കോഴിക്കോട്: പ്രളയം കോഴിക്കോടിനെ തളർത്തിയ അന്നു മുതൽ ദുരിതാശ്വാസ പ്രവർത്തനത്തിൽ സജീവമായിരുന്നു തിങ്കളാഴ്ച രാവിലെ എലിപ്പനി ലക്ഷണത്തോടെ മരിച്ച കോഴിക്കോട്എരഞ്ഞിക്കലിലെ എൻ.ടി അനിൽ കുമാർ. കോർപ്പറേഷൻ മൂന്നാം ഡിവിഷനിലെ പല വീടുകളിലും വെള്ളത്തിലായപ്പോൾ അനിൽകുമാറും സംഘവും ഊണും ഉറക്കവും വെടിഞ്ഞ് ക്യാമ്പുകളിലായിരുന്നു. കാരന്നൂർ സർവീസ് സഹകരണ ബാങ്കിൽ വർഷങ്ങളായി ജോലി ചെയ്യുന്ന ഇദ്ദേഹം നാട്ടിലെ എല്ലാ കാര്യങ്ങൾക്കും മുൻപന്തിയിലുണ്ടായിരുന്നു. എന്നാൽ പ്രളയത്തിന് ശേഷം വെള്ളമിറങ്ങിയപ്പോഴേക്കും അനിൽ തളർന്ന് പോയി. സാധാരണ പനിയെന്ന് കരുതി രണ്ടു ദിവസം കാത്തിരുന്നെങ്കിലും സ്ഥിതി വഷളായി 25-ാം തീയതി കോഴിക്കോട് ഇഖ്റ ആശുപത്രിയിലായി.26-നാണ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കെത്തിച്ചത്. ഇവിടെ പത്ത് ദിവസത്തോളം ചികിത്സ തേടിയെങ്കിലും കഴിഞ്ഞ ദിവസം സ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.എരഞ്ഞിക്കൽ നെട്ടോടി താഴത്ത് പരേതനായ ഇമ്പിച്ചിയുടേയും ദേവകിയുടേയും മകനാണ് മരിച്ച അനിൽ കുമാർ. ഭാര്യ ശ്രീജ. അനിലിന്റെ മരണം എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചില്ലെങ്കിലും രോഗത്തിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു. ഇത് പ്രദേശത്തെ വലിയ ആശങ്കയിലാക്കുന്നുണ്ട്. കാരണം നിരവധി പേർ ഇതേ രീതിയിൽ ഈ ഭാഗത്ത് ദുരിതാശ്വാസ പ്രവർത്തനത്തിനും ശുചീകരണത്തിനുമെല്ലാം പങ്കെടുത്തവരായിരുന്നു. എലിപ്പനി ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ള കോഴിക്കോട് ഇതുവരെ 16 മരണമാണ് സംഭവിച്ചിട്ടുള്ളത്. 142 പേർ മെഡിക്കൽ കോളേജിൽ മാത്രം ചികിത്സയിലുണ്ട്. ഇതിൽ 38 പേർക്ക് രോഗം സ്ഥിരീകരിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2C9O6jB
via
IFTTT
No comments:
Post a Comment