കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മിഷണറീസ് ഓഫ് ജീസസ് സന്യാസ സഭയിലെ ഒരു കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക്. ജലന്ധര്‍ രൂപത പി.ആര്‍.ഒ ഫാ.പീറ്റര്‍ കാവുംപുറം, സി.എം.ഐ സഭ കുര്യനാട് ആശ്രമത്തിലെ മുന്‍ അധികാരി ഫാ. ജെയിംസ് എര്‍ത്തയില്‍ എന്നിവരാണ് കുടുങ്ങുക. സാക്ഷികളെ സ്വാധീനിക്കാന്‍ ഇവര്‍ ശ്രമിച്ചുവെന്ന് അന്വേഷണ സംഘം കണ്ടെത്തി.
ഫാ.പീറ്റര്‍ കാവുംപുറം കൊച്ചിയില്‍ ഒരു ഹോട്ടലില്‍ തങ്ങിയാണ് കേസ് അട്ടിമറിക്കാനുള്ള ശ്രമം നടത്തിയതെന്ന് പോലീസ് കണ്ടെത്തി. ഈ ഹോട്ടലില്‍ നിന്നും താമസരേഖകള്‍ അടക്കം പോലീസ് പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്. ജലന്ധര്‍ രൂപതയിലെ പ്രബലനും ബിഷപ്പ് ഫ്രാങ്കോയുടെ വിശ്വസ്തനുമാണ് ഫാ.പീറ്റര്‍. കണ്ണൂര്‍ സ്വദേശിയാണ് ഇദ്ദേഹം.
ഫാ.ജെയിംസ് എര്‍ത്തയില്‍ സാക്ഷികളെ സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനും ശ്രമിച്ചതിനു നിയമനടപടിക്ക് വിധേയമായിരുന്നു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് ഇദ്ദേഹം കോടതിയില്‍ കീഴടങ്ങി ജാമ്യം നേടുകയായിരുന്നു. ഇദ്ദേഹത്തെ പിന്നീട് പോലീസ് ചോദ്യം ചെയ്തിരുന്നു. സഭ ഇദ്ദേഹത്തെ കുര്യനാട് ആശ്രമത്തില്‍ നിന്നും ഇടുക്കിയിലേക്ക് സ്ഥലംമാറ്റിയും നടപടി സ്വീകരിച്ചിരുന്നു. കേസില്‍ നിന്ന് പിന്മാറിയാല്‍ കന്യാസ്ത്രീകള്‍ക്ക് 10 ഏക്കര്‍ സ്ഥലവും മഠവും നിര്‍മ്മിച്ചുനല്‍കാമെന്നായിരുന്നു വാഗ്ദാനം. ഇതിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു.
കോട്ടയത്തിന് പുറത്ത് മൂന്നു ജില്ലകളില്‍ അന്വേഷണം നടക്കുകയാണ്. അന്വേഷണ സംഘം മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്. എറണാകുളം, പാലക്കാട് ജില്ലയിലെ അട്ടപ്പാടി എന്നിവിടങ്ങളിലും അന്വേഷണം നടക്കുകയാണ്.
പരാതിക്കാരിയുടെ ചിത്രം പുറത്തുവിട്ട മിഷണറീസ് ഓഫ് ജീസസ് പി.ആര്‍.ഒ സി.അമലയ്ക്കെതിരെ പോലീസ് നടപടി ആരംഭിച്ചു. പരാതിക്കാരിയുടെ സഹോദരന്‍ നല്‍കിയ പരാതിയിലാണ് നടപടി. രണ്ടു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സി.അമലയോട് ഹാജരാകാനും പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. കന്യാസ്ത്രീയുടെ പരാതി വ്യാജമാണെന്നും ബിഷപ്പിനെതിരെ ഗൂഢാലോചനയുണ്ടെന്നും ചൂണ്ടിക്കാട്ടി മിഷണറീസ് ഓഫ് ജീസസ് കോണ്‍ഗ്രിഗേഷന്‍ പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ടും പോലീസ് തള്ളിയിരിക്കുകയാണ്.
from mangalam.com https://ift.tt/2Mylsbv
via IFTTT
No comments:
Post a Comment