തിരുവനന്തപുരം: വർഷങ്ങൾ കാത്തിരുന്നു ലഭിച്ച കൺമണിയെ ലാളിച്ചു കൊതിതീരും മുൻപേ മരണം കൂട്ടിക്കൊണ്ടുപോയി. പ്രശസ്ത വയലിൻ വാദകൻ ബാലഭാസ്‌കറിന്റെയും ലക്ഷ്മിയുടെയും മകൾ രണ്ടുവയസ്സുള്ള തേജസ്വിനി ബാലയുടെ മരണം നാടിന്റെ വേദനയായി.കഴക്കൂട്ടത്തിനു സമീപം ചൊവ്വാഴ്ച പുലർച്ചെയുണ്ടായ കാറപകടത്തിലാണ് തേജസ്വിനി മരിച്ചത്. കാറിന്റെ മുൻസീറ്റിൽ ബാലഭാസ്‌കറിന്റെ മടിയിൽ കുട്ടി ഇരിക്കുകയായിരുന്നു. അപകടസ്ഥലത്തുനിന്ന് പോലീസ് കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നവമാധ്യമങ്ങളിലൂടെ പ്രചരിച്ച അപകടവാർത്തയും അച്ഛനമ്മമാർക്കൊപ്പമുള്ള കുട്ടിയുടെ തേജസ്സുറ്റ ചിത്രവും എല്ലാവരെയും കണ്ണീരണിയിച്ചു. 2000-ലാണ് ബാലഭാസ്‌കറും ലക്ഷ്മിയും വിവാഹിതരായത്. 16 കൊല്ലത്തെ കാത്തിരിപ്പിനു ശേഷമാണ് ഈ ദമ്പതിമാർക്കു തേജസ്വിനിയെ ലഭിച്ചത്. ഒരു കുഞ്ഞു പിറക്കാനായി പ്രാർഥനയും നേർച്ചയും ഒട്ടേറെ നടത്തിയിരുന്നു ഈ ദമ്പതിമാർ. കുട്ടിയുമൊത്ത് തൃശ്ശൂർ വടക്കുംനാഥക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. അമ്മയുടെ താരാട്ടും വയലിനിൽ അച്ഛൻ തീർക്കുന്ന മാന്ത്രികനാദവും കേൾക്കാൻ ഇനി അവളില്ല. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ് ബാലഭാസ്‌കറും ഭാര്യയും. തേജസ്വിനിയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റി.
from mathrubhumi.latestnews.rssfeed https://ift.tt/2xRAUdB
via
IFTTT
No comments:
Post a Comment