കോഴിക്കോട്: സംസ്ഥാനത്ത് എലിപ്പനി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ എലിയെ മാത്രം പേടിച്ചാൽ പോരെന്ന് ആരോഗ്യ വകുപ്പ് അധികൃതർ. എലിയെ പോലെ രോഗം പടർത്തുന്നവയിൽ കന്നുകാലികൾക്കും പ്രധാന പങ്കുണ്ട്. പശുക്കളുടേയും കാളകളുടേയുമെല്ലാം മൂത്രത്തിൽ നിന്ന് രോഗം പടരാൻ വലിയ സാധ്യതയുണ്ടെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് കമ്യൂണിറ്റി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ: ടി.ജയകൃഷ്ണൻ മാതൃഭൂമി ഡോട് കോമിനോട് പ്രതികരിച്ചു. അതു കൊണ്ടു തന്നെ പശുക്കളുടെ തൊഴുത്തുകൾ വൃത്തിയാക്കുന്നവർ അടക്കം പ്രത്യേക സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കേണ്ടതുണ്ട്. കട്ടിയുള്ള ഗ്ലൗസും ഷൂസും ധരിച്ച് മാത്രം തൊഴുത്തും മറ്റും വൃത്തിയാക്കാൻ പോവുകയെന്നതാണ് ഏറെ സുരക്ഷിതം. പശു, പട്ടി, പന്നി എന്നിവയിൽ നിന്നെല്ലാം രോഗം പടരും. പക്ഷെ മനുഷ്യനിൽ നിന്ന് രോഗം പടരില്ല. കോഴിക്കോടാണ് രോഗികളുടെ എണ്ണം വർധിക്കുന്നത് എന്നത് കൊണ്ട് വലിയ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശിക്കുന്നത്. കോഴിക്കോട് മാത്രം ഏഴ് പേരാണ് ഇതുവരെ എലിപ്പനി ബാധിച്ച് മരിച്ചത്. 200 ൽ ഏറെ പേർ ചികിത്സയിലാണ്. 104 പേരിൽ സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് മുമ്പും എലിപ്പനി രോഗം കണ്ടെത്തിയിട്ടുണ്ട്. ഈ ഭാഗങ്ങളിൽ തന്നെയാണ് ഇത്തവണയും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിന്റെ രോഗാണു ഇവിടെ നില നിൽക്കുന്നുവെന്നത് കൊണ്ടാവാം ജില്ലയിൽ രോഗികളുടെ എണ്ണം വർധിക്കാൻ കാരണമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. എലിപ്പനി രോഗികളുടെ എണ്ണം വർധിച്ചതോടെ മൂന്നാഴ്ച്ചയ്ക്കേക്ക് ശക്തമായ ജാഗ്രതാ നിർദേശം പാലിക്കണമെന്നും കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ നേതൃത്വത്തിൽ ചേർന്ന് അടിയന്തര യോഗം നിർദേശിച്ചിരുന്നു. പ്രധാനമായും എലി, പശു, പട്ടി, പന്നിഎന്നിവയുടെയെല്ലാം വൃക്കയിൽ നിന്നുംരോഗാണു മൂത്രത്തിലൂടെപുറത്തേക്ക് വന്നാണ് മനുഷ്യ ശരീരത്തിലേക്ക് കയറുന്നത്. അത് ചെളിവെള്ളവുമായി കൂടുതൽ ബന്ധപ്പെടുന്നവരിൽ പെട്ടെന്ന് ബാധിക്കുകയും ചെയ്യും.ഇവയെ മേയാൻ വിടുന്നയിടങ്ങളിൽ നിന്നും രോഗം പടരാം. അതുകൊണ്ടു തന്നെ മണ്ണിൽ പണിയെടുക്കുന്നവർ അടക്കം പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ ഗുളികൾ കഴിക്കേണ്ടത് അത്യാവശ്യമാണെന്നും ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2oDTd1O
via
IFTTT
No comments:
Post a Comment