കൊച്ചി: ചാരക്കേസിൽ കൂട്ടുചേര്‍ക്കപ്പെട്ട നമ്പിനാരായണന്‍ ചരിത്രവിധി സമ്പാദിക്കുമ്പോള്‍ ഒന്നുമറിയാന്‍ നില്‍ക്കാതെ ചന്ദ്രശേഖരൻ വിധിക്ക് കീഴടങ്ങി. നമ്പി നാരായണന് കഴിഞ്ഞ വെള്ളിയാഴ്ച അനുകൂല വിധി വന്നതിനു മുമ്പ് രാവിലെത്തന്നെ ചന്ദ്രശേഖരൻ അബോധാവസ്ഥയിലായി.
ഞായരാഴ്ച രാത്രി എട്ടരയോടെയായിരുന്നു അന്ത്യം. ചാരക്കേസില്‍ മറിയം റഷീദ, ഫൗസിയ ഹസ്സൻ എന്നിവർക്ക് ബഹിരാകാശ വിവരങ്ങൾ ചോർത്തി നൽകാൻ ഇടനിലക്കാരനായി എന്നാരോപിച്ചാണ് ചന്ദ്രശേഖരനെ അറസ്റ്റ് ചെയ്തത്.
പൊലീസ് പിടികൂടി ക്രൂരമായ മർദ്ദനങ്ങൾക്കും പതിറ്റാണ്ടുകൾ നീണ്ട നിയമ ദണ്ഡനങ്ങള്‍ക്കു വിധേയനാക്കിയ ചന്ദ്രശേഖരൻ തന്റെ എഴുപത്തിയാറാം വയസ്സില്‍ ചാരക്കേസിലെ നിര്‍ണ്ണായക വിധി വന്നതറിയാതെയായിരുന്നു മരണത്തിന് കീഴടങ്ങിയത്.
ചാരക്കേസിൽ കുടുങ്ങിയതോടെ കേരളത്തോട് എന്നെന്നേക്കുമായി വിട പറഞ്ഞ ചന്ദ്രശേഖരനും കുടുംബവും ബെംഗളൂരുവിലായിരുന്നു താമസം. ഒരു തെറ്റും ചെയ്യാത്ത തങ്ങളെ കല്ലെറിഞ്ഞോടിച്ച കേരളത്തിലേക്ക് ഇനി തിരിച്ചില്ലെന്ന് ഇരുവരും തീരുമാനിക്കുകയായിരുന്നു.
വടക്കൻപറവൂർ ചാപ്പയിൽ വീട്ടിൽ കുടുംബാംഗമായ ചന്ദ്രശേഖരൻ കേസിൽ പ്രധാന പ്രതികളിലൊരാളായിരുന്നു. കേസില്‍ പെടുന്ന കാലത്ത് റഷ്യൻ ബഹിരാകാശ ഏജൻസിയായ ഗ്ലാവ്കോസ്മോസിന്റെ ലെയസൺ ഏജന്റായിരുന്നു കെ ചന്ദ്രശേഖരൻ.
പൊലീസിന്റെ മർദ്ദനങ്ങൾക്കിരയായ ചന്ദ്രശേഖരൻ മാനസികമായി തകർന്നിരുന്നു. അന്ത്യ നാളില്‍ വൃക്ക സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു. ചാരക്കേസിൽ പ്രതിയായതിനു ശേഷം ചന്ദ്രശേഖരൻ പുറംലോകവുമായി ബന്ധം പുലർത്തിയില്ല.
സുപ്രീംകോടതിവരെ നീണ്ട നിയമപോരാട്ടങ്ങൾക്ക് ഒടുവിൽ 1998ൽ ഇദ്ദേഹത്തെ വെറുതെവിട്ടു. ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി നിര്‍ദ്ദേശിച്ചു. വെള്ളിയാഴ്ച സുപ്രീംകോടതി വിധി വരുന്ന ദിവസം രാവിലെ അബോധാവസ്ഥയിലായ ചന്ദ്രശേഖരന്‍ ഞായറാഴ്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
from mangalam.com https://ift.tt/2xjIT3y
via IFTTT
No comments:
Post a Comment