ നിവാരണ ചികിത്സയ്ക്ക് വിധേയമാകുന്നതിൽ ഒന്നിലേറെ ഭ്രൂണങ്ങൾ ഉണ്ടാവാം. ഇതുകൊണ്ടുതന്നെ ഗൈനക്കോളജിസ്റ്റ് നിർദേശിക്കുന്ന സ്കാൻ പരിശോധനകൾ ഒഴിവാക്കരുത്. ഇത്തരം പരിശോധനകൾ അമ്മയുടെയും ശിശുവിന്റെയും ആരോഗ്യത്തിന് അനിവാര്യമാണെന്നും സമ്മേളനം വിലയിരുത്തി. ഗർഭസ്ഥ ശിശുക്കളിൽ തലയിലും നെഞ്ചിലും കാണപ്പെടുന്ന നീർക്കെട്ട്, വൃക്ക, ഉദര സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് ചികിത്സ സാധ്യമാണെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.സമ്മേളനം ഐ.ആർ.ഐ.എ. ദേശീയ പ്രസിഡന്റ് ഡോ. കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഡോ. എം.ആർ. ബാലചന്ദ്രൻ നായർ, ഡോ. ഹേമന്ത് പട്ടേൽ, ഡോ. റിജോ മാത്യു, ഡോ. ജയരാജ് ഗോവിന്ദരാജ്, ഡോ. അമൽ ആന്റണി, ഡോ. രമേഷ് എസ്. ഷേണായ്, ഡോ. ഹർഷദ് ആർ. ഷാ തുടങ്ങിയവർ സംസാരിച്ചു. 450-ൽപ്പരം വിദഗ്ദ്ധർ പങ്കെടുത്ത സമ്മേളനത്തിൽ 50 പ്രബന്ധങ്ങളാണ് ചർച്ച ചെയ്തത്.
from mathrubhumi.latestnews.rssfeed https://ift.tt/2O9mJuu
via
IFTTT
No comments:
Post a Comment