ന്യൂഡൽഹി: ഹിമാചൽപ്രദേശിലെ പ്രളയത്തിലും മണ്ണൊലിപ്പിലും കുടുങ്ങിയ അമ്പതോളം മലയാളികളെ രക്ഷിച്ചു. ഇനിയും കുറച്ചുപേർ കുളു, മനാലി വഴിയിൽ കുടിങ്ങിക്കിടപ്പുണ്ട്. ഇവരെല്ലാം സുരക്ഷിതരാണ്. പാലക്കാട് കൊല്ലങ്കോട് നിന്നുള്ള മുപ്പതംഗ സംഘം ചൊവ്വാഴ്ച ഉച്ചയോടെ കുളുവിൽനിന്ന് ഡൽഹിയിലേക്കു പുറപ്പെട്ടു. മഴയും മണ്ണിടിച്ചിലുംമൂലം യാത്ര പതുക്കെയാണ്. കൊച്ചി, തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നെത്തിയവരിൽ ചിലർ ചണ്ഡീഗഢ് വഴി നാട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുന്നുണ്ട്. ഇവരെത്രപേരുണ്ടെന്ന് വ്യക്തമല്ല. കോഴിക്കോട് കക്കോടിയിൽനിന്ന് ബൈക്കിൽ വിനോദയാത്രപോയ അഞ്ചുപേർ മഞ്ഞുവീഴ്ചയെത്തുടർന്ന് കൈലോണിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവർ സുരക്ഷിതരാണ്. കൈലോണിൽനിന്ന് മഞ്ഞു നീക്കാൻ നടപടിതുടങ്ങി.ഹിമാചൽപ്രദേശിലെ ലാഹോൽ-സ്പീതി ജില്ലയിൽ കുടുങ്ങിയ 50 പർവതാരോഹകരെ രക്ഷപ്പെടുത്തി. റൂർഖി ഐ.ഐ.ടി.യിലെ 35 വിദ്യാർഥികളും ഇതിലുൾപ്പെടും. പിങ്ദം ലാ മേഖലയിൽനിന്ന് രണ്ട് ജർമൻ പൗരന്മാരെ വ്യോമസേന രക്ഷപ്പെടുത്തി. സംസ്ഥാനത്തെ വിവിധമേഖലകളിൽനിന്നായി മുന്നൂറോളം പേരെ രക്ഷിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. മൂന്നുദിവസമായി കനത്ത മഴയെത്തുടർന്ന് ബുദ്ധിമുട്ടുനേരിടുന്ന ഹിമാചൽപ്രദേശിൽ ബുധനാഴ്ചമുതൽ മഴ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2Q42xHZ
via
IFTTT
No comments:
Post a Comment