തുളച്ചു കയറിയ കമ്പിയുടെ എക്സ്റേ ചിത്രം Photo Courtesy:AP വാഷിങ്ടൺ: പ്രാണികളുടെ ശല്യം സഹിക്കാനാവാതെ മരത്തിൽ നിന്ന് താഴെയിറങ്ങുന്നതിനിടയിലെ വീഴ്ചയിൽ തലയോട്ടിയ്ക്കുള്ളിൽ കമ്പി തുളച്ചു കയറിയ പത്തുവയസുകാരൻ സേവ്യർ കന്നിങ്ഹാം ഗുരുതരപരിക്കിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. മൂക്കിനു സമീപം തുളച്ചു കയറിയ കമ്പി തലയുടെ പിൻഭാഗത്തു കൂടി പുറത്തേക്ക് വന്നു. അമേരിക്കയിലെ ഹാരിസൺവില്ലയിൽ ശനിയാഴ്ചയാണ് സംഭവം. സേവ്യർ കന്നിങ്ഹാം വീട്ടിനടുത്തുള്ള മരത്തിലെ ഏറുമാടത്തിലിരുന്ന് കളിയ്ക്കുന്നതിനിടെയാണ് കടന്നൽ വർഗത്തിൽ പെട്ട പ്രാണികൾ കൂട്ടമായെത്തിയത്. ഇവയുടെ ആക്രമണത്തിൽ നിന്ന് രക്ഷതേടി തിരക്കിട്ട് താഴേക്കുള്ള ഏണിയിലൂടെ ഇറങ്ങുന്നതിനിടെയാണ് പിടി വിട്ട് താഴെ വീണത്. താഴെയുണ്ടായിരുന്ന കബാബ് കുത്തി വെയ്ക്കുന്ന കമ്പിയിലേക്കായിരുന്നു മുഖമടച്ച് സേവ്യറിന്റെ വീഴ്ച. സേവ്യറിന്റെ അമ്മ ഗബ്രിയേല അപ്പോൾ തന്നെ അവനെയും കൊണ്ട് ആശുപത്രിയിലേക്ക് പാഞ്ഞു. തുടർന്ന് ശസ്ത്രക്രിയയിലൂടെ കമ്പി പുറത്തെടുത്തു. തുളച്ചു കയറിയ കമ്പി കണ്ണ്, തലച്ചോറ്, പ്രധാന നാഡികൾ ഇവയൊന്നും സ്പർശിച്ചില്ല എന്നത് തികച്ചും അത്ഭുതമായി. ഭാഗ്യം കൊണ്ടു മാത്രമാണ് സേവ്യർ ഇത്തരത്തിൽ രക്ഷപ്പെട്ടത് എന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. ഞായറാഴ്ചയാണ് കമ്പി പുറത്തെടുത്തത്. കമ്പിയുടെ ആകൃതി ശസ്ത്രക്രിയ കൂടുതൽ സങ്കീർണമാക്കി.കമ്പി ചതുരാകൃതിയിലുള്ളതായതു കൊണ്ട് ചെറിയ അനക്കം പോലും മുറിവ് ഗുരുതരമാക്കുമായിരുന്നു. എന്തായാലും കുട്ടിയെ ഭാഗ്യം തുണച്ചു. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതായും സേവ്യറിന് വേഗം തന്നെ വീട്ടിലേക്ക് മടങ്ങാനാവുമെന്നും ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.10 ലക്ഷത്തിൽ ഒരാൾ മാത്രമേ ഇങ്ങനെയൊരു പരിക്കിൽ നിന്ന് രക്ഷപെടാറുള്ളൂവെന്നാണ് ഡോക് ടർമാർ പറയുന്നത്
from mathrubhumi.latestnews.rssfeed https://ift.tt/2NciKO6
via
IFTTT
No comments:
Post a Comment